ഗൂഗിളിന്റേയും ഫെയ്സ്ബുക്കിന്റേയും ജീവനക്കാരെ പറ്റിച്ച് 100 മില്യണ്‍ ഡോളര്‍ (ഏകദേശം 634 കോടി രൂപ) ഹാക്കര്‍ അടിച്ചുമാറ്റിയെന്ന വാര്‍ത്ത അവിശ്വസനീയതയോടെയാണ് ടെക് ലോകം കേട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ഹാക്കര്‍ ഗൂഗിള്‍, ആപ്പിൾ, ഫേസ്ബുക്ക് അടക്കമുള്ള ജീവനക്കാരെ കബളിപ്പിക്കുകയായിരുന്നു. ലിത്വാനിയയില്‍ നിന്നുള്ള നാൽപത്തിയെട്ടുകാരനായ എവാള്‍ഡസ് റിമാസുക്കാസ് ആണ് ഹാക്കിങ് നടത്തിയതെന്നാണ് കരുതപ്പെടുന്നത്.
ഗൂഗിളിനും ഫെയ്സ്ബുക്കിനും പുറമേ തായ്‌വാനില്‍ നിന്നുള്ളവ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കളായ ക്വാന്റയേയും തട്ടിപ്പിനായി ഉപയോഗിച്ചു. ആസൂത്രിതമായി കാര്യമായ പഴുതുകളില്ലാതെയായിരുന്നു തട്ടിപ്പ് അരങ്ങേറിയത്. ടെക് ലോകത്തെ മുന്‍ നിരക്കാരായ കംപ്യൂട്ടര്‍ വിദഗ്ധരെ പോലും പറ്റിക്കുന്ന രീതിയിലാണ് റിമാസുക്കാസ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.
ബാങ്കില്‍ നിന്നും ഇമെയില്‍ വിലാസങ്ങളും, ഇന്‍വോയ്‌സുകളും, കോര്‍പറേറ്റ് സ്റ്റാമ്പുകളും, വൈര്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് ലെറ്ററുകളും ശേഖരിച്ചായിരുന്നു തട്ടിപ്പിന് കളമൊരുക്കിയത്. ഈ കമ്പനികളുടെ ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ചുമതലക്കാരെക്കുറിച്ചും ഇന്‍വോയ്‌സ് പുറപ്പെടുവിക്കാന്‍ അധികാരപ്പെട്ടവരെക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചായിരുന്നു തട്ടിപ്പ്.
ക്വാന്റയുടേതെന്ന പേരില്‍ തട്ടിപ്പ് രേഖകളുണ്ടാക്കി ഗൂഗിള്‍, ഫെയ്സ്ബുക്ക് ഫിനാന്‍സ് അധികൃതര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു. ഹാര്‍ഡ്‌വെയര്‍ കമ്പനിയുടെ അക്കൗണ്ടുകളിലേക്കെന്ന് കരുതി ഇവര്‍ കൈമാറിയത് ലാത്വിയയിലേയും സൈപ്രസിലേയും തട്ടിപ്പ് അക്കൗണ്ടുകളിലേക്കായിരുന്നു. 2013- 2015 കാലയളവിലാണ് റിമാസുക്കാസ് 100 മില്യണ്‍ ഡോളര്‍ ഇങ്ങനെ പറ്റിച്ചെടുത്തത്. ക്വാന്റയുമായി ഇല്ലാത്ത കരാറിന്റെ പേരിലാണ് തങ്ങളുടെ പണം നഷ്ടമാകുന്നതെന്ന് ഇവര്‍ മനസിലാക്കാന്‍ തന്നെ രണ്ട് വര്‍ഷമെടുത്തു.
മാര്‍ച്ച് പകുതിയോടെ ലിത്വാനിയയില്‍ നിന്നും റിമാസുക്കാസിനെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഇയാളെ അമേരിക്കയില്‍ വിചാരണയ്ക്കായി എത്തിക്കുന്നതിനുള്ള നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്. തന്റെ കക്ഷിക്ക് നീതി ലഭിക്കില്ലെന്ന കാരണം പറഞ്ഞാണ് റിമാസുക്കാസിന്റെ അഭിഭാഷകന്‍ അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിനെ തടയുന്നത്. അന്വേഷണ ചുമതലയുള്ള എഫ്ബിഐ റിമാസുക്കാസിനെ അമേരിക്കയിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
അമേരിക്കയിലെ പ്രധാനപ്പെട്ട പല ടെക് കമ്പനികളിലേക്കും ഹാര്‍ഡ്‌വെയര്‍ സാധനങ്ങള്‍ കൈമാറുന്ന സ്ഥാപനമാണ് ക്വാന്റ. ആപ്പിള്‍ വാച്ചില്‍ മുതല്‍ ആമസോണ്‍ കിന്‍ഡില്‍ ഇ റീഡറില്‍ വരെ ഇവരുടെ ഹാര്‍ഡ്‌വെയറുകളുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ തങ്ങള്‍ അറിയാത്ത വിവാദത്തിലാണ് പെട്ടിരിക്കുന്നതെന്ന് ക്വാന്റ വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ തട്ടിപ്പിനിരയായ കമ്പനികള്‍ ഏതെന്ന വിവരം പുറത്തുവന്നില്ലെങ്കിലും പിന്നീട് ഫെയ്സ്ബുക്കും ഗൂഗിളും അത് തങ്ങളാണെന്ന് തുറന്നു സമ്മതിക്കുകയായിരുന്നു.