പല കുറ്റങ്ങൾ ചെയ്തതിനു വ്യത്യസ്ത വകുപ്പുകളിലായി വിവിധ ശിക്ഷാ കാലാവധികൾ വിധിക്കാറുണ്ട് നമ്മുടെ കോടതികൾ. പക്ഷേ, ശിക്ഷകൾ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നു പറയും. അതായത് എറ്റവും കൂടിയ കാലാവധിയുള്ള ശിക്ഷ അനുഭവിച്ചാൽ മതിയാകും. ജിഎസ്ടിയുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ.
നിലവിലെ അവസ്ഥ എന്താണെന്നു നോക്കാം. പലിശയ്ക്കുമേൽ കൂട്ടുപലിശ പിരിക്കുന്നതുപോലെയാണ് നിലവിൽ. 100 രൂപ വിലയുള്ള ഒരു സാധനത്തിന് സെൻട്രൽ എക്സൈസ് ടാക്സ് 20 രൂപ നൽകുന്നു എന്നിരിക്കട്ടെ. അതായത് വില 120 രൂപയായി. വിൽപന സമയത്ത് 15 % വാറ്റ് അതിൽ ചുമത്തുന്നു. ഇവിടെ 15 രൂപയല്ല അധികം വരിക. 120 രൂപയിലാണ് സംസ്ഥാനം വാറ്റ് ചുമത്തുക. അതായത് 15% എന്നു പറയുമ്പോഴും യഥാർഥത്തിൽ വാറ്റ് 18 ശതമാനമാകുന്നു. ഈ കൂട്ടിക്കെട്ടുകൾ ഒഴിവാക്കി പരിഷ്കരിച്ച രൂപമാണ് ജിഎസ്ടി എന്നു വേണമെങ്കിൽ പറയാം. നികുതിക്കുമേൽ നികുതി എന്ന അവസ്ഥ ഒഴിവാകുന്നതിനാൽ ചില മേഖലകളിലെങ്കിലും വില കുറയാനും സാധ്യതയുണ്ട്.
ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. കണ്ണൂരിലെ ഒരു മില്ലിൽ ഉൽപാദിപ്പിക്കുന്ന തുണി കോട്ടയത്തെ വ്യാപാരിക്കു വിൽക്കുന്നു. 1000 രൂപയ്ക്ക് തുണി വാങ്ങുമ്പോൾ 5% നികുതി നിരക്കിൽ 1050 രൂപ നൽകേണ്ടിവരുന്നു. വ്യാപാരിക്കു നൽകുന്ന ബില്ലിൽ 1050 എന്നാണു ചേർക്കുക. തുണിയുടെ അടിസ്ഥാന വിലയും 50 രൂപ ജിഎസ്ടിയും. ഈ തുണി ഉപയോഗിച്ച് ഷർട്ട് തുന്നുന്ന കോട്ടയംകാരൻ മൂല്യവർധന വരുത്തിയതിന്റെ പേരിൽ 100 രൂപ വില കൂട്ടിയിടുന്നു. ഈ നൂറുരൂപയ്ക്ക് 18 % ജിഎസ്ടി കൂട്ടുന്നു. 100 രൂപയുടെ 18% മാത്രമാണ് കൂട്ടുക. ഇപ്പോൾ മൊത്തവില 1168 (1000–100–50-18 = 1168). ഇത് ഒരു കടക്കാരന് വിൽപനയ്ക്കായി നൽകുന്നു എന്നിരിക്കട്ടെ. അയാൾ അതിന്റെ കൂടെ 200 രൂപകൂടി വിലകൂട്ടുന്നു. 200 രൂപയ്ക്ക് 18 % ജിഎസ്ടി. അതായത് മൊത്തവില 1404 ( 1000 – 100 – 50 – 18 – 200 – 36).
ഇവിടെ ഉത്പന്നത്തിന്റെ യഥാർഥ മൂല്യം 1300 രൂപ (1000– 100–200). ജിഎസ്ടി ഇനത്തിൽ പലഘട്ടങ്ങളിലായി നൽകുന്നത് 104 രൂപ (50–18–36). വിതരണക്കരൻ, റീട്ടെയ്‌ലർ തുടങ്ങിയവരെല്ലാം മൂല്യവർധനയ്ക്കു മാത്രമാണ് നികുതി നൽകുന്നത്. കണ്ണിയിലെ ആദ്യവിൽപനക്കാരൻ മാത്രമാണ് അസംസ്കൃതവസ്തുവിന് നികുതി ഈടാക്കുന്നത്. മുൻപടച്ച നികുതികൂടി കൂട്ടിയ വിലയ്ക്ക് ആരും നികുതി നൽകുന്നില്ല. ജിഎസ്ടിയുടെ മേന്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നതും വിലകൾ കുറയുമെന്നു പറയാൻ കാരണവും ഈ രീതിയാണ്.