2005–14 കാലഘട്ടത്തിൽ ഇന്ത്യയിലേക്കു വന്ന കള്ളപ്പണം 50 ലക്ഷം കോടി രൂപ (77000 കോടി ഡോളർ). രാജ്യത്തുനിന്ന് പുറത്തേക്കു പോയത് 16500 കോടി ഡോളർ. (ഏതാണ്ട് 11 ലക്ഷം കോടി രൂപ). യുഎസ് ആസ്ഥാനമായ ഗ്ലോബൽ ഫിനാൻഷ്യൽ ഇന്റഗ്രിറ്റി എന്ന ഗവേഷണ സ്ഥാപനം തയാറാക്കിയ കണക്കുകളാണിത്. 2014 ൽ മാത്രം 10100 കോടി ഡോളർ (6,56,500 കോടി രൂപ) ഇന്ത്യയിലെത്തി. 2300 കോടി ഡോളർ (1.5 ലക്ഷം കോടി രൂപ) പുറത്തേക്കും പോയി.
വികസ്വര രാജ്യങ്ങളുടെ കള്ളപ്പണ പ്രശ്നം സംബന്ധിച്ചുള്ള ഒരു പഠനം ആദ്യമായാണ് അകത്തേക്കും പുറത്തേക്കുമുള്ള കള്ളപ്പണ പ്രവാഹത്തിന്റെ കണക്കെടുക്കുന്നത്.77000 കോടി ഡോളർ കള്ളപ്പണം പുറത്തേക്കൊഴുകിയ 10 വർഷം ഇന്ത്യയുടെ ആകെ വിദേശ വ്യാപാരം 550000 കോടി ഡോളറായിരുന്നു. മൊത്തം വ്യാപാരത്തിന്റെ 14% വരും ഇന്ത്യയിൽനിന്ന് ഒഴുകിയ കള്ളപ്പണത്തിന്റെ അളവ്.
മൊത്തം വ്യാപാരത്തിന്റെ മൂന്നു ശതമാനമാണ് ഇന്ത്യയിലേക്കു വന്ന കള്ളപ്പണത്തിന്റെ അളവ്. 2014 ൽ വികസ്വര രാജ്യങ്ങളിൽനിന്നു പുറത്തേക്കു പോയത് 62000 കോടി ഡോളറിന്റെ കള്ളപ്പണമാണെങ്കിൽ വികസിത രാജ്യങ്ങളിൽനിന്ന് വികസ്വര രാജ്യങ്ങളിലേക്ക് എത്തിയത് 2.5 ലക്ഷം കോടി ഡോളറാണ്.
കള്ളപ്പണ പ്രവാഹത്തിന്റെ മുഖ്യ മാർഗം ‘വ്യാജ വ്യാപാര ഇൻവോയ്സ്’ ആണെന്നു പഠനത്തിൽ പറയുന്നു. പുറത്തേക്കുള്ള കള്ളപ്പണ പ്രവാഹത്തിന്റെ 66 ശതമാനവും അകത്തേക്കുള്ളതിന്റെ 97 ശതമാനവും ഇൻവോയ്സ് കൃത്രിമത്തിലൂടെയാണ്. ഉൽപന്ന വില, അളവ്, ഗുണനിലവാരം എന്നിവയിലൊക്കെ കൃത്രിമം കാട്ടി തയാറാക്കുന്ന ഇൻവോയ്സുകൾ വഴി ക്രിമിനലുകളും അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരും ചേർന്നു കണക്കിൽ പെടാത്ത പണം കൈമാറ്റം ചെയ്യുകയാണെന്നു റിപ്പോർട്ട് വിശദീകരിക്കുന്നു.