തലമുറകളായി വിവിധ വായ്പാ സൗകര്യങ്ങൾ ഉപയോഗിച്ച് മെച്ചപ്പെട്ട ബിസിനസ് ചെയ്തിരുന്ന ബിസിനസ് സ്ഥാപനങ്ങൾക്കെതിരെ ബാങ്കുകൾ റിക്കവറി നടപടികൾ തുടങ്ങുകയും സ്ഥാപനങ്ങൾ പൊടുന്നനെ പൂട്ടിപ്പോവുകയും ചെയ്യുന്ന സംഭവങ്ങൾ ധാരാളമുണ്ട്. വ്യക്തിഗത വായ്പകളായ വിദ്യാഭ്യാസ വായ്പ, ഭവന വായ്പ എന്നിവകളിൽ ജപ്തി നടപടികളിൽപെട്ട് തകർന്നടിഞ്ഞ കുടുംബങ്ങളെയും കാണാം.
വർഷങ്ങളായി നല്ല ഇടപാടുകാരനായിരുന്ന വായ്പക്കാരെ പ്രതിരോധത്തിലാക്കാൻ ബാങ്കുകൾക്ക് അധിക സമയം വേണ്ട. വിപണിയുടെ മാന്ദ്യമോ മറ്റ് സാങ്കേതിക കാരണങ്ങളോമൂലം വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വന്നാൽ റിസർവ് ബാങ്ക് നിയമമനുസരിച്ച് ആ വായ്പകൾ എൻപിഎകൾ അഥവാ നോൺ പെർഫോർമിങ് അസറ്റുകളാക്കി ബാങ്കുകൾ റിക്കവറി നടപടികൾ ആരംഭിക്കും.
ജപ്തി ഉൾപ്പെടെയുള്ള റിക്കവറി നടപടികളിൽ പോലും വായ്പയെടുത്തവർക്ക് അവകാശങ്ങളും നിയമ പരിരക്ഷകളും ഉണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ജാമ്യം, ഈട് തിരിച്ചറിയണം
തിരിച്ചടവിൽ വീഴ്ച വരുമ്പോൾ വായ്പകൾക്ക് പണയമായും ഹൈപ്പോത്തിക്കേഷനായും നൽകിയിട്ടുള്ള ജാമ്യ വസ്തുക്കൾ ബാങ്കുകൾ നിക്ഷിപ്തമായ അവകാശം പ്രയോഗിച്ച് അവ ഏറ്റെടുത്ത് ലേലത്തിലൂടെയും മറ്റും വിൽപന നടത്തി പണം വസൂൽ ചെയ്‌തെടുക്കുന്ന പ്രക്രിയകളാണ് ജപ്തി നടപടികൾ. പലപ്പോഴും വായിച്ച് നോക്കാൻ മെനക്കെടാത്തതും വായിച്ചുനോക്കിയാൽത്തന്നെ മനസ്സിലാകാത്തതുമായ വായ്പാ എഗ്രിമെന്റുകൾ ഒപ്പിട്ട് നൽകിയാൽ പിന്നീട് അതിനെ എതിർക്കാനുള്ള വായ്പക്കാരന്റെ കഴിവ് ഇല്ലാതാകുകയാണ്.
വസ്തു പണയം നൽകുമ്പോൾ അസ്സൽ ആധാരങ്ങൾ, സ്ഥിതി വിവര സർട്ടിഫിക്കറ്റ്, നിലവിൽ ബാധ്യതകൾ ഇല്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തുടങ്ങിയവയോടൊപ്പം ബാങ്കുകളിൽ നിക്ഷേപിക്കുന്നു. സഹകരണ ബാങ്കുകളിൽ വസ്തു പണയം സബ് റജിസ്ട്രാർ ഓഫിസുകളിൽ റജിസ്റ്റർ ചെയ്താണ് എടുക്കുന്നത്.
