ടെലികോം മേഖലയിലെ മൽസരം കൂടുതൽ ശക്തമാകുകയാണ്. തങ്ങൾക്കെതിരെ പരാതി പറയുന്ന കമ്പനികൾക്കെതിരെ റിലയൻസ് ജിയോ ട്രായിക്ക് പരാതി നൽകി. എയർടെൽ, വോഡഫോൺ, ഐഡിയ എന്നീ ടെലികോം കമ്പനികൾ നിയമം ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഇവർക്കെതിരെ കനത്ത പിഴയുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് റിലയൻസ് ജിയോ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകിയിരിക്കുന്നത്.
മൊബൈൽ നമ്പർ പോർട്ടബിലിറ്റിയുടെ (എംഎൻപി) മാർഗനിർദേശങ്ങൾ കമ്പനികൾ ലംഘിച്ചെന്നാണ് പ്രധാന ആക്ഷേപം. ആറുമാസം കൊണ്ട് പത്ത് കോടി ഉപയോക്താക്കളെ ജിയോക്ക് കിട്ടിയത് മുഖ്യമായും മറ്റ് ടെലികോം കമ്പനികളെ ഉപേക്ഷിച്ചെത്തുന്ന എംഎൻപി വഴിയായിരുന്നു.
ഏപ്രിൽ പത്തിനാണ് ട്രായിക്ക് ജിയോ കത്തയച്ചത്. ജിയോയിലേക്ക് നമ്പർ പോർട്ട് ചെയ്തവരോട് നീതിപൂർവമായല്ല കമ്പനികൾ പെരുമാറുന്നത്. ജിയോയിലേക്ക് മാറാൻ താത്പര്യം അറിയിച്ചവരെ പ്രത്യേകം താരിഫുകളും ഓഫറുകളും നൽകി പിടിച്ചു നിറുത്തിയത് ശരിയായ രീതിയല്ല. എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകാത്ത സ്വകാര്യ ഓഫറുകളാണ് ഇവർക്കായി പ്രഖ്യാപിച്ചത്. വിട്ടു പോകുന്നവർക്ക് മാത്രം ഇത്തരം സൗജന്യങ്ങൾ നൽകുന്നത് നിയമലംഘനമാണ്. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി ഇങ്ങനെ കൊടുക്കുന്ന 25 പ്ലാനുകൾ നിറുത്തണമെന്നും ജിയോ പരാതിയിൽ ആവശ്യപ്പെടുന്നു.
എന്നാൽ ജിയോയുടെ ആരോപണം എയർടെല്ലും വോഡഫോണും നിഷേധിച്ചു. താരിഫ്, എംഎൻപി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എല്ലാവിധ ടെലികോം നിയമങ്ങളും അനുസരിച്ചാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് എയർടെൽ വ്യക്തമാക്കി. നിയമം പാലിച്ചുകൊണ്ട് ഉപയോക്താക്കൾക്ക് ആവശ്യമായ സൗകര്യങ്ങളേ ചെയ്തു കൊടുത്തിട്ടുള്ളൂവെന്ന് വോഡഫോൺ വക്താവ് അറിയിച്ചു. ഐഡിയയുടെ പ്രതികരണം ലഭ്യമായിട്ടില്ല.
മറ്റു കമ്പനികളുടെ കോൾ സെന്റർ ഓപ്പറേറ്റർമാർ തെറ്റായ വിവരങ്ങൾ നൽകി തങ്ങളുടെ പ്രതിഛായ മോശമാക്കാൻ ശ്രമിച്ചെന്നും ജിയോ ആരോപിച്ചിട്ടുണ്ട്. ജിയോയുടെ നെറ്റ്‍വർക്ക് കവറേജും സർവീസിംഗും ഗുണമില്ലാത്തതെന്ന് വ്യാപക പ്രചാരണം കോൾ സെന്ററുകളിലൂടെ നടന്നതായും ആരോപണം ഉയർന്നിരുന്നു. ഇതിന്റെ റെക്കോഡിംഗ് കൈവശമുണ്ട്. ഇതെല്ലാം ടെലികോം നിയമങ്ങളുടെ ലംഘനമാണെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. സൗജന്യ ഡേറ്റയും കാളും എസ്എംഎസും വാരിക്കോരി ജിയോ കൊടുത്തപ്പോൾ നിയമലംഘനമാണെന്ന് കാണിച്ച് എയർടെല്ലും വോഡഫോണും ട്രായിക്ക് പരാതി നൽകിയിരുന്നു. പിന്നീട് പ്ലാനുകളുടെ പേരുകൾ മാറ്റിയാണ് ജിയോ ഓഫറുകൾ തുടർന്നത്. ആ നീക്കത്തിനൊരു തിരിച്ചടിയാണ് ഇപ്പോഴത്തെ പരാതിയെന്ന് കരുതുന്നു.
Advertisement