മ്യൂച്വൽ ഫണ്ടുകളിൽ വർഷം 50,000 രൂപ വരെ ഡിജിറ്റൽ വോലറ്റ് (ഇ–വോലറ്റ്) വഴി നിക്ഷേപം നടത്താൻ വിപണിനിയന്ത്രണ ഏജൻസി സെബി അനുമതി നൽകി. ഇതിനായി വോലറ്റിൽ പണം ലോഡ് ചെയ്യുന്നതു പണമായോ ഡെബിറ്റ് കാർഡ് വഴിയോ നെറ്റ് ബാങ്കിങ് വഴിയോ ആയിരിക്കണം.
ക്രെഡിറ്റ് കാർഡ്, കാഷ്ബാക്ക് തുടങ്ങിയ മാർഗങ്ങൾ അനുവദനീയമല്ല. ഇ–വോലറ്റ് ദാതാക്കൾ ഈ നിക്ഷേപങ്ങൾക്കു കാഷ്ബാക്ക് പോലെയുള്ള ആനുകൂല്യങ്ങൾ നൽകാൻ പാടില്ലെന്നും സെബി നിർദേശിച്ചു.
ഇങ്ങനെ നിക്ഷേപിക്കുന്ന പണം പിൻവലിക്കുമ്പോൾ അതു നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്കേ നൽകാവൂ എന്നും മ്യൂച്വൽ ഫണ്ട് കമ്പനികൾക്കു സെബി നിർദേശം നൽകിയിട്ടുണ്ട്. യുവതലമുറയെ കൂടുതലായി മ്യൂച്വൽ ഫണ്ടുകളിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ഇ–വോലറ്റ് വഴിയുള്ള നിക്ഷേപം അനുവദിച്ചത്.
ലിക്വിഡ് പദ്ധതികളിൽ നിന്നുള്ള പണം പിൻവലിക്കൽ അനായാസമാക്കാൻ ഓൺലൈൻ സൗകര്യം ഏർപ്പെടുത്താനും സെബി നിർദേശിച്ചു. നിക്ഷേപത്തിന്റെ 90 ശതമാനമോ 50,000 രൂപയോ (ഏതാണോ ചെറുത്) ആണ് ‘ഇൻസ്റ്റന്റ് ആക്സസ് ഫെസിലിറ്റി’ പ്രകാരമുള്ള പിൻവലിക്കൽ പരിധി. നിക്ഷേപകൻ പിൻവലിക്കുന്ന ദിവസംതന്നെ ബാങ്ക് അക്കൗണ്ടിൽ തുക എത്തിക്കണം.
ഈ സൗകര്യവും ഇതു നൽകാൻ പറ്റാത്ത സാഹചര്യങ്ങളും സംബന്ധിച്ച് നിക്ഷേപകർക്കു കൃത്യമായ വിവരം നൽകണമെന്നും മാർഗനിർദേശത്തിലുണ്ട്.