ഓഫറുകളുടെ പെരുമഴയുമായി ഈ വേനൽക്കാലത്ത് കുളിരേകുന്ന ജിയോ, റിലയൻസ് കുടുംബത്തിൽ തന്നെ മുട്ടൻ പണി കൊടുത്തു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയിൽ തട്ടിവീണ് സഹോദരൻ അനിൽ അംബാനിയുടെ നഷ്ടങ്ങൾ കുമിഞ്ഞുകൂടുകയാണ്. പല പേരുകളിലായി സൗജന്യ ഓഫറുകൾ തുടരുന്ന ജിയോ കാരണം മറ്റ് വലിയ ടെലികോം കമ്പനികൾ വലയുന്നത് വാർത്തയാണ്. ഇതിപ്പോൾ കുടുംബത്തിനകത്തു തന്നെ കുളംതോണ്ടിയെന്നാണ് റിപ്പോർട്ട്.
ജിയോ വിപണിയിൽ എത്തിയതിനു ശേഷം മാത്രം അനിൽ അംബാനിയുടെ കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസിന് (RCom) ഇതുവരെ 1,600 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് കണക്ക്. ഇന്ത്യയിൽ വരിക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന കമ്പനിയാണ് ആർകോം. വരുന്ന രണ്ട് സാമ്പത്തിക വർഷങ്ങളിലും ഈ പോക്ക് തുടരുമെന്നും 2,250 കോടി രൂപയായി നഷ്ടം കൂടുമെന്നുമാണ് വിപണിയിൽ നിന്നുള്ള വിവരം.
ഡ്യുറ്റ്ചെ ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. ഉപയോക്താക്കളെ പിടിച്ചുനിറുത്താനും നെറ്റ്‍വർക്ക് വിപുലപ്പെടുത്താനും ആവശ്യമായ പണം ഇറക്കാൻ ആർകോമിന് സാധിക്കുന്നില്ലത്രെ. രാജ്യത്തെ ടെലികോം വിപണി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നാലാം സാമ്പത്തികപാദത്തിൽ 723 മുതൽ 810 കോടി രൂപ വരെ നഷ്ടം സംഭവിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പ്രമുഖ ടെലികോം കമ്പനികളായ എയർടെൽ, ഐഡിയ തുടങ്ങിയവയും ജനുവരി– മാർച്ച് കാലയളവിൽ കനത്ത നഷ്ടം നേരിട്ടിരുന്നു. എയർസെല്ലുമായി സംയോജിക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ആർകോം പ്രഖ്യാപിച്ചിരുന്നു. അതേസമയം, അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് മറ്റു കമ്പനികളിൽ നിന്ന് ടവർ വാടകയിനത്തിൽ നല്ലൊരു തുക കിട്ടുന്നുണ്ടെന്നും കണക്കുകൾ പറയുന്നു.