പുതിയ ഉയരംകീഴടക്കി ഇന്ത്യൻ ഓഹരിവിപണി. സെൻസെക്സ് 76പോയൻറ് ഉയർന്ന് ചരിത്രത്തിലാദ്യമായി മുപ്പതിനായിരത്തി അറുന്നൂറ്റി അൻപത്തിയൊൻപതിലും, ദേശീയസൂചികയായ നിഫ്റ്റി ഒന്‍പതിനായിരത്തി അഞ്ഞൂറ്റി ഇരുപത്തിയാറിലും വ്യാപാരം അവസാനിപ്പിച്ചത്.
രാജ്യാന്തരതലത്തിൽ മെച്ചപ്പെട്ട സാമ്പത്തിക അന്തരീക്ഷം ഉടലെടുത്തതും, രാജ്യത്ത് മികച്ച കാലവർഷം ലഭ്യമാകുമെന്ന റിപ്പോർട്ടുകളുമാണ് ഏതാനുംദിവസങ്ങളായി വിപണിയെ സ്വാധീനിക്കുന്നത്. ഒപ്പം വൻകിടകമ്പനികളുടെ ലാഭത്തോടെയുള്ള പ്രവർത്തനറിപ്പോർട്ട് വിദേശനിക്ഷേപകരെ ഇന്ത്യയിലേക്ക് അടുപ്പിച്ചു. നാലാംപാദ പ്രവർത്തനറിപ്പോർട്ടിൽ നഷ്ടംകുറഞ്ഞെന്ന റിപ്പോർട്ടിനെതുടർന്ന് ടാറ്റാ കമ്പനികളുടെ ഓഹരികൾ മികച്ചനേട്ടമുണ്ടാക്കി. ബാങ്കിങ്,ഐടി മേഖലയിലും നേട്ടം തുടർന്നു. അദാനിപോർട്ട്, എസിസി തുടങ്ങിയ കമ്പനികൾ നഷ്ടംനേരിട്ടു. അതേസമയം, രാജ്യാന്തരവിപണിയിൽ രൂപയുടെ മൂല്യം ഉയർന്നുനിൽക്കുകയാണ്. 64രൂപ ആറുപൈസയാണ് ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയമൂല്യം.