പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം വൻതോതിൽ പെരുകുന്ന സാഹചര്യത്തിൽ, വായ്പയെടുത്തിട്ട് തിരിച്ചടയ്ക്കാത്തവരുടെ പട്ടിക ഉടൻ പുറത്തുവിടുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി.
പ്രധാന ‘കടക്കാരുടെ’ പേരുകൾ ഉൾപ്പെടുന്ന പട്ടികയുടെ പണിപ്പുരയിലാണ് റിസർവ് ബാങ്ക്. ഇത് അന്തിമഘട്ടത്തിൽ എത്തിക്കഴിഞ്ഞു. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ ഉടൻ പ്രതീക്ഷിക്കാമെന്നും പൊതുമേഖലാ ബാങ്കുകളുടെ തലവൻമാരുടെ യോഗത്തിൽ ജയ്റ്റ്‍ലി വ്യക്തമാക്കി.
ബാങ്കുകളുടെ കിട്ടാക്കടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ ഓർഡിനൻസിനു കേന്ദ്രമന്ത്രിസഭ അനുമതി നൽകിയിരുന്നു. ബാങ്കിങ് റഗുലേഷൻ നിയമത്തിൽ ഭേദഗതികൾ വരുത്തുന്നതിനുള്ളതാണ് ഓർഡിനൻസ്. പൊതുമേഖലാ ബാങ്കുകൾക്ക് ആറു ലക്ഷം കോടി രൂപയുടെ കിട്ടാക്കടം ഉണ്ടെന്നാണു കണക്ക്.
ഓർഡിനൻസിനു രാഷ്ട്രപതിയുടെ അനുമതി ലഭിച്ച ശേഷം വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്നു ജയ്റ്റ്ലി നേരത്തെ അറിയിച്ചിരുന്നു.