കടമറ്റത്തു കത്തനാർ, തേവലശേരി നമ്പി, കൈപ്പുഴത്തമ്പാൻ... ഐതിഹ്യ കഥകളിലൂടെ പ്രസിദ്ധരായ ഈ മൂന്നു മാന്ത്രികർക്കും ഒരു സമാനതയുണ്ട്; ഇലയെ വാഹനമാക്കിയവരാണ് ഇവർ. യക്ഷിപ്രേതഭൂതാദികളെ പിന്തുടരുന്നതിനിടെ മറ്റൊരു ഗതിയുമില്ലാതായപ്പോൾ ഇല വെട്ടി വെള്ളത്തിലിട്ട് അതിനു മുകളിലിരുന്ന് അമാനുഷിക ശക്തി ഉപയോഗിച്ചു പങ്കായം പോലുമില്ലാതെ പുഴ കടന്ന സന്ദർഭങ്ങൾ മൂവരുടെയും ജീവിതത്തിലുണ്ടായതായി കഥകൾ പറയുന്നു.
കാലം കടന്നുപോകുകയും ശാസ്ത്രം പുരോഗമിക്കുകയും ചെയ്തപ്പോൾ ലോകത്താകമാനം ഇന്നു മൂന്നു ലക്ഷം പേർ ‘ഇല’യിൽ യാത്ര ചെയ്യുന്നു. ഇതൊക്കെ വായിച്ചിട്ടാണോയെന്തോ... ജാപ്പനീസ് വാഹനഭീമൻ നിസാൻ മറ്റു വാഹനനിർമാതാക്കളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചുകൊണ്ട് 2010ൽ തങ്ങളുടെ ആദ്യ ലക്ഷണമൊത്ത ഇലക്ട്രിക് കാർ നിരത്തിലിറക്കിയപ്പോൾ അതിനു നൽകിയ പേര് ‘ലീഫ്’ എന്നാണ്. ഹരിതാഭമായ പേരുമിട്ടു വണ്ടിയിൽ അങ്ങിങ്ങായി കുറച്ചു പച്ച പെയിന്റും പൂശി ‘പരിസ്ഥിതി സൗഹൃദം’ എന്ന വാക്ക് ഉപയോഗിച്ച് പ്രതിച്ഛായ ഉണ്ടാക്കി വണ്ടി വിൽക്കാനല്ല നിസാൻ ഈ പേരിട്ടത്. ‘ലീഡിങ് എൻവയൺമെന്റ്ലി ഫ്രണ്ട്‌ലി അഫോർഡബിൾ ഫാമിലി കാർ’ എന്നതിന്റെ ചുരുക്കപ്പേരാണിത്. ആശയവും വാഹനവും പദാർഥം (സ്റ്റഫ്!) ഉള്ളതെന്നു സാരം.
എല്ലാ സുപ്രഭാതത്തിലും പെട്രോൾ, ഡീസൽ ഇന്ധനാദികളുടെ വില പരിഷ്കരിക്കുന്ന നടപടി രാജ്യത്ത് ഉടൻ പ്രാബല്യത്തിൽ വരും. ഭൂരിഭാഗം പമ്പുകളുടെയും ഉടയോൻമാരായ പൊതുമേഖലാ എണ്ണക്കമ്പനികളാണ് ഇതു നടപ്പാക്കാൻ തുടങ്ങുന്നത്. ഒരു സുപ്രഭാതത്തിൽ പെട്രോളിന് 251 രൂപ എന്ന് ഉടയോൻമാർ തീരുമാനിച്ചാൽ ‘അതിനിപ്പൊ ഞങ്ങൾക്കെന്താ...?’ എന്ന മനോഭാവത്തിൽ വണ്ടി വിട്ടു പോകണമെങ്കിൽ ‘ലീഫ്’ അടങ്ങുന്ന, പൂർണമായും വൈദ്യുതിയിൽ ഓടുന്ന, സാങ്കേതികത്തികവാർന്ന വാഹനങ്ങളെ കൂട്ടുപിടിക്കേണ്ടി വരും.
