ആപ്പിള്‍ കമ്പനിയുടെ ഇന്ത്യയില്‍ അസംബിൾ (ഭാഗങ്ങള്‍ കൊണ്ടുവന്ന് കൂട്ടിയോജിപ്പിച്ച) ചെയ്ത ആദ്യ ഐഫോണ്‍ വില്‍പ്പനയ്‌ക്കെത്തി. ബെംഗളൂരുവിലെ ചില വില്‍പ്പനശാലകളിലാണ് ഐഫോണിന്റെ ഇന്ത്യൻ പതിപ്പ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇതോടെ ഐഫോണ്‍ നിര്‍മിക്കുന്ന ലോകത്തെ മൂന്നാമത്തെ രാജ്യമായി തീര്‍ന്നിരിക്കുകയാണ് ഇന്ത്യ.
ഐഫോണ്‍ എസ്ഇ എന്ന മോഡലാണ് ആപ്പിള്‍ ആദ്യമായി ഇന്ത്യയില്‍ കൂട്ടിയോജിപ്പിച്ചത്. 'കാലിഫോര്‍ണിയയില്‍ വച്ച് ആപ്പിള്‍ രൂപകല്‍പ്പന ചെയ്ത, ഇന്ത്യയില്‍ അസംബിൾ ചെയത' (Designed by Apple in California, Assembled in India) എന്ന് ഫോണ്‍ പെട്ടിയില്‍ എഴുതിയിട്ടുള്ള ഫോണുകളാണ് ഇന്ത്യന്‍ നിര്‍മിതം.
ജിഎസ്ടിയെ കുറിച്ചുള്ള സന്ദേഹങ്ങള്‍ മാറിയ ശേഷം ജൂലൈ മുതല്‍ ബെംഗളൂരുവില്‍ ആപ്പിളും തായ്‌വാന്‍ കമ്പനിയായ വിന്‍സ്ട്രണും ( Wistron) ചേര്‍ന്ന് നടത്തുന്ന പ്ലാന്റിലെ ഉത്പാദനം കൂട്ടാനാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നത്. ഐഫോണ്‍ നിര്‍മാണത്തില്‍ വിന്‍സ്ട്രണ്‍ ആപ്പിളിന്റെ രാജ്യാന്തര തലത്തിലെ പങ്കാളിയാണ്. ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ ഇപ്പോള്‍ കൂടുതലായി വിപണിയിൽ എത്തിയിട്ടില്ല.
ഇനി ഇതിലെന്താണ് നിരാശാജനകം എന്നു നോക്കാം
ഇന്ത്യയില്‍ ഫോണ്‍ നിര്‍മിക്കുക വഴി ഇറക്കുമതി ചുങ്കം ഓഴിവാക്കി കുറഞ്ഞ വിലയ്ക്ക് ഫോണ്‍ വില്‍ക്കാനാകും എന്നതായിരുന്നു ആപ്പിള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ വില്‍പ്പനയ്‌ക്കെത്തിയ ഐഫോണ്‍ എസ്ഇ, 32 ജിബി മോഡലിന്‍ 27,200 രൂപയാണ് ബോക്‌സ് വില. 128 ജിബി വേരിയന്റിന് 37,200 രൂപയും. ഇത് അപ്രതീക്ഷിതമാണ് എന്നതാണ് നിരാശക്കു കാരണം.
ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐഫോണ്‍ എസ്ഇ 20,000 രൂപയില്‍ കുറച്ചു വില്‍ക്കാനാണ് ശ്രമമെന്നു കേട്ടിരുന്നു. ഓണ്‍ലൈനില്‍ വില്‍പ്പന ശൃംഖലകള്‍ എസ്ഇ 32 ജിബി, 22,000 രൂപയ്ക്കും 16 ജിബി അതിലും താഴ്ത്തിയും സെയ്‌ലില്‍ വിറ്റഴിച്ചിട്ടുണ്ട്. അതേസമയം, സർക്കാരിനോടു ആപ്പിള്‍ ചില ടാക്‌സ് ഇളവുകള്‍ ചോദിച്ചിട്ടുണ്ട്. ജിഎസ്ടിയെ പറ്റിയുള്ള സന്ദേഹങ്ങള്‍ അകലുകയും, ഇളവുകള്‍ ലഭിക്കുകയും ചെയ്യുമ്പോഴെങ്കിലും വില കുറയ്ക്കുമെന്നു കരുതി ഐഫോണ്‍ ആരാധകക്കു കാത്തിരിക്കാം.