വരൂ പോകാം കൊച്ചിയിൽ നിന്നും എവറസ്റ്റിലേക്ക് റിഡ്രോലൈഫിനൊപ്പം. യാത്രകളിലൂടെ ജീവിതം മാറ്റിവരയ്ക്കുക- കൊച്ചിയിൽ നിന്നുള്ള യാത്രകളെ പ്രണയിക്കുന്ന റിഡ്രോലൈഫ് എന്ന സ്റ്റാർട്ട് അപ്പ് സംരംഭത്തിന്റെ ലക്ഷ്യം ഇതാണ്. കൊച്ചിയിൽ നിന്നും എവറസ്റ്റിലേക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലാണ് റിഡ്രോലൈഫ്. സാധാരണ സാഹസികതയ്ക്കും ഉല്ലാസത്തിനും വേണ്ടിമാത്രമാണ് ഇവർ യാത്രകൾ ഒരുക്കുന്നതെങ്കിൽ ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ യാത്രയ്ക്ക്. ടൂർപാക്കേജിലൂടെ ലഭിക്കുന്ന തുകയുടെ ഒരു പങ്ക് നേപ്പാൾ ഭൂകമ്പത്തിൽ തകർന്ന ലാംഗ്തങ്ങിലെ സ്ക്കൂളുകളുടെ പുനർനിർമാണത്തിന് നൽകാനാണ് തീരുമാനം.
എവറസ്റ്റിലെ ഗോരഖ്ഷെപ്പ് ബേസ്ക്യാംപ് വരെയാണ് യാത്ര. കാട്മണ്ടുവിൽ നിന്നും പതിനൊന്നു ദിവസം ട്രക്കിങ്ങ് നടത്തിയാണ് ബേസ്ക്യാംപിൽ എത്തുന്നത്. മഞ്ഞുമൂടിയ മലനിരകളും ഹിമകാറ്റും ആസ്വദിച്ച് പ്രകൃതിയെ പൂർണ്ണമായി അറിഞ്ഞുള്ള യാത്രയാണ് റിഡ്രോലൈഫ് ഉദ്ദേശിക്കുന്നത്. മെയ് 15 മുതൽ 29 വരെയാണ് യാത്ര തീയതി. സമുദ്രനിരപ്പിൽ 18,200 അടി ഉയരത്തിലേക്കാണ് ട്രക്കിങ്ങ് നടത്തേണ്ടത്. പർവതാരോഹകൻ ദവാലാമാ തവാങ്ങാണ് യാത്രാ സംഘത്തിനെ ഗൈഡ് ചെയ്യുന്നത്. ആദ്യമായിട്ടാണ് കൊച്ചിയിൽ നിന്നും എവറസ്റ്റ് ബേസ് ക്യാംപിലേക്ക് ഒരു ട്രക്കിങ്ങ്.
വൈക്കം വാർവിൻ സ്കൂളിൽ ഒരുമിച്ചു പഠിച്ചിരുന്ന മൂന്നു പേരാണു റീഡ്രോ ലൈഫിന്റെ പിന്നിൽ. ജോയൽ കുര്യാക്കോസ്, ശ്രീരാജ് കൃഷ്ണൻ, ആർ. വിഷ്ണു എന്നിവർ. ശ്രീരാജ് പന്ത്രണ്ടാം ക്ലാസിനു ശേഷം തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിൽ നിന്നു കംപ്യൂട്ടർ സയൻസിൽ ബിടെക് ബിരുദം നേടി. തുടർന്നു ആമസോണിൽ രണ്ടു വർഷത്തോളം ജോലി.
ജോയൽ കാക്കനാട് രാജഗിരി കോളജിൽ നിന്നു ബിബിഎ ഡിഗ്രി പൂർത്തിയാക്കിയ ശേഷം രണ്ടു വർഷം കൊച്ചിയിലും ബെംഗളൂരുവിലും ജോലി ചെയ്തു. എസ്‌സിഎംഎസ് എൻജിനീയറിങ് കോളജിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക് നേടിയ ശേഷം തിരുവനന്തപുരം സിഇടിയിൽ നിന്ന് എംടെക് പൂർത്തിയാക്കി വിഷ്ണു. യാത്രയോടും വ്യത്യസ്തതയോടുമുള്ള താൽപര്യമാണു മൂവരെയും റീഡ്രോലൈഫ് എന്ന കമ്പനി തുടങ്ങാൻ പ്രേരിപ്പിച്ചത്.
https://www.redrawlife.com