ജോലിയിൽ നിന്നു വിരമിക്കൽ പ്രായം അടുത്തടുത്തു വരുന്നവരേ... വൈക്ലബ്യത്തിലാവാതെ ആഹ്ലാദിപ്പിൻ! എന്തെന്നാൽ നിങ്ങൾ ഭാഗ്യം ചെയ്തവരാകുന്നു. നിങ്ങൾ ചെയ്തു തീരാറായ ജോലി മിക്കവാറും ഇനിയുണ്ടാവണമെന്നില്ല. കംപ്യൂട്ടർ വന്നപ്പോൾ ടൈപ്പിസ്റ്റിന്റെ പണി പോയപോലെ അനേകം തൊഴിലുകൾ അന്യം നിൽക്കാൻ പോവുകയാണത്രെ. പകരം പുതിയ തൊഴിലുകൾ ഉണ്ടായിവരുന്നു.
ഇ–ഗവേണൻസ് വന്ന് ഫയലുകൾ നീങ്ങുന്നതു ഡിജിറ്റലായി മാറിയതോടെ ഫയലും താങ്ങി നടക്കേണ്ട സർക്കാർ ഓഫിസുകളിൽ പ്യൂൺമാർ അപ്രസക്തരാവുന്നു. പാലം വന്നപ്പോൾ പാവം വള്ളക്കാരനെ വേണ്ടാതായ പോലെ. ബാങ്കിൽ പോയി പണം അടയ്ക്കാനും എടുത്തുകൊണ്ടുവരാനും അനേകം കമ്പനികളിൽ പ്രത്യേകം ആളെ വച്ചിരുന്നു. ബാങ്കിടപാട് ഡിജിറ്റലായപ്പോൾ അവരെ വേണ്ടാതായി. ടെലിപ്രിന്ററും ടെലിഗ്രാമും ഇല്ലാതായില്ലേ?
ഇപ്പോഴിതാ ഏതൊക്കെ തൊഴിലുകൾ ഇല്ലാതാവാൻ പോകുന്നുവെന്ന പ്രവചനവുമായി മിച്ചിയോ കാക്കു എന്ന ജപ്പാൻ വംശജനായ അമേരിക്കൻ ശാസ്ത്രജ്ഞൻ ഇറങ്ങിയിരിക്കുന്നു. ആള് ചില്ലറക്കാരനല്ല. ന്യൂയോർക്ക് സിറ്റി കോളജിൽ തിയററ്റിക്കൽ ഫിസിക്സ് പ്രഫസറാണ്.
ഫ്യൂച്ചർ ഓഫ് ഫിസിക്സ് തുടങ്ങി ഭാവി പ്രവചിക്കുന്ന പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കംപ്യൂട്ടറിനും അതുവഴി ഓട്ടമേഷനും പിന്നെ മനുഷ്യനു പകരം യന്തിരനും (റോബട്) ചെയ്യാൻ പറ്റാത്ത പണികൾ മാത്രമേ ഇനി ഭാവിയിൽ ചോരയും നീരുമുള്ള മനുഷ്യൻമാർക്കു ചെയ്യാൻ കിട്ടൂ എന്നാണു പ്രഫസർ പറയുന്നത്.
ഫാക്ടറി തൊഴിലാളികളുടെ കാര്യം കഷ്ടമാണത്രേ. ആവർത്തിച്ചുവരുന്ന പണികളെല്ലാം റോബട് ചെയ്തോളും. യാന്ത്രികമായ പണികൾക്കു ബുദ്ധിയും വിവേചനവും വേണ്ടല്ലോ. ഫാക്ടറി പ്രൊഡക്‌ഷൻ ലൈനിൽ പലർ ചേർന്ന് ഉണ്ടാക്കിയിരുന്ന ഉൽപന്നം ഇപ്പോൾ തന്നെ ഓട്ടമേറ്റഡ് യന്ത്രങ്ങളിലേക്കു മാറിയിട്ടുണ്ട്. മനുഷ്യന്റെ പണി പോകുന്ന രംഗങ്ങളായി ഓട്ടമൊബീൽ, ടെക്സ്റ്റൈൽ വ്യവസായങ്ങളുടെ പേര് സായിപ്പ് എടുത്തു പറയുകയാണ്.
റോബട്ടുകൾക്കു തീരെ വിവേചന ബുദ്ധിയില്ല. ആളും തരവും അറിയില്ല. നനഞ്ഞതേത്, നനയാത്തതേത് എന്നൊന്നും തിരിച്ചറിയാനൊക്കില്ല. മനുഷ്യന്റെ സ്വഭാവങ്ങൾ തീരെ മനസ്സിലാവില്ല. അതിൽ അദ്ഭുതമില്ല, മനിസൻമാരുടെ സ്വഭാവങ്ങൾ മനിസൻമാർക്കു തന്നെ മനസ്സിലാവുന്നില്ല, പിന്നാ! അതിനാൽ വൻതോതിൽ വിവേചന ബുദ്ധിയും സാമാന്യ ബുദ്ധിയും വേണ്ട കാര്യങ്ങളൊക്കെ മനുഷ്യർ തന്നെ ചെയ്യേണ്ടിവരും.
