ആപ്പിള്‍ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമ ബുദ്ധി AI) ചിപ്പ് നിര്‍മിക്കുന്നുവെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത് ഉറപ്പായും ഐഫോണുകളിലും ഐപാഡുകളിലും ആദ്യം പരീക്ഷിക്കപ്പെടുമെന്നാണ് അറിയുന്നത്. എന്നാല്‍ ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന ആപ്പിള്‍ ഉപകരണങ്ങളില്‍ ഇതു കാണുമോ എന്ന് സംശയമാണ്. പക്ഷേ, പത്താം വാര്‍ഷിക ഐഫോണിന്റെ പ്രധാന സവിശേഷത ഇതായിരിക്കാമെന്നും പറയുന്നവരുണ്ട്. 3D ക്യാമറയുമായി എത്തിയേക്കാമെന്നു പറയുന്ന ഈ ഫോണിന് AIയുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താനാകുമെന്നു വിശ്വസിക്കപ്പെടുന്നു.
കമ്പനിയിലെ എൻജിനീയര്‍മാര്‍ക്കിടയില്‍ ആപ്പിള്‍ ന്യൂറല്‍ എൻജിന്‍ (Apple Neural Engine) എന്ന് പേരിട്ടിരിക്കുന്ന ചിപ്പ്, ബാറ്ററിയുടെയും, ഉപകരണത്തിന്റെ മുഴുവന്റെയും പ്രവര്‍ത്തനത്തെ നിരീക്ഷിക്കുമെന്നും കരുതുന്നു. ആപ്പിളിന് നൂറുകണക്കിനു എൻജിനീയര്‍മാര്‍ പണിയെടുക്കുന്ന AI വിഭാഗമുണ്ട്. കൂടാതെ അടുത്ത കാലത്ത് കമ്പനി വാങ്ങിയ ചെറിയ കമ്പനികളുടെ കൂട്ടത്തില്‍ യന്ത്രബുദ്ധിക്കു പ്രാധാന്യം നല്‍കുന്നവയും ഉണ്ട്. ഈ വര്‍ഷമല്ലെങ്കില്‍ അടുത്ത വര്‍ഷങ്ങളില്‍ AI ചിപ്പോടു കൂടിയ ഐഫോണ്‍ പുറത്തിറങ്ങുമെന്നത് ഉറപ്പാണ്.
അതിനിടെ, പ്രമുഖ ചിപ്പ് നിര്‍മാതാക്കളായ ARM പുതിയതായി നിര്‍മിച്ച കോര്‍ട്ടെക്‌സ്, മാലി പ്രോസസറുകള്‍ക്കും (Cortex, Mali) AIയുടെയും വെര്‍ച്വല്‍ റിയാലിറ്റിയുടെയും മിക്‌സ്ഡ് റീയാലിറ്റിയുടെയും ശക്തികള്‍ നല്‍കിയിരിക്കുന്നുവെന്നും വാര്‍ത്തയുണ്ട്. അതായത്, ആപ്പിള്‍ മാത്രമാവില്ല AI ശക്തി പകരുന്ന ഉപകരണങ്ങള്‍ സമീപഭാവിയില്‍ പുറത്തിറക്കാന്‍ പോകുന്നത്.
ഗൂഗിളും ആമസേണുമാണ് AIയുടെ കാര്യത്തില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനികള്‍. ആപ്പിള്‍ തങ്ങളുടെ കഴിവ് ഇതുവരെ പുറത്തെടുത്തിട്ടില്ല. മൈക്രോസോഫ്റ്റും മറ്റു കമ്പനികളും ഏറ്റവും അധികം പൈസ മുടക്കുന്ന മേഖലകളിലൊന്ന് AIയുടെ മുന്നേറ്റത്തിനാണ്. ഗൂഗിളിന്റെ കൃത്രിമ ബുദ്ധിയുടെ സാധ്യത നമ്മള്‍ നേരത്തെ കണ്ടിരുന്നല്ലോ. വമ്പന്‍ കമ്പനികള്‍ ഏറ്റവും അധികം മത്സരിക്കാന്‍ പോകുന്നത് AIയെ മെരുക്കാനായിരിക്കും. ഈ ഓട്ടമത്സരത്തില്‍ ഒരാള്‍ വന്‍ ലീഡു നേടിക്കഴിഞ്ഞാല്‍ അതു മറ്റു കമ്പനികളെ നിഷ്‌കരുണം പിന്തള്ളുമെന്നതിനാല്‍ എല്ലാവരും തങ്ങളുടെ പരീക്ഷണശാലകളിലാണ്.
നാളിതുവരെയുള്ള സാങ്കേതികവിദ്യയുടെ മുന്നേറ്റത്തില്‍ മനുഷ്യര്‍ക്ക് അഭിമാനിക്കായമായിരുന്നെങ്കില്‍ AIയെ മനുഷ്യരാശി പേടിക്കണമെന്നാണ് വിദഗ്ധര്‍ മുന്നറിയപ്പു നല്‍കുന്നത്. ഡ്രൈവിങ് മുതല്‍ പത്രത്തിലെ എഡിറ്റിങ് വരെയുള്ള കാര്യങ്ങളെല്ലാം ചെയ്യാന്‍ AI ശക്തിപകരുന്ന മെഷീനുകള്‍ക്കു സാധിക്കുന്ന കാര്യം അതിവിദൂരമല്ല എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒരിക്കല്‍ വാങ്ങിവച്ചു കഴിഞ്ഞാല്‍ പിന്നെ ശമ്പളം കൊടുക്കണ്ടെ, ഇന്റേണല്‍ അസസ്‌മെന്റ് നടത്തേണ്ട, സമരമോ പ്രതിഷേധമൊ ഉണ്ടാവില്ല എന്നൊക്കെ കാണുമ്പോള്‍ ഏതു മുതലാളിയും വാങ്ങാന്‍ പ്രലോഭിപ്പിക്കപ്പെടാം. മനുഷ്യര്‍ ചെയ്യുന്ന ജോലികള്‍ ഒന്നൊന്നായി ഇല്ലാതാകാന്‍ പോകുന്നുവെന്നും അങ്ങനെ ലോകം ഉപയോഗശൂന്യരായ മനുഷ്യരാല്‍ നിറയാന്‍ പോകുന്നുവെന്നും വിശ്വസിക്കുന്നവരുണ്ട്.
അടുത്ത കുറച്ചു വര്‍ഷത്തേക്കുകൂടെ AI ഏട്ടിലെ പശുവായി തുടര്‍ന്നേക്കും. എന്നാല്‍ പത്തു വര്‍ഷത്തിനുളളില്‍ അര്‍ഥവത്തായ രീതിയില്‍ AI ഇടപെടലുകള്‍ നടത്തി തുടങ്ങുമെന്നു തന്നെയാണ് ഈ മേഖലയുമായി ബന്ധമുള്ളവര്‍ പറയുന്നത്.