പെട്രോളിനും ഡീസലിനും വില നിർണയിക്കുന്നതിനുള്ള അധികാരം ഇപ്പോൾ രാജ്യത്തെ പൊതുമേഖലാ പെട്രോളിയം കമ്പനികൾക്കാണ്. മാസത്തിൽ രണ്ടു തവണ അവർ യോഗം ചേർന്ന് വില നിശ്ചയിക്കുകയാണു ചെയ്യുന്നത്. അതാതു സമയങ്ങളിൽ രാജ്യാന്തര വിപണിയിലെ എണ്ണ വിലയുടെ ഗതി മുൻനിർത്തി ഓരോ 15 ദിവസത്തേക്കുമുള്ള വില നിർണയിക്കും. ഈ രീതി മാറ്റി ഓരോ ദിവസവും മാർക്കറ്റ് വില നിശ്ചയിക്കുന്ന രീതിയെക്കുറിച്ച്എണ്ണക്കമ്പനികൾ ആലോചിക്കുന്നതായി ഇക്കണോമിക് ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഇതു നിലവിൽവരുന്നതോടെ രാജ്യാന്തര വിപണിക്കൊപ്പം ആഭ്യന്തര വിപണിയിലും ഓരോ ദിവസവും വിലയിൽ വ്യത്യാസം വരും.
ഡൈനാമിക് ഫ്യുവൽ പ്രൈസിങ് എന്നാണ് ഈ സംവിധാനത്തിനു സാങ്കേതികമായി വിളിക്കുന്ന പേര്. ഇന്ത്യയിലെ ആഭ്യന്തര ഇന്ധന വിപണിക്ക് രാജ്യാന്തര നിലവാരം നൽകുന്നതാകും പുതിയ തീരുമാനമെന്നാണു വിലയിരുത്തൽ. എന്നാൽ ഇതേക്കുറിച്ച് പരസ്യ പ്രതികരണത്തിനു പെട്രോളിയം കമ്പനികൾ തയാറായിട്ടില്ല.
ദ്വൈവാര വില നിർണയത്തിനു കാത്തിരിക്കുമ്പോഴുണ്ടാകുന്ന നഷ്ടം പൊതുജനങ്ങൾക്കോ എണ്ണക്കമ്പനികൾക്കോ ഉണ്ടാകില്ലെന്നതും ഡൈനാമിക് ഫ്യുവൽ പ്രൈസിങ് സിസ്റ്റത്തിന്റെ മേന്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ രീതി നടപ്പാക്കുന്നതോടെ ഈ മേഖലയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളും ഇതിലേക്കു മാറേണ്ടിവരും.
ഈ മാസം 31നാണ് ഏറ്റവും ഒടുവിൽ പെട്രോളിയം വില പുനർ നിർണയിച്ചത്. ഇനി ഈ മാസം മധ്യത്തിലാണ് വില നിർണയം സംബന്ധിച്ച് പൊതുമേഖലാ എണ്ണക്കമ്പനികളുടെ യോഗം ചേരാനിരിക്കുന്നത്.