ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ‘ഭീം ആപ്പ്’, രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് കൂടുതൽ കരുത്തു സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോരുത്തരുടെയും മൊബൈൽ ഫോണുകൾ അവരുടെ ബാങ്കുകളായി മാറും. ‘ഭീം ആപ്പി’ന്റെ വിജയത്തെക്കുറിച്ച് പഠിക്കാൻ ലോകം ശ്രമിക്കുന്ന കാലം വിദൂരമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വിരലടയാളം തിരിച്ചറിഞ്ഞു പണം മാറ്റാൻ സഹായിക്കുന്ന ഭീം ആപ്പിന്റെ വികസിത രൂപമായ ഭീം–ആധാർ പേ സംവിധാനം നാഗ്പൂരിൽ പുറത്തിറക്കുകയായിരുന്നു അദ്ദേഹം.
ഭീം ആപ്പ് ഉപയോഗിക്കുന്നവർക്കായി ‘ഭീം റെഫറൽ ബോണസ് സ്കീം’, ‘ഭീം മെർച്ചന്റ് കാഷ്ബാക്ക് സ്കീം’ എന്നിങ്ങനെ രണ്ടു പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവിൽ ഭീം ആപ്പ് ഉപയോഗിക്കുന്നവർ പുതിയതായി ഒരാളെ ആപ്പിന്റെ ഉപഭോക്താവാക്കിയാൽ 10 രൂപ ഇന്‍സന്റീവ് ലഭിക്കുന്ന പദ്ധതിയാണ് ഇതിലൊന്ന്. എത്രപേരെ ചേർക്കുന്നുവോ അപ്പോഴെല്ലാം പണം അക്കൗണ്ടിലെത്തും. ഇതിനു പുറമെ മറ്റ് ആകർഷകങ്ങളായ വാഗ്ദാനങ്ങളും ഇതിനൊപ്പമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു മാസം മുൻപ് പുറത്തിറക്കിയ ഭീം ആപ്പ്, ഇതുവരെ 1.8 കോടി ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോറിലും ഭീം ആപ്പ് ലഭ്യമാണ്. ഭീം ആപ്പും ആധാറും സംയോജിപ്പിച്ചുകൊണ്ടുള്ള പണമിടപാടു സംവിധാനമാണ് ഭീം–ആധാർ പേ. കടക്കാരുടെ പക്കൽ ഡൗൺലോഡ് ചെയ്ത ആപ്പിൽ ഉപഭോക്താവിന്റെ കൈവിരൽ പതിക്കുമ്പോഴാണ് പണം കൈമാറ്റം നടക്കുന്നത്. ആധാറുമായി ബന്ധിപ്പിച്ച ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് കടക്കാരന്റെ നിശ്ചിത അക്കൗണ്ടിലേക്കാകും പണം കൈമാറ്റം.
ആന്ധ്രപ്രദേശിലെ തിരഞ്ഞെടുത്ത റേഷൻ കടകളിൽ ആധാർ പേ സംവിധാനം പരീക്ഷണത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്നു. ആന്ധ്രപ്രദേശിലെ പരീക്ഷണപദ്ധതി വൻ വിജയമെന്നാണ് യുഐഡിഎഐ വിലയിരുത്തുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളോ സ്മാർട്ട്ഫോൺ പോലുമോ ഇല്ലാതെ കറൻസി രഹിത ഇടപാടു നടത്താൻ കഴിയുമെന്നതാണ് ആധാർ പേയുടെ മെച്ചം. ഗ്രാമീണമേഖലയിൽ മൈക്രോ എടിഎമ്മുകൾ ഉപയോഗിച്ച് ബാങ്ക് പ്രതിനിധികൾ മുഖേന ആധാർ അനുബന്ധ പണമിടപാടുകൾ നടത്താറുണ്ട്. ആധാർ പേയിൽ മൈക്രോ എടിഎമ്മിനു പകരം കച്ചവടക്കാരന്റെ പക്കലുള്ള ആപ് ഉപയോഗിക്കും.