സർഫാസി പ്രയോഗം
വീഴ്ച വരുത്തിയ വായ്പകൾ നിഷ്‌ക്രിയ ആസ്തികളായി തരംതിരിച്ചുകഴിഞ്ഞാൽ പണയമായി നൽകിയ ഭൂമി ഏറ്റെടുക്കുന്നതിന് ബാങ്കുകൾ നോട്ടിസ് നൽകുന്നു.
നോട്ടിസ് കൈപ്പറ്റി 60 ദിവസത്തിനുള്ളിൽ ബാധ്യത തീർക്കുകയോ കുടിശിക തീർത്ത് വായ്പ ക്രമവത്ക്കരിക്കുകയോ ചെയ്യാത്തപക്ഷം ഭൂമി ഏറ്റെടുത്തുകൊണ്ട് നോട്ടിസ് പതിക്കുകയോ പത്രപ്പരസ്യം നൽകുകയോ ചെയ്യുന്നു. അംഗീകൃത വാല്യുവർ ഇടപാടുകാരനുമായി ആലോചിച്ച് റിസർവ് വില നിശ്ചയിച്ച ശേഷമായിരിക്കും പത്രപ്പരസ്യം നൽകി പൊതുലേലത്തിലൂടെയോ സ്വകാര്യ ഇടപാടിലൂടെയോ വസ്തുവകകൾ വില്ക്കുന്നത്.
വസ്തുക്കൾ വിറ്റുകിട്ടുന്ന പണം വായ്പ മുതൽ, പലിശ, പിഴ പലിശ, വാല്യുവേഷൻ ചെലവ്, പത്ര പരസ്യ ചെലവ്, നോട്ടിസ് ചെലവ് എന്നിങ്ങനെ പല വകകളിലേക്കു വരവ് വയ്ക്കും. ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഇടപാടുകാരനും നൽകുന്നു. വസ്തുക്കൾ വിറ്റ് കിട്ടുന്ന തുക ഇതിനെല്ലാം കൂടി തികയാതെ വന്നാൽ വീണ്ടും നിയമ നടപടികൾ സ്വീകരിച്ച് അവ ഈടാക്കുകയും ചെയ്യും.
ബ്രഹ്മാസ്ത്രമോ
സാധാരണ കോടതികൾക്ക് ഇടപെടാൻ അധികാര പരിധിയില്ലാത്ത നിയമമാണ് സർഫാസിയെങ്കിലും വസ്തു ഏറ്റെടുക്കുന്നതിന് ബാങ്കുകൾക്ക് സൗകര്യമൊരുക്കിക്കൊടുക്കുന്നതിന് കോടതികൾക്ക് ഇടപെടാം. ബാങ്ക് എടുക്കുന്ന നടപടികൾക്കെതിരെ ഡെറ്റ് റിക്കവറി ട്രൈബ്യൂണലിൽ അപ്പീൽ നൽകാം.
കേരളത്തിലെ അപ്പീലുകൾ എറണാകുളത്ത് സ്ഥിതി ചെയ്യുന്ന ട്രൈബ്യൂണലിന്റെ പരിഗണനയിലാണ് വരുക. അപ്പീൽ സ്വീകരിക്കുന്നതിന് ബാധ്യതയുടെ ഒരു ഭാഗം മുൻകൂർ കെട്ടിവയ്ക്കണമെന്ന നിബന്ധനയുണ്ട്. ട്രൈബ്യൂണലുകൾ നൽകുന്ന വിധികൾക്കെതിരെ ഡെറ്റ് അപ്‌ലറ്റ് ട്രൈബ്യൂണലുകളിൽ അപ്പീൽ നൽകുന്നതിനും വകുപ്പുകളുണ്ട്.
