സംസ്ഥാനം അതിഗുരുതര കറൻസി ക്ഷാമത്തിൽ. സംസ്ഥാനത്തെ പകുതിയോളം എടിഎമ്മുകളിൽ മാത്രമേ ഇന്നലെ പണം ഉണ്ടായിരുന്നുള്ളൂ. ഇന്ന് അവധിയായതിനാൽ വളരെക്കുറച്ച് എടിഎമ്മുകളിലേ പണം നിറയ്ക്കാൻ കഴിയൂ. ഫലത്തിൽ, പണം കിട്ടാതെ ജനം ഇന്നു നെട്ടോട്ടമോടും. നോട്ട് ആവശ്യപ്പെടുമ്പോൾ വ്യക്തമായ ഉത്തരം നൽകാതെ റിസർവ് ബാങ്ക് ഒഴിഞ്ഞു മാറുന്നുവെന്നാണു ബാങ്കുകളുടെ പരാതി.
നോട്ടുക്ഷാമത്തിനു പിന്നിലെ കാരണങ്ങൾ
∙ രാജ്യത്തു നേരത്തേ ഉണ്ടായിരുന്നതിനെക്കാൾ 26% കറൻസിയുടെ കുറവ്. 17.97 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 13.35 ലക്ഷം കോടിയുടെ നോട്ടുകൾ മാത്രം.
∙ പണമായുള്ള വൻ നിക്ഷേപങ്ങൾക്കു നിയന്ത്രണവും നിരീക്ഷണവും വന്നതോടെ ബാങ്കുകളിൽ കറൻസി നോട്ട് നിക്ഷേപങ്ങൾ കുറഞ്ഞു. ഇതുകാരണം ബാങ്കുകളിലും അതുവഴി കറൻസി ചെസ്റ്റുകളിലും വേണ്ടത്ര നോട്ട് എത്തുന്നില്ല.
∙ മറ്റുള്ളവരുടെ അക്കൗണ്ടിലേക്കു പണമായി നിക്ഷേപിക്കുന്നതിനും നിയന്ത്രണങ്ങൾ വന്നതോടെ അത്തരം ചെറിയ നിക്ഷേപങ്ങളും കുറഞ്ഞു. ഇതും നോട്ട് ക്ഷാമത്തിന് ഇടയാക്കുന്നു.
∙ പിൻവലിക്കൽ നിയന്ത്രണങ്ങൾ ഒഴിവായതോടെ വൻതുകകൾ ഒരുമിച്ചു പിൻവലിക്കുന്നു. ബാങ്കിലെ തിരക്കുകാരണം പലതവണ പോകുന്നത് ഒഴിവാക്കാൻ ഒറ്റയടിക്കു കൂടുതൽ പണം എടുക്കുന്നു.
∙ എടിഎമ്മിൽനിന്നു നിശ്ചിത തവണയിലേറെ പണം പിൻവലിച്ചാൽ സർവീസ് ചാർജ് ഈടാക്കുന്നതിനാൽ ഒറ്റയടിക്കു കൂടുതൽ തുക പിൻവലിക്കുന്നു. ഇതുകാരണം എടിഎമ്മുകളിൽ നോട്ടുകൾ വേഗം തീരുന്നു.
∙ ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കാൻ റിസർവ് ബാങ്ക് തന്നെ നോട്ടുവിതരണം കുറയ്ക്കുന്നു.
∙ ഇതോടൊപ്പം മാർച്ച് അവസാനം മുതൽ ഏപ്രിൽ പകുതി വരെ പൊതുവേ ഉണ്ടാകാറുള്ള കറൻസി ക്ഷാമം.