കേരളത്തിലെ സാമാന്യജനത്തിന് ചക്കയൊരു സദ്യയാണ്. എന്തും എപ്പോഴും തയാറാക്കാനൊക്കുന്ന വിള. പായസമോ പലഹാരമോ ഉപ്പേരിയോ ശീതളപാനീയമോ എന്നുവേണ്ട, ബിരിയാണിവരെ തയാറാക്കാൻ ഈ ഒറ്റവിള മതി. തോന്നുമ്പോൾ തോന്നുംപോലെ വേഷംകെട്ടാനുള്ള ചക്കയുടെ കഴിവ് പ്രയോജനപ്പെടുത്തുന്ന ഒരു സഹകരണ സംഘമുണ്ട് തൃശൂർ ചാലക്കുടി അതിരപ്പിള്ളിക്കടുത്ത് വെറ്റിലപ്പാറയിൽ. ചക്കകൊണ്ട് ഒട്ടേറെ വിഭവങ്ങളുണ്ടാക്കി വിപണനം നടത്തുന്ന വിമുക്തഭട സഹകരണ സംഘം. സ്വന്തമായുള്ള 235 ഏക്കർ ബഹുവിളത്തോട്ടത്തിലെ ചക്കകൊണ്ടായിരുന്നു തുടക്കം. അത് തികയാതായപ്പോൾ അയൽസംസ്ഥാനങ്ങളിൽ നിന്നുവരെ ചക്കയെത്തിച്ചാണ് മൂല്യവർധനയുടെ സാധ്യതകൾ ഇവർ പ്രയോജനപ്പെടുത്തുന്നത്.
ഐസ്ക്രീമുകളിലെ പുത്തൻതാരമായ ചക്ക ഐസ്ക്രീമിനു വേണ്ടിയുള്ള പൾപ്പ് ഉൽപാദനമാണ് പ്രധാനം. മൂത്തുപഴുത്ത ചക്കയിൽനിന്നാണ് പൾപ്പെടുക്കുന്നത്. പൾപ്പറിന്റെ സഹായത്തോടെ ചക്കച്ചുള പൾപ്പാക്കിയശേഷം റോസ്റ്ററുപയോഗിച്ച് ജലാംശം നീക്കും. ഇതുവഴി ലഭിക്കുന്ന പൾപ്പ് സാധാരണ ഊഷ്മാവിൽ ആറു മാസം വരെ കേടാകാതെ സൂക്ഷിക്കാം. സീസണല്ലെങ്കിലും ഒരു കിലോ പൾപ്പുണ്ടെങ്കിൽ ചക്കപ്പായസം അനായാസം തയാറാക്കാം.
ചക്കകൊണ്ടുള്ള ഏത് മധുരവിഭവത്തിനും കൂട്ടുപോകാൻ പൾപ്പ് റെഡി. പായസമോ ചക്കവരട്ടിയോ ചക്ക ഷേയ്ക്കോ ജ്യൂസോ അടയോ ഉണ്ണിയപ്പമോ ഐസ്ക്രീമോ ഇതുപയോഗിച്ചു തയാറാക്കാം. വർഷം അഞ്ചു ടണ്ണാണ് ഉൽപാദനം. ആധുനിക യന്ത്രസഹായത്തോടെയാണ് നിർമാണം. കിലോയ്ക്ക് 150 രൂപ നിരക്കിൽ ചൂടപ്പംപോലെ വിറ്റുതീരുന്നു.