കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരുവോളമെങ്കിലും കിട്ടും എന്നാണ് പഴമൊഴി. കുന്നിനുമേലെ പറക്കാനാണ് വിജയൻ ചേട്ടൻ ശീലച്ചത്, ആ മോഹത്തിനൊപ്പം പറക്കാൻ മോഹനചേച്ചിയേയും കൂട്ടിയതോടെ യാത്രകൾ ഇവർക്ക് ജീവിതത്തിന്റെ ഭാഗം കൂടിയായി. വിജയേട്ടനും മോഹനചേച്ചിയും കൊച്ചിക്കാര്‍ക്ക് അത്ര അപരിചിതരല്ല. സംരംഭകനെന്ന് വേണമെങ്കില്‍ വിജയേട്ടനെ വിളിക്കാം. സൂക്ഷമസംരംഭകനെന്നോ മറ്റോ പറയുന്നതാകും ശരി. എറണാകുളം കതൃക്കടവില്‍ ബാലാജിയെന്ന ചെറുചായക്കട നടത്തി ഉലകം ചുറ്റുന്നതിലൂടെയാണ് ഈ ദമ്പതികള്‍ പ്രശസ്തരായത്.
ഉഴുന്നുവടയും പരിപ്പുവടയും വിറ്റ് ജീവിക്കുന്ന തീര്‍ത്തും സാധാരണക്കാര്‍. എന്നാല്‍ പരിമിതികളെ കുറ്റം പറയാതെ യാത്രകളിലൂടെ ജീവിതം ആസ്വദിക്കാനും ആഘോഷിക്കാനും കാണിക്കുന്ന ധൈര്യമാണ് വിജയേട്ടനെയും ഭാര്യയെയും അസാധാരണരാക്കുന്നത്. ഇരുവരും ഒരുമിച്ച് ഇതുവരെ സന്ദര്‍ശിച്ചത് 16 രാജ്യങ്ങള്‍.