ഭരണഘടനയുടെ പരിരക്ഷ പ്രകാരം ഹൈക്കോടതികളിൽ റിട്ട് ഹർജികൾ സമർപ്പിക്കാനുള്ള അവകാശമുപയോഗിച്ച്, സർഫാസി നിയമത്തിന്റെ നടത്തിപ്പിലുണ്ടാകുന്ന അപാകതകൾക്കും പാകപ്പിഴകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും സാമാന്യ നീതിയുടെ നിഷേധത്തിനുമെതിരെ സംരക്ഷണം തേടാം.
ആസ്തികൾ കൈവശപ്പെടുത്തുമ്പോൾ
ഹൈപ്പോത്തിക്കേറ്റ് ചെയ്തതും പണയപ്പെടുത്തിയതുമായ വസ്തുവകകൾ ജപ്തി ചെയ്യാനായി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഏറ്റെടുക്കുമ്പോൾ ഇടപാടുകാരൻ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ നഷ്ടമുണ്ടാകും. വാഹനങ്ങൾ യന്ത്രങ്ങൾ എന്നിവ ഏറ്റെടുത്തശേഷം തുരുമ്പിച്ച് കാലഹരണപ്പെട്ടാലുണ്ടാകുന്ന നഷ്ടം ബാങ്കുകാരുടെ ഉത്തരവാദിത്തമാണ്.
തോട്ടങ്ങളും മറ്റും സർഫാസി നിയമപ്രകാരം ഏറ്റെടുക്കുകയും പരിപാലനമില്ലാതെ നഷ്ടപ്പെടുമ്പോഴും ഇതേ അവസ്ഥ തന്നെയാണ്. ആസ്തികൾ ഏറ്റെടുക്കുന്നതിന് മുമ്പായി അവയുടെ അപ്പോഴത്തെ വിപണിയിലെ വില ഇടപാടുകാരന്റെ സമ്മതത്തോടെ രേഖപ്പെടുത്തുകയും അവ സർട്ടിഫൈ ചെയ്ത് ബാങ്കിൽനിന്ന് വാങ്ങി സൂക്ഷിക്കേണ്ടതുമാണ്.
തുച്ഛമായ വിലയ്ക്ക് ലേലം ചെയ്തുവിൽക്കാൻ ബാങ്കുകൾക്ക് അധികാരമില്ല. ലേലത്തിൽ കിട്ടുന്ന വിലയുടെ സ്വീകാര്യത ഉറപ്പിച്ചുനൽകേണ്ടത് ഇടപാടുകാരൻ തന്നെയാണ്. ഏറ്റെടുത്തശേഷം ആസ്തികളുടെ വിലയിടിയുന്നതിനും ലേലത്തുക കുറയുന്നതിനും കാരണമായാൽ അതിൽ നിന്ന് ഇടപാടുകാരന്റെ പരിരക്ഷയ്ക്ക് ഈ മുൻകരുതൽ അത്യാവശ്യമാണ്.
എഴുത്തിനോളമില്ല വാക്ക്
സർഫാസി പ്രകാരമുള്ള ജപ്തി നടപടികൾ ഉൾപ്പെടെ നിയമ നടപടികളിലേക്കു ബാങ്കുകൾ പോകുന്നതു സ്വാഭാവികമാണ്. മുൻവർഷങ്ങളിൽ വിവിധ സഹായം നൽകി സഹായിച്ച ബാങ്കുകളല്ലേ, ബാങ്ക് മാനേജരല്ലേ എന്നൊക്കെ കരുതി നടപടികൾ ചോദ്യം ചെയ്യാനോ കത്തുകൾ നൽകാനോ പല ഇടപാടുകാരും മുന്നോട്ടുവരില്ല. കാര്യങ്ങൾ വ്യക്തമാക്കേണ്ട ആദ്യഘട്ടങ്ങളിൽ മുഖദാവിൽ സൗമ്യമായി പ്രശ്‌നങ്ങൾ അവതരിപ്പിക്കുമ്പോഴും അക്കാര്യം വ്യക്തമാക്കിക്കൊണ്ട് കത്തുകൾ നൽകണം.
