ജി.എസ്.ടി പടിവാതിൽക്കല്‍ എത്തിയെങ്കിലും അതിനുള്ള ഒരുക്കങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇനിയും പൂർത്തിയാക്കിയിട്ടില്ല. ചരക്കുസേവന നികുതിയുടെ അടിസ്ഥാനമായ ജി.എസ്.ടി നെറ്റ്്വർക്ക് തയ്യാറായിട്ടില്ല. സംസ്ഥാനത്ത് മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും ജി.എസ്.ടിക്കു വേണ്ട മുന്നൊരുക്കങ്ങൾ പോലും തുടങ്ങിയില്ല
ജൂലൈ ഒന്നിന് ജി.എസ്.ടി ശൃംഖല തയ്യാറായിരിക്കും എന്ന കേന്ദ്രസർക്കാരിന്റെ ഉറപ്പിൽ വ്യാപാരികൾക്കും നികുതിവിദഗ്ധർക്കും വിശ്വാസം പോര. മൊത്തവ്യാപാരി റിട്ടേൺ നൽകാതിരിക്കുകയോ റിട്ടേണിൽ തെറ്റുപറ്റുകയോ ചെയ്താൽ സാധനം വിൽക്കുമ്പോൾ ആ നികുതിയുൾപ്പടെ ചില്ലറവ്യാപാരി അടയ്ക്കേണ്ടിവരും.
80 ലക്ഷം നികുതിദായകരിൽ 65 ലക്ഷം പേരേ ഇതുവരെ ജി.എസ്.ടിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളു. അവശേഷിക്കുന്നവർക്ക് ഞായറാഴ്ചമുതൽ വീണ്ടും റജിസ്റ്റർ ചെയ്യാം. ജി.എസ്.ടി നിയമം ഓർഡിനൻസായി ഏറ്റവുമവസാനം പാസാക്കിയ സംസ്ഥാനത്ത്, പൊതുമേഖലാസ്ഥാപനങ്ങളുടെ സ്ഥിതി പരിതാപകരമാണ്. ജി.എസ്.ടിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാൻ വ്യവസായവകുപ്പ് റിയാബിന് നിർദേശം നൽകിയത് രണ്ടുദിവസം മുമ്പുമാത്രം. കെ.എഫ്.സി, ടി.സി.സി, കെ.എം.എം.എൽ തുടങ്ങിയ വിരലിലെണ്ണാവുന്ന പൊതുമേഖലാസ്ഥാപനങ്ങൾ ഒഴിച്ചുള്ളവ സോഫ്റ്റ്്വെയറിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. റിട്ടേൺ നൽകാൻ രണ്ടുമാസം സമയമുണ്ടെങ്കിലും ജൂലൈ ഒന്നിന് എങ്ങനെ ബില്ലടിക്കും എന്ന ചോദ്യത്തിന് ഉത്തരമില്ല.