പട്ടിനും പൊന്നിനും ചമയത്തിനുമെല്ലാം വില ഉയരുന്നതോടെ ഇന്നു മുതൽ കല്യാണച്ചെലവേറുകയാണ്. കല്യാണ ഓഡിറ്റോറിയങ്ങളുടെ വാടക കുറയുന്നതാണ് ഏക ആശ്വാസം. പക്ഷേ സദ്യയ്ക്കു നികുതി കൂടുന്നതിനാൽ ആശ്വസിക്കാനുമാകില്ല.
∙ബ്രൈഡൽ മേക്കപ്
ബ്രൈഡൽ മേക്കപ്പിനു രണ്ടു തരത്തിൽ വില കൂടും. മേക്കപ്പിനുപയോഗിക്കുന്ന സൗന്ദര്യ വർധക ഉൽപന്നങ്ങൾക്കുള്ള നികുതി 12.5 ശതമാനത്തിൽ നിന്ന് 28 ശതമാനമാകും. ഉൽപന്നങ്ങളുടെ വിലയോടൊപ്പം മേക്കപ്, ഹെയർ ഡ്രെസിങ് തുടങ്ങിയ ബ്യൂട്ടി പാർലറുകളിലെ സേവനങ്ങൾക്കും ചിലവു കൂടും. 15 ശതമാനമായിരുന്ന നികുതി 18 ആയി ഉയരും.
∙സ്വർണം
ഇന്നു മുതൽ വിവാഹങ്ങളിൽ സ്വർണത്തിളക്കത്തിനു മങ്ങലേൽക്കും. 1.15% മാത്രം നികുതി ഉണ്ടായിരുന്ന സ്വർണത്തിന് ഇനി മൂന്നു ശതമാനം നികുതി നൽകണം. 1.85% നികുതി കൂടുമ്പോൾ ഇപ്പോഴത്തെ സ്വർണവിലയിൽ (ഇന്നലെ പവന് 21880 രൂപ) പവന് 404.78 രൂപ കൂടും. 25 പവൻ സ്വർണത്തിന് ഇന്നലെ കൊടുത്തതിനെക്കാൾ 10,119 രൂപ ഇന്നു കൂടുതൽ നൽകണം.
∙വസ്ത്രം
കല്യാണ വസ്ത്രങ്ങളുടെ വിലയും ജിഎസ്ടി വരുന്നതോടെ ഉയരും. 1000 രൂപയ്ക്കു മുകളിലുള്ള വസ്ത്രങ്ങളുടെ നികുതി 12 ശതമാനമാകും. 1000 രൂപയ്ക്കു മുകളിലുള്ള സാരി, ചുരിദാർ, കുർത്തി തുടങ്ങിയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾക്കെല്ലാം വില കൂടും.
വരനും വധുവിനും മാത്രമല്ല ബന്ധുക്കൾക്കു വസ്ത്രമെടുക്കണമെങ്കിലും ഇനി അധികം കാശുമുടക്കണം. സിന്തറ്റിക്, കൈത്തറി നൂലുകൾക്ക് 18 ശതമാനമാണ് ജിഎസ്ടി. ബ്രാൻഡഡ് വസ്ത്രങ്ങൾക്കു വില കൂടുന്നതോടെ വരന്റെ വസ്ത്രത്തിനു കാര്യമായ വിലക്കയറ്റമുണ്ടാകും.
∙ചെരുപ്പ്
500 രൂപയ്ക്കു മുകളിലുള്ള ചെരുപ്പുകൾക്ക് 18 ശതമാനമാണ് നികുതി. വധുവിന്റെ കല്യാണച്ചെരുപ്പിനും വരന്റെ കല്യാണഷൂവിനും വില കൂടും.
∙വിഡിയോ, ഫോട്ടോ
കല്യാണ വിഡിയോയും ഫോട്ടോയും ഫ്രീലാൻസ് ഫൊട്ടോഗ്രഫറെയാണ് ഏൽപ്പിക്കുന്നതെങ്കിൽ ജിഎസ്ടിയെപ്പറ്റി ചിന്തിക്കുകയേ വേണ്ട. കാരണം 20 ലക്ഷത്തിലധികം വാർഷിക വിറ്റുവരവുള്ളവർ മാത്രമേ ജിഎസ്ടി പരിധിയിൽ വരുന്നുള്ളു. എന്നാൽ കല്യാണഫൊട്ടോഗ്രഫർമാർ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഭാഗമാണെങ്കിൽ നികുതിയടയ്ക്കണം.
∙ഓഡിറ്റോറിയം
ജിഎസ്ടിയിൽ കല്യാണ ഓഡിറ്റോറിയങ്ങളുടെ നികുതി 18 ശതമാനമാണ്. നേരത്ത എസി ഹാളുകൾക്ക് 10.5 ശതമാനം സർവീസ് ചാർജും 20 % ആഡംബര നികുതിയും നൽകണമായിരുന്നു. ആകെ 30.5% ആയിരുന്ന നികുതി 18% ആയി കുറയും. ഒരു ലക്ഷം രൂപയുടെ കല്യാണ ഹാളിന് നേരത്തെ 30500 രൂപ നികുതി നൽകണമായിരുന്നു. ഇത് 18000 രൂപയായി കുറയും.
∙ഭക്ഷണം
ഓഡിറ്റോറിയവും കേറ്ററിങ്ങും ചേർന്നുള്ള സർവീസിന് (ബൺഡിൽഡ് സർവീസസ്) 18 ശതമാനമാണ് നികുതി. കേറ്ററിങ് സർവീസിന് 10.5% സർവീസ് ചാർജ് ഈടാക്കിയിരുന്നത് ഇനി 18 ശതമാനമായി ഉയരും. അതായത് കല്യാണ ഭക്ഷണത്തിന്റെ ആകെ ചെലവ് ഒരു ലക്ഷം രൂപയാണെങ്കിൽ ഇന്നലെ വരെ നികുതി 10500 രൂപ, ഇനി നൽകേണ്ടത് 18000 രൂപ.
∙യാത്രാച്ചെലവ്
കല്യാണയാത്രകൾക്കുള്ള ചെലവിൽ നേരിയ ആശ്വാസമുണ്ടാകും. റെന്റ് എ കാർ, ടാക്സി കാർ എന്നിവയുടെ നിരക്കിൽ ഒരു ശതമാനം ഇളവു വരുന്നതോടെ വാടക അൽപം കുറയും. ആറു ശതമാനമായിരുന്ന നികുതി അഞ്ചായി കുറയും.
∙ഹണിമൂൺ
മധുവിധു യാത്ര അത്യാഡംബരമാക്കിയാൽ പോക്കറ്റ് വേഗം കാലിയാകും. പക്ഷേ ഇക്കണോമി ക്ലാസിൽ പറക്കാനാണു പദ്ധതിയെങ്കിൽ ടിക്കറ്റ് നിരക്കു കുറയും. ഇവിടെ 7500 രൂപയ്ക്കു താഴെ വാടകയുള്ള ഹോട്ടലിലാണു താമസമെങ്കിൽ ബില്ലിൽ നേരിയ ഇളവു ലഭിക്കും.