സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റേയും ബിയറിന്റേയും വില കൂടും. സാധാരണ മദ്യത്തിന്റെ വില 10 രൂപ മുതൽ 40 രൂപ വരേയും, പ്രീമിയം ബ്രാൻഡുകൾക്ക് 30 മുതൽ 80 രൂപ വരെയുമാണ് വർധന. നിലവിലുള്ള വിലയുടെ അഞ്ച് ശതമാനമാണ് വർധന.പൂട്ടിയ മദ്യവിൽപ്പനശാലകളിൽ നിന്നുള്ള വരുമാന നഷ്ടം പരിഹരിക്കുന്നതിനാണ് വിലവർധന.
ബിയറിന്റെ വിലയിൽ 10 രൂപ മുതൽ 20 രൂപ വരെയാണ് കൂടുക.ഒരു കെയ്സ് മദ്യത്തിന്റെ മൊത്ത വിതരണ ലാഭം 24 ശതമാനത്തിൽ നിന്നു 29 ശതമാനമായി ബവ്റജിസ് കോർപ്പറേഷൻ ഉയർത്തി.ഇതിന്റ അടിസ്ഥാനത്തിലാണ് ആനുപാതിക വില വർധന.അതായത് 750 മില്ലിലിറ്റർ മക്ഡവൽ ബ്രാൻഡിയുടെ വില നിലവിലുള്ളതിനേക്കാൾ 20 രൂപ കൂടും.കോർപറേഷന്റെ ഭാരിച്ച നഷ്ടം ഒഴിവാക്കുന്നതിനാണ് വിലവർധന നടപ്പാക്കുന്നതെന്നാണ് കോർപ്പറേഷൻ ന്യായീകരണം.
കഴിഞ്ഞമാസം മാത്രം നഷ്ടം 100 കോടിയിലേറെയെന്നാണ് കണക്കുകൾ. ബവ്കോയുടെ ആകെയുള്ള ചില്ലറ മദ്യവിൽപ്പനശാലകളിൽ 90 എണ്ണം ഇപ്പോഴും പലവിധ എതിർപ്പുകൾ കാരണം തുറക്കാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ ദേശീയപാതയിൽ മദ്യവിൽപ്പനശാലകൾ തുറക്കാൻ കോടതി അനുമതി നൽകിയതോടെ നഷ്ടം ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാണ് ബവ്കോയുടെ വിശ്വാസം.ഇങ്ങനെ 14 മദ്യവിൽപ്പനശാലകൾ തുറക്കാൻ കഴിയുമെന്നാണ് ബവ്കോ പറയുന്നത്.