പെയിന്റിങ് ഹോബിയെ ബിസിനസ് തലത്തിലേക്കു കൊണ്ടുവന്നു വിജയംകൊയ്ത സംരഭകയാണ് സോണി ബാലകൃഷ്ണൻ
എന്താണ് ബിസിനസ്?
ഫാബ്രിക് പെയിന്റിങ്ങാണ് ബിസിനസ്.
സാരികളിൽ മാത്രമല്ല, ഷർട്ടുകൾ, െസറ്റ്മുണ്ട്, കുട്ടികളുടെ വസ്ത്രങ്ങൾ, ചുരിദാർ എന്നിവയിലും മനോഹരമായി െപയിന്റിങ് ചെയ്യുന്നു. സാരികളിൽ കുത്താമ്പുള്ളി കൈത്തറി സാരികളാണു കൂടുതലും ചെയ്യുന്നത്. ജൂട്ട് സിൽക്ക്, ടിഷ്യൂ സിൽക്ക്, റോ സിൽക്ക് എന്നിവയിലും പെയിന്റിങ്ങുകൾ നടത്തുന്നു. സ്വന്തമായി ഡിസൈൻ ചെയ്തു വരച്ചു നൽകുന്നതിനു പുറമേ ഉപഭോക്താവ് നിർദേശിക്കുന്ന ഡിസൈൻ, കളർ എന്നിവ അനുസരിച്ചും ജോലികൾ ചെയ്യുന്നു. വിവാഹ വസ്ത്രങ്ങൾ ആകർഷകമായ രീതിയിൽ ഡിസൈനും പെയിന്റിങ്ങും നടത്തി നൽകുന്നുണ്ട്. കൂടാതെ കസ്റ്റമേഴ്സ് നൽകുന്ന വസ്ത്രങ്ങളിലും വർക്കുകൾ നടത്തി നൽകും. കല്യാണ ഷർട്ടുകളും ജുബ്ബയുമെല്ലാം ആകർഷകമായ രീതിയിൽ ഇവിടെ ചെയ്യുന്നുണ്ട്.
എന്തുകൊണ്ട് ഇത്തരം ബിസിനസ്?
സോണിക്ക് ചെറുപ്പം മുതലേ ചിത്രരചനയിൽ താൽപര്യമുണ്ടായിരുന്നു. പക്ഷേ, കൊമേഴ്സ് പഠിക്കാനായിരുന്നു വിധി. ബിരുദാനന്തര ബിരുദം നേടി ഒരു വർഷം ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തു. അതിനുശേഷം വിവാഹമായി. ഭർത്താവ് ബാലകൃഷ്ണന്റെ പ്രോത്സാഹനമായിരുന്നു ‘പെയിന്റിങ് ഹോബി’യെ ബിസിനസ് തലത്തിലേക്കു കൊണ്ടുവരാൻ പ്രധാന കാരണം. സ്വയം പരീക്ഷിക്കുകയായിരുന്നു ഫാബ്രിക് പെയിന്റിങ്. ഇതിനെ ഒരു ഹോബി മാത്രമായി കാണാൻ താൽപര്യമില്ലാത്തതിനാൽ ബിസിനസ് ആക്കി മാറ്റാൻ ശ്രമിച്ചു, വിജയിച്ചു. ഇപ്പോൾ സ്ഥിരവരുമാനം ലഭിക്കുന്നതിനാൽ കൂടുതലായി ശ്രദ്ധിക്കുന്നു.
ഓൺലൈൻ വഴി വിൽപനകൾ
ഓൺലൈൻ വഴിയാണ് പ്രധാനമായും വർക്ക് ഓർഡറുകൾ പിടിക്കുന്നത്. www.vedacollections.com എന്ന വെബ്സൈറ്റും നിലവിൽ ഉണ്ട്. ഫെയ്സ്ബുക്കും വാട്സ്ആപ്പും വിപണി പിടിക്കാൻ നന്നായി ഉപയോഗിക്കുന്നു.
വിദേശത്തും വിപണി
ഏതാനും ടെക്സ്റ്റൈയിൽ ഷോപ്പുകൾ വഴിയും വിൽപനയുണ്ട്. പാലക്കാട്, തൃശൂർ, ഒറ്റപ്പാലം, എറണാകുളം എന്നിവിടങ്ങളിലെ ഷോപ്പുകളിലൂടെ വിൽപന നടത്തുന്നുണ്ട്. ഡൽഹി, ഓസ്ട്രേലിയ, ചെന്നൈ, കാനഡ, സിംഗപ്പൂർ, യുഎസ് എന്നിവിടങ്ങളിൽ സ്ഥിരം കസ്റ്റമേഴ്സുണ്ട്. ഓണം, വിഷു സീസണുകളിൽ വിൽപ്പന കൂടും.
1,000 രൂപ മുതൽ 20,000 രൂപ വരെ പെയിന്റിങ് വർക്കുകൾക്ക് ചാർജ് ചെയ്യുന്നുണ്ട്. ഡിസൈൻ ചെയ്ത സാരികൾ 6,000 മുതൽ 8,000 രൂപ വരെ വിലയിൽ വിൽക്കുന്നു..
നിലവിൽ ഈ രംഗത്തു ചെറിയ മത്സരം നിലനിൽക്കുന്നുണ്ട്. എങ്കിലും അതു ബിസിനസ്സിനെ ബാധിക്കുന്നില്ല. ഇപ്പോൾ പ്രതിമാസം 50,000 രൂപ ശരാശരി ലാഭമുണ്ട്.