അടുത്ത മാർച്ചിനകം കേരളത്തിലെ ബിഎസ്എൻഎൽ ശൃംഖല പൂർണമായി 4 ജിയിലേക്കു മാറും. നാലു മാസത്തിനുള്ളിൽ ഇതിന്റെ ഒരുക്കങ്ങൾ ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ.മണി വ്യക്തമാക്കി. പരീക്ഷണാടിസ്ഥാനത്തിൽ ഡിസംബർ മുതൽ 4 ജി സേവനം ലഭ്യമാക്കും.
പ്രാരംഭ ഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളിലാകും ഈ സേവനം ലഭിക്കുക. തുടർന്ന്, ഘട്ടം ഘട്ടമായി എല്ലാ ജില്ലാകേന്ദ്രങ്ങളെയും 4 ജിയിലേക്കു മാറ്റും. ഇതിനായി 2200 4 ജി നെറ്റ്‌വർക്ക് കേന്ദ്രങ്ങൾ സ്ഥാപിക്കാനാണു തീരുമാനം. ബിഎസ്എൻഎല്ലിന് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ളതു കേരളത്തിലായതുകൊണ്ടാണ് ഇവിടെ 4 ജി സംവിധാനം ഏർപ്പെടുത്തുന്നത്.
പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് 3 ജി, 2 ജി ശൃംഖലകൾ വിപുലീകരിക്കും. ഈ വർഷാവസാനം 90 ശതമാനം സർക്കിളുകളും 3 ജി ശൃംഖലയ്ക്കു കീഴിൽ കൊണ്ടുവരും. കേരള സർക്കിളിന്റെ ഭാഗമായ ലക്ഷദ്വീപിൽ അടുത്ത മൂന്നു മാസത്തിനുള്ളിൽ പത്തു പുതിയ 2 ജി കേന്ദ്രങ്ങളും പന്ത്രണ്ട് 3 ജി കേന്ദ്രങ്ങളും സ്ഥാപിക്കും.
അയ്യായിരത്തിൽ കൂടുതൽ ജനസംഖ്യയുള്ള ലക്ഷദ്വീപിലെ മുഴുവൻ പ്രദേശങ്ങളിലും 3 ജി സേവനം ലഭ്യമാകും. കൂടാതെ, ഇടുക്കി ജില്ലയിലും നെറ്റ്‌വർക്ക് സേവനം മെച്ചപ്പെടുത്തും. ഈ സാമ്പത്തിക വർഷം കേരള സർക്കിൾ 700 കോടിയുടെ ലാഭം നേടി.
ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിന്റെ ഭാഗമായി ബിഎസ്എൻഎൽ ഉപഭോക്താക്കൾ ജിഎസ്ടി റജിസ്ട്രേഷൻ നമ്പർ നൽകണം. വ്യാവസായിക ഉപയോക്താക്കളാണ് ഇത് ആദ്യം ചെയ്യേണ്ടതെന്നും മണി പറഞ്ഞു.