തോട്ടക്കാരൻ, ചവറു നീക്കം ചെയ്യുന്നവർ, കെട്ടിട നിർമാണ തൊഴിലാളി എന്നിവരൊക്കെ രക്ഷപ്പെട്ടുപോകും. ഇതൊക്കെ ബ്ലൂകോളർ പണിക്കാരുടെ കാര്യമാണ്. വെള്ളക്കോളറുകാർ ചിരിക്കാൻ വരട്ടെ. കണക്കെഴുത്തുപിള്ളമാർക്കു കഷ്ടകാലം. ആ പണിയൊക്കെ യന്തിരൻ ചെയ്യും.
ചെറുകിട അക്കൗണ്ടന്റുകൾക്കാണു വെല്ലുവിളി. ഏതു രംഗത്തും ആപ്പുകൾ വന്നു മറിഞ്ഞതോടെ ഇടനിലക്കാർക്കും ബ്രോക്കർമാർക്കും ഇപ്പോൾ തന്നെ കഷ്ടകാലമാണ്. അവരുടെ ഭാവി ഭൂതമാകുമെന്നാണു സായിപ്പ് പറയുന്നത്. അന്യംനിന്നു പോകും.
എന്നാൽ ബുദ്ധിയും സർഗശേഷിയും ഭാവനയും ഉള്ളവർക്കു പുഷ്കല കാലമാണു വരാൻ പോകുന്നത്. ലോകം തന്നെ ഉൽപന്നങ്ങളുടെ (കമ്മോഡിറ്റി) അടിസ്ഥാനത്തിലുള്ള സമ്പദ് വ്യവസ്ഥയിൽ നിന്നു ബൗദ്ധിക സ്വത്തിനെ അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥയിലേക്കു മാറുകയാണ്. ഉൽപന്നങ്ങൾക്കല്ല ബൗദ്ധിക കഴിവു കൊണ്ടുണ്ടാക്കുന്ന സാധനങ്ങൾക്കായിരിക്കും ഭാവിയിൽ ഡിമാൻഡ്. പാട്ടു പാടാനറിയാമോ, ചിത്രം വരയ്ക്കാനറിയാമോ... ഇതൊന്നും യന്തിരനെക്കൊണ്ടു നടക്കില്ല.
പുസ്തകം എഴുത്തും തിരക്കഥ എഴുത്തും യന്തിരനു പറ്റില്ല. വിശകലനത്തിനുള്ള കഴിവേയില്ല. അധ്യാപകനാകാനും ശാസ്ത്രജ്ഞനാകാനും റോബട്ടിനു പറ്റില്ലെന്നാണ് ശാസ്ത്രജ്ഞനും പ്രഫസറുമായ മിച്ചിയോ പറയുന്നത്. സ്വന്തം തൊഴിലിനെ അങ്ങനെ സായിപ്പ് സുരക്ഷിതമാക്കി വച്ചിട്ടുണ്ട്.
ഐടിയിൽ പെട്ടെന്നുവന്ന മാറ്റം നോക്കുക. താഴേത്തട്ടിലുള്ള സോഫ്റ്റ്‌വെയർ കോഡ് എഴുത്ത് കംപ്യൂട്ടർ തന്നെ ചെയ്യുന്ന സ്ഥിതിയായില്ലേ? ഐടി കമ്പനികളുടെ റിക്രൂട്മെന്റിൽ കുറവു വന്നു.
വർഷംതോറും പതിനായിരങ്ങളെ ക്യാംപസുകളിൽ നിന്നു നേരിട്ടെടുത്തിരുന്ന വൻകിട കമ്പനികൾ എണ്ണം നാലിലൊന്നാക്കി കുറച്ചു. സാങ്കേതികവിദ്യകൾ വേഗം മാറി വരുന്നു. സ്വയം പരിശീലിച്ച് പുതിയ നൈപുണ്യങ്ങൾ നേടിയില്ലെങ്കിൽ പണി പോകുമെന്നാണ് ഐടിയിലെ സ്ഥിതി.
ഒടുവിലാൻ ∙ സിനിമ പിടിത്തം, അഭിനയം, മോഡലിങ്, വിഡിയോ പിടിത്തം, ഫൊട്ടോഗ്രഫി തുടങ്ങി സർഗാത്മകത വേണ്ട പണികൾക്കൊന്നും കുഴപ്പമില്ല. ആയിരം കൊല്ലം കഴിഞ്ഞാലും യന്തിരനെക്കൊണ്ട് അതൊന്നും പറ്റില്ല.