ബാങ്ക് നടപടികളെ ചോദ്യം ചെയ്തുകൊണ്ടുള്ള ലഭ്യമായ എല്ലാ വാദമുഖങ്ങളും എഴുതി നൽകാൻ മടിക്കരുത്. അക്കൗണ്ടുകൾ ക്രമവത്ക്കരിക്കാനും കുടിശിക തിരിച്ചടയ്ക്കാനും നടത്തുന്ന ശ്രമങ്ങളെ കത്തിലൂടെ തന്നെ ബാങ്കുകളെ ബോധ്യപ്പെടുത്തണം. പണം തിരിച്ചടയ്ക്കാനുള്ള സന്നദ്ധത, വീഴ്ച വന്ന മനപ്പൂർവമല്ലാത്ത കാരണങ്ങൾ എന്നിവ അക്കമിട്ട് കത്തുകളിൽ ഉൾപ്പെടുത്തണം.
ഇടപാടുകാരന്റെ കത്തുകളിന്മേലുള്ള പ്രതികരണങ്ങൾ പത്ത് ദിവസത്തിനുള്ളിൽ ബാങ്ക് മറുപടി നൽകണമെന്ന് സർഫാസി നിയമത്തിൽത്തന്നെ വ്യവസ്ഥയുണ്ട്. ഇപ്പോൾ കയ്യിലുള്ള പണം അടച്ചോളൂ, ബാക്കി പിന്നീട് നോക്കാം എന്ന് മാനേജർമാർ വാക്കാൽ പറയുന്ന മറുപടികൾ മുഖവിലയ്‌ക്കെടുക്കരുത്.
ബലപ്രയോഗം പാടില്ല
സർഫാസി നിയമപ്രകാരമോ റിക്കവറി ഏജന്റുമാർ മുഖാന്തിരമോ പിരിഞ്ഞ് കിട്ടാനുള്ള വായ്പകൾ തിരിച്ച് പിടിക്കുന്നതിന് ബാങ്കുകൾക്ക് അവകാശമുണ്ടെങ്കിലും മനുഷ്യാവകാശ ലംഘനങ്ങൾ ചോദ്യം ചെയ്യപ്പെടണം. ഭീമമായ ഫീസും പിഴ പലിശയും മറ്റും ഈടാക്കി നടത്തുന്ന റിക്കവറി നടപടികളിൽ ഇത്തരം ചെലവുകൾ എല്ലാം വഹിക്കേണ്ടത് ഇടപാടുകാരാണ് എന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്.
റിക്കവറി നടപടികൾക്കായി ടെലിഫോണിൽ ഇടപാടുകാരനെ ബന്ധപ്പെടുന്നത് രാവിലെ 9.30നും വൈകിട്ട് ഏഴിനും ഇടയിലായിരിക്കണമെന്നു നിബന്ധനയുണ്ട്. ഇടപാടുകാരന്റെ സ്വകാര്യതയെ ഹനിക്കുന്ന രീതിയിലോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ റിക്കവറി നടപടികൾ വന്നാൽ അവ ചോദ്യം ചെയ്യാം. ഇടപാടുകാരന്റെ സമ്മതമില്ലാതെ വീടുകളിലോ ജോലിസ്ഥലത്തോ റിക്കവറി സ്ഥാപനങ്ങളുടെ പ്രതിനിധികൾ കൂട്ടത്തോടെ സന്ദർശിക്കുന്നതും വിലക്കിയിട്ടുണ്ട്.
വായ്പകളെ സംബന്ധിച്ച വിവരങ്ങൾ അല്ലാതെ ഭീഷണി ഉൾപ്പെടെ മറ്റ് കാര്യങ്ങൾ സംസാരിക്കുന്നത് എതിർക്കണം. റിക്കവറി പ്രതിനിധിയുടെയും മേലുദ്യോഗസ്ഥന്റെയും പേരും ടെലിഫോൺ നമ്പരും ഇടപാടുകാർക്ക് ആവശ്യപ്പെടാം.