രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം ശക്തമാകുകയാണ്. എന്തു വെല്ലുവിളികൾ വന്നാലും അതെല്ലാം നേരിട്ട് ടെലികോം വിപണി ഒന്നടങ്കം പിടിച്ചടക്കുക എന്ന ലക്ഷ്യവുമായാണ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ മുന്നോട്ടു പോകുന്നത്. മറ്റു കമ്പനികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സമ്മർ സർപ്രൈസ് ഓഫർ പിൻവലിക്കാൻ ട്രായി ആവശ്യപ്പെട്ടെങ്കിലും അതെല്ലാം മറികടന്ന് മറ്റൊരു പേരിൽ ആ ഓഫർ തുടരാൻ ജിയോ തീരുമാനിക്കുകയായിരുന്നു.
വോഡഫോണും എയർടെലും ഐഡിയയും ജിയോയ്ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ജിയോയുടെ ഈ നീക്കത്തെ നിയമപരമായി തന്നെ നേരിടാനുള്ള നീക്കത്തിലാണ് മറ്റു ടെലികോം കമ്പനികൾ. എന്നാൽ എന്തു വന്നാലും വരിക്കാരെ വിട്ടുള്ള കളിക്ക് ജിയോ തയാറല്ല. അങ്ങനെ വന്നാൽ ഇതുവരെ ഫ്രീ നൽകിയ സേവനങ്ങളുടെ പേരിൽ ജിയോയ്ക്ക് വന്‍ നഷ്ടം നേരിടേണ്ടി വരും. ഇതിനായി വരുമാനം സ്വരൂപിക്കുകയും അതോടൊപ്പം ഓഫർ നൽകി വരിക്കാരെ പിടിച്ചു നിർത്തേണ്ടതും അത്യാവശ്യമാണ്.
ട്രായിയെ മറികടക്കാൻ പുതിയ ഓഫർ, ‘ധൻ ധനാ ധൻ’ പ്ലാൻ
‘ട്രായ്’യുടെ നിർദേശ പ്രകാരം റിലയൻസ് ജിയോ സമ്മർ സർപ്രൈസ് പ്ലാൻ പൂർണമായും പിൻവലിച്ചു. പകരം ജിയോയുടെ പ്രൈം അംഗങ്ങൾക്ക് ‘ജിയോ ധൻ ധനാ ധൻ’ എന്ന പുതിയ അൺലിമിറ്റഡ് പ്ലാൻ ആണ് നൽകുന്നത്. സൗജന്യമായി സേവനങ്ങള്‍ നല്‍കുന്നതിനെതിരെ മറ്റ് കമ്പനികള്‍ ട്രായിയെ സമീപിച്ചതോടെയാണ് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ നിര്‍ത്തലാക്കേണ്ടി വന്നത്.
ജിയോ പ്രൈമിൽ ചേർന്നവർ പുതിയ പ്ലാൻ പ്രകാരം 309 രൂപയ്ക്ക് റീചാർജ് ചെയ്താൽ ദിവസേന 1 ജിബി വീതം 4ജി ഡേറ്റയും പരിധികളില്ലാതെ മെസേജുകളും കോളുകളും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. മൂന്നു മാസത്തേക്കാണ് ഈ സേവനം ലഭിക്കുക. പുതിയ ഒാഫർ പ്രകാരം 509 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ ദിവസേന 2 ജിബി വീതം 4ജി ഡേറ്റയും മറ്റു സേവനങ്ങള്‍ പരിധിയില്ലാതെ സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചു.
ഇതുവരെ പ്രൈം അംഗത്വം എടുക്കാത്തവര്‍ക്കും പുതുതായി കണക്ഷന്‍ എടുക്കുന്നവര്‍ക്കും 408 രൂപയുടെ ആദ്യ റീചാർജ് ചെയ്താല്‍ 84 ദിവസത്തേക്ക് സൗജന്യ സേവനം ലഭിക്കും. രണ്ട് ജിബി ഡേറ്റ വേണമെങ്കില്‍ പുതിയ ഉപഭോക്താക്കള്‍ 608 രൂപയ്ക്ക് റീചാർജ് ചെയ്യണം. ഈ പ്ലാൻ ഇന്നു മുതൽ നിലവിൽ വരും. നിലവിലുള്ള ജിയോ ഉപഭോക്താക്കൾക്ക് ഏപ്രിൽ 15 വരെ സമയമുണ്ടെന്നും കമ്പനി അധികൃതർ അറിയിച്ചു. പുതുതായി ടെലികോം മേഖലയിൽ എത്തിയ ജിയോയ്ക്ക് 100 മില്യൺ ഉപഭോക്താക്കളാണുള്ളത്.
മുകേഷ് അംബാനിയുടെ തന്ത്രമെന്ത്?
ടൈക്കൂൺ എന്ന വാക്ക് അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കിയത് മുകേഷ് അംബാനിയാണ്. ജിയോ എന്ന പേരിൽ ചീറിയടിച്ച ചുഴലി കാറ്റിൽ ടെലകോം ചെറുമരങ്ങൾ കടപുഴക്കിയെറിയപ്പെട്ടു. തമ്മില്‍ ലയിച്ചും ചാര്‍ജുകള്‍ വെട്ടിക്കുറച്ചും പിടിച്ചു നിൽക്കാൻ പാടുപെടുകയാണ് മറ്റ് സേവനദാതാക്കൾ. സെപ്റ്റംബർ ഒന്നിനാണ് വെൽകം ഓഫറുമായി ജിയോ വിപണിയിലേക്ക് എത്തിയത്. ഡിസംബർ 31ന് ഹാപ്പി ന്യൂ ഇയർ ഓഫറായി അതു മാറി. മാർച്ച് 31ന് അടുത്ത പ്രൈം മെമ്പർഷിപ്പെന്ന പണം ഈടാക്കൽ പരിപാടിയിലേക്ക് കമ്പനി കടക്കും. ഒരു തവണ 99 രൂപ അടയ്ക്കുകയും മാസം 303 രൂപയ്ക്ക് ചാർജ് ചെയ്യുകയും ചെയ്താൽ മാത്രമേ നിലവിലെ സേവനം തുടർന്നും ലഭിക്കൂ.