ബാറുകളിൽ വിൽക്കുന്ന മദ്യത്തിന്റെ വിലയ്ക്കു പരിധി നിശ്ചയിക്കാൻ സർക്കാർതലത്തിൽ ആലോചന. പുതിയ മദ്യനയം നടപ്പാക്കുമ്പോൾ നിലവിലുള്ള 23 പഞ്ചനക്ഷത്ര ബാറുകൾക്കു പുറമെ ത്രീ, ഫോർ സ്റ്റാറുകളുള്ള 129 ബാറുകളുമാണു തുറക്കുന്നത്. ബാറുടമകൾ ചേർന്നു മദ്യത്തിന്റെ വില തോന്നിയതുപോലെ വർധിപ്പിച്ചാൽ അതു മദ്യനയത്തിനു തന്നെ തിരിച്ചടിയാകും.
എക്സൈസാണു മദ്യവിൽപനയ്ക്കു ലൈസൻസ് നൽകുന്നത്. എന്നാൽ മദ്യത്തിന്റെ വില പരിധി നിശ്ചയിക്കാൻ അവർക്കോ മറ്റു വകുപ്പുകൾക്കോ അധികാരമില്ല. നക്ഷത്രപദവി അനുസരിച്ചാണു ലൈസൻസ് അനുവദിക്കുന്നതും.
ഹോട്ടലിലെ സൗകര്യങ്ങൾ കൂടുതലാണെന്നും അതനുസരിച്ചു കൂടിയ വില ഈടാക്കേണ്ടിവരുമെന്നും ബാർ ഉടമകൾ ഒറ്റക്കെട്ടായി തീരുമാനിച്ചാൽ അത് അംഗീകരിക്കാനേ സർക്കാരിനു നിവൃത്തിയുള്ളൂ. പുതുതായി ചില്ലറ വിൽപനശാലകൾ തുറക്കുമെന്നു മദ്യനയത്തിൽ പറയുന്നില്ല. പുതിയവ തുറന്നാൽ ബാർ ഉടമകൾ ഒളിഞ്ഞും തെളിഞ്ഞും എതിർക്കും.
815 ബാറുകൾ പ്രവർത്തിച്ചിരുന്ന സമയത്തു വിപണന മൽസരം ഉണ്ടായിരുന്നു. മുൻപു മദ്യ വിലയെക്കുറിച്ചു ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷനു ചില മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു. ബവ്റിജസിൽ മദ്യം വിൽക്കുന്നതിന്റെ 50% അധികമാണു പെഗ് നിരക്കിൽ മദ്യം കൊടുക്കുമ്പോൾ ഈടാക്കിയിരുന്നത്. എല്ലാവരും ഇത് ഒരേ മട്ടിൽ നടപ്പാക്കിയിരുന്നു.
ബാറുകൾ 15% വരുമാന നികുതി കൊടുക്കണം. ജീവനക്കാരുടെ ശമ്പളവും സൗകര്യങ്ങളും കണക്കാക്കിയാണു തുക വർധിപ്പിച്ചിരുന്നത്. ബവ്റിജസ് കോർപറേഷന് ഇത്രയേറെ ചെലവുകളില്ല. ബാറുകളുടെ എണ്ണം 129 ആകുമ്പോൾ അസോസിയേഷന്റെ നിയന്ത്രണം ഫലപ്രദമാകണമെന്നില്ല. അതിനാൽ വില പരിധി നിശ്ചയിക്കുന്നതിനെക്കുറിച്ചു ടൂറിസം ഉൾപ്പെടെ വകുപ്പുകളുമായി ചർച്ച നടത്താനാണ് എക്സൈസ് വകുപ്പ് ആലോചിക്കുന്നത്.
സാധാരണക്കാർ പഞ്ചനക്ഷത്ര ഹോട്ടലിൽ പോയി മദ്യപിക്കണോയെന്ന ചോദ്യവും ഉയർത്തിയാണു മദ്യനയം കൊണ്ടുവന്നത്. നയത്തിന്റെ ഭാഗമായി സംസ്ഥാനത്താകെ തുറക്കുന്നതാകട്ടെ 129 ബാറുകൾ.
ടൂ സ്റ്റാർ പദവിയുള്ള ബാറുകൾ തുറക്കാത്തതിനാൽ സാധാരണക്കാരായ പതിനായിരത്തിലേറെ ബാർ തൊഴിലാളികളുടെ തൊഴിൽ ഉറപ്പാക്കാൻ സാധിച്ചില്ല. ബാറുകളിൽനിന്നു മദ്യം ലഭിക്കാൻ സാധാരണക്കാർ ഉയർന്ന നിരക്കുകൂടി കൊടുക്കേണ്ടിവന്നാൽ അതു തിരിച്ചടിയാകുമെന്നും നയത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്യുമെന്നും സർക്കാർ കരുതുന്നു.
കാർഡിൽനിന്നു പണമെടുത്തു മദ്യം നൽകാനും ബവ്റിജസ് കോർപറേഷൻ ഒരുങ്ങുകയാണ്. ബവ്കോയുടെ മുഴുവൻ വിൽപനശാലകളിലും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെ പണം ഈടാക്കി മദ്യം വിൽക്കും. ഇതിനായി സ്വൈപ്പിങ് മെഷീൻ വാങ്ങാൻ കരാർ ക്ഷണിച്ചു. ആദ്യഘട്ടത്തിൽ 50 പ്രീമിയം മദ്യവിൽപനശാലകളിലാണു മെഷീൻ ഏർപ്പെടുത്തുന്നത്. പിന്നാലെ എല്ലായിടത്തും .
നോട്ടുരഹിത ഇടപാടിലൂടെ മദ്യവിൽപന നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നു കരാർ രേഖയിൽ പറയുന്നു. ബവ്റിജസ് കോർപറേഷനു വർഷം 12,134 കോടി രൂപയാണു വരുമാനം. ഇതിൽ 9900 കോടി രൂപയും ചില്ലറ വിൽപനശാലകൾ വഴിയാണ്. ഒരു ചില്ലറ വിൽപനശാലയിൽനിന്നു ദിവസം ശരാശരി 10.40 ലക്ഷം രൂപയാണു വരുമാനം.