സാമ്പത്തിക വര്‍ഷ കാലാവധി ജനുവരിമുതല്‍ ഡിസംബര്‍ വരെയാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അടുത്തവര്‍ഷത്തെ ബജറ്റ് ഈ വര്‍ഷം നവംബറിൽ അവതരിപ്പിച്ചേക്കും. സാമ്പത്തിക വര്‍ഷകാലാവധി മാറ്റണമെന്ന നീതി ആയോഗിന്‍റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. മണ്‍സൂണ്‍ മഴയേക്കുറിച്ചും രാജ്യത്തെ കാര്‍ഷിക വരുമാനത്തെക്കുറിച്ചും കേന്ദ്ര സര്‍ക്കാരിനു കൃത്യമായി വിവരം ശേഖരിക്കാന്‍ സാധിക്കുന്നില്ലെന്ന് നീതി ആയോഗ് ആരോപിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ഏപ്രില്‍ നടന്ന നീതി ആയോഗ് യോഗത്തില്‍ സാമ്പത്തിക വര്‍ഷം മാറ്റുന്നതിനുള്ള നിര്‍ദേശം പ്രധാനമന്ത്രിയും മുന്നോട്ട് വച്ചിരുന്നു.
ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തിനു പകരം കലണ്ടര്‍ വര്‍ഷം സാമ്പത്തിക വര്‍ഷമായി പരിഗണിച്ചാല്‍ വിവരശേഖരണവും ബജറ്റ് മൂല്യനിര്‍ണയവും കൃത്യമായി നടക്കുമെന്നും ദേശീയ സന്പത്ത് വ്യവസ്ഥയില്‍ അത് വളര്‍ച്ചാ നിരക്കിനു കാരണമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. സാമ്പത്തിക വര്‍ഷം ജനുവരി മുതല്‍ ആരംഭിക്കുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് നവംമ്പർ ആദ്യവാരം നടത്തേണ്ടി വരും. കീഴ്‌വഴക്കങ്ങൾ മാറ്റിക്കൊണ്ട് കഴിഞ്ഞ വര്‍ഷം റെയില്‍ ബജറ്റ് നിര്‍ത്തലാക്കുകയും ബജറ്റ് ഫെബ്രുവരി ഒന്നിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. സാമ്പത്തികവര്‍ഷ കാലയളവ് മാറ്റിയാല്‍ അത് ചരിത്രത്തിന്‍റെ ഭാഗമാകും.