കെ.എസ്.ആർ.ടി.സി ടിക്കറ്റുകൾ ഇനി അക്ഷയകേന്ദ്രങ്ങളിലും ബുക്ക് ചെയ്യാം. പല ഡിപ്പോകളിലേയും ബുക്കിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കാതിരിക്കുന്ന സാഹചര്യത്തിലാണിത്. അതേസമയം സ്വകാര്യ ടൂറിസ്റ്റ് ബസുകളെ സഹായിക്കുന്നുവെന്ന് കണ്ടെത്തിയ ഏഴ് സ്വകാര്യഏജൻസികളുടെ ബുക്കിങ് കരാർ കെ.എസ്.ആർ.ടി.സി റദ്ദാക്കി
ഡിപ്പോകളിലെ ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങളിലുണ്ടായിരുന്ന അദർ ഡ്യൂട്ടി ജീവനക്കാരെ പിൻവലിച്ചതോടെയാണ് ബുക്കിങ് കേന്ദ്രങ്ങൾ തുറക്കാതെയായത്. സ്റ്റേഷൻ മാസ്റ്റർമാരോട് ഇവ തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപ്പായിട്ടുമില്ല. ഒാൺലൈൻ ബുക്കിങ് സംവിധാനം തടസപ്പെടുന്നതും പതിവാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് അക്ഷയകേന്ദ്രങ്ങളിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തുന്നത്. ബുക്കിങ് നടത്താൻ താൽപര്യമുള്ള അക്ഷയസെന്ററുകൾക്ക് കെ.എസ്.ആർ.ടി.സി.യെ സമീപിക്കാം. ഒരു ടിക്കറ്റിന് നാലുശതമാനം കമ്മിഷൻ ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളെപ്പോലെ അൻപതിനായിരം രൂപ ഡിപ്പോസിറ്റ് നൽകേണ്ടതില്ല.
കെ.എസ്.ആർ.ടി.സിയുടെ യാത്രാക്കാർഡുകളും ഇതുവഴി വിൽക്കാം. ഡിപ്പോകളിലെ ബുക്കിങ് കേന്ദ്രങ്ങൾ അടഞ്ഞുകിടന്നതിൽ ഗതാഗതമന്ത്രി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഏല്ലാവരും സമീപിക്കാൻ കഴിയുന്ന അക്ഷയ സെന്ററുകളുടെ സഹായം തേടാൻ മാനേജ്മെന്റ് തീരുമാനിച്ചത്. നിലവിൽ 14 സ്വകാര്യഏജൻസികൾ്്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള കരാർ നൽകിയിട്ടുണ്ട്. എന്നാൽ ഇവരിൽ പലരും കെ.എസ്.ആർ.ടി.സി ടിക്കറ്റ് ബുക്കുചെയ്യാൻ വരുന്നവരെ കൂടി നിർബന്ധിച്ച് സ്വകാര്യടൂറിസ്റ്റ് ബസുകളിൽ ടിക്കറ്റെടുപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള ഏഴ് സ്വകാര്യ ഏജൻസികളുടെ കരാറാണ് റദ്ദാക്കിയത്.