ആദായകരമായ കൃഷിവിളകളുടെ പട്ടികയിൽ ഇപ്പോൾ വനിലയാണു മുൻനിരയിൽ. ഇത്തിരി പണമിറക്കിയാൽ വൻ തുക കൊയ്യാമെന്ന് ഇടുക്കിയിലെ കർഷകർ ഒരേ സ്വരത്തിൽ പറയുന്നു.
പച്ചവനിലയ്ക്ക് കിലോയ്ക്ക് 5000 മുതൽ 7000 രൂപ വരെയും, ഉണക്ക വനിലയ്ക്ക് കിലോയ്ക്ക് 20000 മുതൽ 40000 രൂപ വരെയുമാണ് ഇപ്പോഴത്തെ വില. ജില്ലയിൽ 10 വർഷം മുൻപ് വരെ വൻതോതിൽ കർഷകർ വനില കൃഷി ചെയ്തിരുന്നു. വനില വില 50 രൂപയിലെത്തിയതോടെ ജില്ലയിലെ കർഷകരിൽ പലരും കൃഷി നശിപ്പിച്ചു. ഏലം, കാപ്പി, കുരുമുളക് കൃഷി എന്നിവ ഉപേക്ഷിച്ചാണ് കർഷകർ വൻതോതിൽ കൃഷി നടത്തിയത്. എന്നാൽ അപ്രതീക്ഷിത വിലത്തകർച്ചയും, വനിലകൃഷിയിൽ രോഗബാധ പടർന്നുപിടിച്ചതും കർഷകരുടെ പ്രതീക്ഷകൾ തകർത്തു. ഇതോടെ ജില്ലയിൽനിന്നു വനില കൃഷി ഭൂരിഭാഗവും ഇല്ലാതായി. ഇപ്പോൾ നാമമാത്രമായ കർഷകരാണ് ജില്ലയിൽ വനില കൃഷി രംഗത്തുള്ളത്.