എയർ ഇന്ത്യയുടെ വിമാനങ്ങളിൽ ഭക്ഷണത്തോടൊപ്പം സാലഡ് കണ്ടില്ലെങ്കിൽ ‘സാഡ്’ ആകരുത്. ചെലവു ചുരുക്കാൻ എയർ ഇന്ത്യയുടെ ജീവനക്കാർ നിർദേശിച്ച പല മാർഗങ്ങളിലൊന്ന് ഇക്കണോമി ക്ലാസിലെ സാലഡ് വിളമ്പൽ അവസാനിപ്പിക്കണം എന്നതാണ്. 20% പേരേ സാലഡ് കഴിക്കുന്നുള്ളൂ എന്നും അതുകൊണ്ടു തന്നെ സാലഡ് പാഴ്ചെലവാണെന്നും ജീവനക്കാർ എയർ ഇന്ത്യ മേധാവി അശ്വനി ലോഹാനിയെ ധരിപ്പിച്ചിട്ടുണ്ട്.
‘ശുഭയാത്ര’ എന്ന ഇൻ–ഫ്ലൈറ്റ് മാഗസിൻ എല്ലാ സീറ്റിലും വയ്ക്കേണ്ട കാര്യമില്ലെന്നും ഓരോ വിമാനത്തിലും 25 എണ്ണം എന്ന കണക്കിൽ റാക്കിൽ സൂക്ഷിച്ചാൽ മതിയെന്നും ജീവനക്കാർ പറഞ്ഞിട്ടുണ്ട്. മാഗസിനുകളുടെ എണ്ണവും അതുവഴി ഭാരവും ഇങ്ങനെ ഗണ്യമായി കുറയ്ക്കാനായാൽ ഇന്ധനക്ഷമത ഉയരുമെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇപ്പോൾ നഷ്ടമില്ലാതെ പറക്കുന്ന എയർ ഇന്ത്യ മൊത്തം 50000 കോടി രൂപയുടെ കടക്കെണിയിലാണ്. സർക്കാർ കമ്പനിയെ സ്വകാര്യവൽക്കരിക്കുന്നതടക്കമുള്ള മാർഗങ്ങൾ ചർച്ച ചെയ്യവേയാണു വരുമാന വർധനയ്ക്കുള്ള വഴികൾ തേടി മാനേജ്മെന്റ് ജീവനക്കാരെ സമീപിച്ചിത്.
പറക്കൽ ചെലവു കുറയ്ക്കാൻ ഭാരം കുറയ്ക്കുക എന്നതു നേരത്തേ മുതൽ എയർലൈനുകൾ സ്വീകരിക്കുന്ന തന്ത്രമാണ്. നിരക്കു കുറഞ്ഞ പല എയർലൈനുകളിലും ഇൻ–ഫ്ലൈറ്റ് മാഗസിനില്ല. സാലഡിൽ നിന്ന് ഓരോ ഒലിവ് മാറ്റിയാൽ തന്നെ വർഷം 40000 ഡോളർ ലാഭിക്കാമെന്ന് 1980കളിൽ ഒരു അമേരിക്കൻ എയർലൈൻ കണ്ടെത്തിയിരുന്നു. എയർ ഇന്ത്യയ്ക്ക് ഇങ്ങനെ എത്ര ലാഭിക്കാമെന്നു കണക്കാക്കിയിട്ടില്ല.