മഹീന്ദ്ര പുറത്തിറക്കിയ ഇടിഒ, വെറിറ്റൊ ഇവി എന്നിവ ഈ രംഗത്തെ ഇന്ത്യൻ സാങ്കേതിക മുന്നേറ്റങ്ങളാണ്. എന്നു വിപ്ലവം തുടങ്ങുന്നുവോ അന്നു മുതൽ കളം നിറയാമെന്ന മോഹവുമായി പകുതി ഇന്ത്യനായ മാരുതി സുസുക്കിയും സ്വിഫ്റ്റ് ഇവി മോഡൽ പണിപ്പുരയിൽ ഒരുക്കുന്നു. ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട, പൂർണമായും വൈദ്യുതിയിൽ ഓടുന്ന കാറായ ലീഫിന്റെ വിശേഷങ്ങളിലൂടെ ഇവയുടെ സാധ്യതകളിലേക്ക് ഒന്നെത്തി നോക്കാം.
അസൽ തൂശനില സദ്യ
കാറുകളിലെ തൂശനില സദ്യയാണ് ലീഫ്. ഉപ്പ്, ഉപ്പേരി, ഉപ്പിലിട്ടതു മുതൽ പാലടപ്രഥമൻ വരെയുണ്ട് ഈ ഇലയിൽ. കരുത്തും വേഗവും ചേർന്നുണ്ടാകുന്ന ‘ഗും’ ഇല്ലെന്ന പേരിൽ വൈദ്യുതി വാഹനങ്ങളെ പുച്ഛിക്കുന്നവരാണ് ഇന്ത്യക്കാർ, പ്രത്യേകിച്ചു കേരളീയർ. ബാറ്ററി വണ്ടിയെന്ന് ഓമനപ്പേരുള്ള ഗീയർലെസ് സ്കൂട്ടറുകളെ കണ്ടിട്ടാണ് നമുക്ക് ഈ അഭിപ്രായമെങ്കിൽ അറിഞ്ഞുകൊള്ളു... 110 കുതിരശക്തിയുള്ള സൈലന്റ് കില്ലറാണ് ലീഫ് (കാലുകൊടുത്താൽ പറക്കുന്ന സ്വിഫ്റ്റ് കാറിന് 85 കുതിരശക്തിയാണുള്ളത്). വേഗം പരമാവധി 150 കിലോമീറ്റർ. പൂജ്യത്തിൽ നിന്നു 100 ൽ എത്താൻ വെറും ഒൻപതു സെക്കൻഡ്. ഒരു ഫുൾചാർജിൽ 160 കിലോമീറ്റർ ഓടും. ഗാർഹിക കണക്‌ഷനിലൂടെ എട്ടു മണിക്കൂർ കൊണ്ടും ഡിസി ഫാസ്റ്റ് ചാർജിങ്ങിലൂടെ അര മണിക്കൂർ കൊണ്ടും 80% ചാർജ് ഇവന്റെയുള്ളിൽ സ്റ്റോക്ക് ആകും. ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം സ്റ്റാൻഡേർഡായിത്തന്നെ ലഭിക്കും. ഇതുമായി എല്ലാ ആധുനിക സംവിധാനങ്ങളെയും ഇണക്കിച്ചേർത്തിരിക്കുന്നു. നിസാൻ നിർദ്ദേശിക്കുന്ന മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് സ്മാർട്ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ പുറത്തു നിന്നുകൊണ്ട് കാറിലെ എസി ഓൺ ആക്കുന്നതുപോലെയുള്ള കലാപരിപാടികൾ നടത്താം. വെയിലത്തു കിടക്കുന്ന കാർ നമ്മൾ എത്തുന്നതിനു മുൻപ് ഒന്നു തണുത്തു കിടന്നിരുന്നെങ്കിൽ എന്നു പലപ്പോഴും ആഗ്രഹിച്ചിട്ടില്ലെ? ലീഫിൽ അതു നടക്കും.
