കേരളത്തിലെ മല്‍സ്യസമ്പത്ത് ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ നമ്മുടെ മുന്നില്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. കര്‍ഷകര്‍ക്ക് വളരെ പ്രയോജനകരമായ ഒരു കൃഷി രീതി പരിചയപ്പെടാം. മത്സ്യവിപ്ലവത്തിനു ഏറെ അനുയോജ്യവും ലോകമെമ്പാടും അംഗീകരിച്ചതുമായ ഒരു രീതിയാണ് കൂട് മത്സ്യകൃഷി.തുറന്ന ജലാശങ്ങളിലോ കടലിലോ കായലിലോ പുഴയിലോ നിയന്ത്രിതമായ ചുറ്റുപാടിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് പ്രത്യേക തരം തീറ്റ നൽകി വളർത്തി വിളവെടുക്കുന്ന രീതിയാണിത്.
ഗുണമേൻമയുള്ള മീൻകുഞ്ഞുങ്ങളെ വേണം തിരഞ്ഞെടുക്കേണ്ടത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവെടുപ്പാണ് ഈ രീതിയിലൂടെ സാധ്യമാകുന്നത്. 2005 ൽ സിഎംഎഫ്ആർഐ ആണ് ഇന്ത്യയിൽ ആദ്യമായി ഈ രീതി അവതരിപ്പിക്കുന്നത്.വാണിജ്യ പ്രാധാന്യമുള്ള ഇനങ്ങളായ കാളാഞ്ചി, കരിമീൻ, തിലാപ്പിയ, ചെമ്പല്ലി, വറ്റ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭമുണ്ടാക്കാമെന്നതാണു കൂടുമൽസ്യ കൃഷിയുടെ പ്രത്യേകത. കേരളത്തിൽ വിശാലമായി കിടക്കുന്ന ഓരുജലാശയങ്ങളും ശുദ്ധജല സ്രോതസ്സുകളും ഇതിന് അനുയോജ്യമാണ്.
നാലു മീറ്റർ വീതം വീതിയും നീളവും ആഴവുമുള്ള കൂടുകളാണു കേരളത്തിലെ സാഹചര്യങ്ങളിൽ കൃഷി ചെയ്യാൻ ഉപയോഗിക്കുന്നത്. 48 ക്യുബിക് മീറ്ററാണ് ഇതിന്റെ വ്യാസം. ജലാശയത്തിന്റെ ആഴമനുസരിച്ചു കൂടിന്റെ ആഴത്തിലും മാറ്റം വരാം. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിലാണു കൂടുകൾ സ്ഥാപിക്കുന്നത്. വല, ഡ്രം അടക്കം ഈ വലിപ്പത്തിലുള്ള കൂടു സ്ഥാപിക്കുന്നതിന് ഏകദേശം 45,000 മുതൽ 50,000 രൂപ വരെയാണ് ചെലവ് വരിക. ഒരു കൂടിൽ തന്നെ കാളാഞ്ചിയും കരിമീനും ഒരേസമയം വളർത്താം.
ഒരു കൂടിൽ ആയിരം വീതം കരിമീൻ, കാളാഞ്ചി കുഞ്ഞുങ്ങളെ നിക്ഷേപിക്കാം. ആറു മുതൽ എട്ടു മാസം വരെയാണു കൃഷിയുടെ കാലാവധി. കൃഷി ആരംഭിക്കുന്നതിനു പരമാവധി ഒരു ലക്ഷം രൂപയും തീറ്റയ്ക്കു പരമാവധി 50,000 രൂപയും ചെലവു വരും.കായലുകളിലും പൊതുജലാശയങ്ങളിലും കൃഷി ചെയ്യുന്നതിന് അതത് സ്ഥലങ്ങളിലെ നഗരസഭ അല്ലെങ്കിൽ പഞ്ചായത്ത് അധികൃതരിൽ നിന്ന് എൻഒസി വാങ്ങേണ്ടതുണ്ട്. എഫ്എഫ്ഡിഎയ്ക്കു പുറമെ, സംഘം ചേർന്നു കൂടുകൃഷി ചെയ്യുന്നതിനു നാഷനൽ ഫിഷറീസ് ഡവലപ്‌മെന്റ് ബോർഡ്, സംസ്ഥാന സർക്കാരിനു കീഴിലുള്ള അഡാക്ക് എന്നിവയും സാമ്പത്തിക സഹായം നൽകുന്നുണ്ട്.