‘എന്റെ വണ്ടിയാണു വണ്ടി. ഓരോ ദിവസവും മൈലേജ് കൂടിക്കൂടിവരുന്നു’– ഇങ്ങനെയൊരാൾ പറഞ്ഞാൽ, ‘തള്ളരുത്, പ്ലീസ്’ എന്നു പറയാൻ തോന്നും, പക്ഷേ പറയരുത്. പെട്രോൾ, ഡീസൽ വില ദിവസവും മാറ്റാൻ സർക്കാരിന്റെ എണ്ണക്കമ്പനികൾ തീരുമാനിച്ചതോടെ ഇനി ഇങ്ങനെ സംഭവിക്കാം. വില ദിവസവും കുറയുകയാണെന്നു കരുതുക. ദിവസം 100 രൂപയ്ക്കു പെട്രോളടിക്കുന്ന ശീലമുള്ള ഒരാൾക്ക് ഈ വിലക്കുറവ് മൈലേജ് വർധനയായി അനുഭവപ്പെടും. വില ഏതാനും പൈസകളായി ഉയർന്നുയർന്നുപോകുമ്പോൾ, ‘വണ്ടിക്കു മൈലേജില്ല’ എന്ന പരാതിയുമായും ജനം വരും.
ഇന്ധനത്തിന്റെ രാജ്യാന്തര വിലയും രൂപയുടെ പ്രതിദിന വിനിമയ മൂല്യവും കണക്കിലെടുത്ത് ദിവസവും പെട്രോൾ, ഡീസൽ വില മാറ്റാനാണു തീരുമാനം. പതിനാറിനു നിലവിൽ വരും. ഇപ്പോഴത്തെ നിലയിൽ ഏതാനും പൈസയുടെ വ്യത്യാസമേ ഓരോ ദിനവും ഉണ്ടാകൂ. അതിനാൽ അതു ശ്രദ്ധയിൽപ്പെടില്ല. ‘ഇന്നലെ 100 രൂപയ്ക്കടിച്ചപ്പോൾ ഇത്രയുമല്ലല്ലോ ഓടിയതെന്നു’ സൂക്ഷ്മദൃക്കുകൾക്കേ മനസ്സിലാകൂ.
രണ്ടാഴ്ചത്തെ ശരാശരി കണക്കാക്കി മാസാദ്യവും പകുതിക്കും വില മാറ്റുന്ന ഇപ്പോഴത്തെ രീതി മാറ്റുമ്പോൾ ഫെയ്സ്ബുക്കിലെ പൊങ്കാലക്കാർക്ക് ഒരു വിഷയം നഷ്ടമാകുകയാണ്. ഡീസലിനു രണ്ടു രൂപ കൂട്ടിയ നിലയ്ക്ക് ബസ് ചാർജ് അഞ്ചുരൂപ കൂട്ടണം എന്ന മുറവിളിക്കും ചാൻസ് കുറയും.
ഇന്ധനവില ഇങ്ങനെ പ്രതിദിനമാറ്റലിനു വിടുന്നതുകൊണ്ട് ജനത്തിനെന്തു പ്രയോജനം എന്നു ചോദിക്കരുത്. ഇന്ധനവില കണക്കാക്കുന്ന രീതി എക്കാലവും എണ്ണക്കമ്പനികൾക്കും സർക്കാരിനും മാത്രം സന്തോഷമേകുന്നതാണ്. ഓരോ ലീറ്ററിനും എണ്ണക്കമ്പനി നിശ്ചയിക്കുന്ന വിലയ്ക്കൊപ്പം ആ വിലയെക്കാൾ കൂടുതൽ നികുതിയും നൽകിയാണു നമ്മൾ ഇന്ധനം വാങ്ങുന്നത്. ‘രാജ്യാന്തര വിപണിയിൽ പെട്രോളിനുണ്ടായ വിലവർധന കണക്കിലെടുത്താണു വില കൂട്ടിയത്’ എന്ന വിശദീകരണം പതിവായി കാണാം.