ജപ്പാൻ കാർ ഓഫ് ദി ഇയർ, യൂറോപ്യൻ കാർ ഓഫ് ദി ഇയർ, ഗ്രീൻ കാർ വിഷൻ തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങൾ ലീഫ് വാരിക്കൂട്ടിയിട്ടുണ്ട്. ഒരുപക്ഷേ നിസാൻ വിചാരിച്ചതിലും അപ്പുറം ലീഫ് വളർന്നുവെന്നു പറയാം. ലീഫ് വിജയത്തിന്റെ ചുവടുപിടിച്ച് ഭീമൻ എസ്‌യുവിയായ പട്രോളിനു വരെ ഇലക്ട്രിക് വകഭേദം ഇറക്കാൻ നിസാനു പദ്ധതിയുണ്ട്; ലീഫിനെ വൈവിധ്യവൽക്കരിക്കാനും. മറ്റൊരു രസകരമായ കാര്യം, വീട്ടിൽ കറന്റ് പോയാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഇൻവെർട്ടറായും ലീഫിനെ ഉപയോഗിക്കാം. ‘ന്ന് ച്ചാൽ’ കയറ്റിയ വൈദ്യുതി തിരികെ എടുത്തുപയോഗിക്കാമെന്ന്...
പുനരുപയോഗിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ലീഫിന്റെ പ്ലാസ്റ്റിക് ഘടകങ്ങൾ നിർമിച്ചിരിക്കുന്നതെന്നു കമ്പനി അവകാശപ്പെടുന്നുണ്ട്. നിലവിൽ ഇറക്കുമതി ചെയ്തു മാത്രമേ ഇന്ത്യയിൽ ലീഫ് എത്തിക്കാൻ കഴിയൂ. വിദേശ വാഹന നിർമാതാക്കളിൽ പലരും പെട്ടിയും തൂക്കി ഇന്ത്യ വിടാൻ നിൽക്കുന്നതുകൊണ്ട് ലീഫിന്റെ ഇന്ത്യൻ അരങ്ങേറ്റത്തെപ്പറ്റി ഇപ്പോഴും വ്യക്തത വരുത്താൻ നിസാൻ ഇന്ത്യ തയാറായിട്ടില്ല. 30 ലക്ഷം രൂപയോളമാണ് ഇറക്കുമതി ചെയ്യുമ്പോൾ ലീഫിനായി ചെലവാക്കേണ്ടി വരുക. ഇന്ത്യയിൽ നിർമിച്ചാൽ 20 ലക്ഷത്തിൽ താഴെയുള്ള തുകയ്ക്കു ലീഫ് ലഭ്യമാക്കാം. അഞ്ചു മുതൽ എട്ടുവർഷം വരെ ഇടവേളയിൽ നടത്തേണ്ട ബാറ്ററി മാറ്റത്തിനായി മാസതവണ സ്കീം വരെ നിസാൻ വിദേശത്തു നടപ്പാക്കിയിട്ടുണ്ട്.
സദ്യ മുഴുവൻ വിളമ്പി കഴിഞ്ഞ സ്ഥിതിക്കു പായസം കൂടി വിളമ്പാം; ഒരു കിലോമീറ്റർ ഓടാൻ ലീഫിനു വേണ്ടതു വെറും 1.50 രൂപയാണ്. 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ വൈദ്യുതി കാറുകൾ മാത്രമേയുണ്ടാകൂ എന്ന കേന്ദ്രസർക്കാർ പ്രഖ്യാപനം ചുവപ്പുനാടയിൽ പെട്ടില്ലെങ്കിൽ പച്ചക്കൊടിയേന്തി കാറ്റിലാടി ലീഫും കൂട്ടുകാരും ഇന്ത്യയിലെത്തും, തീർച്ച.