വിനിമയനിരക്കു മെച്ചപ്പെടുന്നതു കാത്തിരുന്നവർക്കു തിരിച്ചടി. മൂന്നു മാസത്തിനിടെ നിരക്കു കുറഞ്ഞത് ഒരു രൂപയിലേറെ. ഈ വർഷം ജനുവരി പകുതിവരെ ഒരു ഖത്തർ റിയാലിനു ലഭിച്ചിരുന്നതു 18.50 രൂപയിൽ കൂടുതലാണെങ്കിൽ, ഇപ്പോഴത്തെ വിനിമയനിരക്ക് 17.55 രൂപ മാത്രം.
നവംബറുമായി താരതമ്യം ചെയ്താൽ നഷ്ടം വീണ്ടും ഉയരും. നവംബറിൽ വിനിമയനിരക്ക് 18.90 രൂപവരെ എത്തിയിരുന്നു. വീണ്ടും ഉയരുമെന്നു പ്രതീക്ഷിച്ചു നാട്ടിലേക്കു പണം അയയ്ക്കാതെ സൂക്ഷിച്ചവരാണു വെട്ടിലായത്.
മാർച്ച് ആദ്യം 18.30 രൂപ എന്ന തോതിലായിരുന്നു ഇടപാടുകളെങ്കിലും മാർച്ച് 15 മുതൽ വിനിമയനിരക്കു താഴേക്കു പോയി. നിരക്ക് ഇടിഞ്ഞതു മാസശമ്പളക്കാരെ വലിയ വിഷമത്തിലാക്കി.
ഫെബ്രുവരിമുതൽ വിനിമയനിരക്കു താഴ്ന്നതോടെ നാട്ടിലേക്കു പണം അയയ്ക്കുന്നതിൽ 25 ശതമാനമെങ്കിലും കുറവുണ്ടായെന്ന് എക്സ്ചേഞ്ച് സ്ഥാപനങ്ങൾ പറയുന്നു. അത്യാവശ്യക്കാർ മാത്രമാണ് ഇപ്പോൾ എക്സ്ചേഞ്ച് സ്ഥാപനങ്ങളിലെത്തുന്നത്. വൻതുകയുടെ ഇടപാടുകൾ വലിയതോതിൽ കുറഞ്ഞു.
ഒന്നര വർഷത്തിനുശേഷം ഖത്തർ റിയാൽ 18 രൂപയിൽ താഴെയെത്തിയതു കഴിഞ്ഞ മാസം 15നാണ്. അതിനുശേഷം ഇതുവരെ നിരക്ക് ഉയർന്നിട്ടില്ല. രൂപ അടിക്കടി ശക്തിപ്പെടുന്നതിനാൽ വിനിമയനിരക്കു ദിവസേന താഴേക്കാണ്.
രൂപ ഡോളറിനെതിരെ കരുത്താർജിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്കു നല്ലതാണെങ്കിലും പ്രവാസിയെ സംബന്ധിച്ചു നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ മൂല്യം കുറയുമെന്ന വിഷമാവസ്ഥയുണ്ട്.