സ്വകാര്യബാങ്കുകൾക്കു പിന്നാലെ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും എടിഎം സേവനങ്ങൾക്കുമുള്ള സർവീസ് ചാർജ് എസ്ബിഐയും കൂട്ടി. ഇന്നുമുതൽ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ 20 രൂപ മുതൽ 100 രൂപവരെ പിഴ ഈടാക്കും. എല്ലാ ചാർജുകൾക്കും പിഴകൾക്കും ഒപ്പം 14.5% സേവനനികുതിയും അടക്കേണ്ടിവരും. സർവീസ് ചാർജിന്റെയും പിഴയുടെയും പേരിൽബാങ്കിങ് മേഖലയിൽ വൻ കൊള്ളയ്ക്കാണു കളമൊരുങ്ങിയിരിക്കുന്നത്.
എസ്ബിഐ ഇടപാടുകാരൻ എസ്ബിഐ എടിഎമ്മിൽനിന്ന് ഒരുമാസം അഞ്ചുതവണയിൽ കൂടുതൽ പണം പിൻവലിച്ചാൽ ഈടാക്കുന്ന തുക അഞ്ചിൽനിന്നു പത്തുരൂപയാക്കി. മറ്റു ബാങ്കുകളുടെ എടിഎമ്മിൽ നിന്നെങ്കിൽ 20 രൂപ ഈടാക്കും. പണരഹിത ഇടപാടുകള്‍ക്ക് ഇതു യഥാക്രമം അഞ്ചുരൂപയും എട്ടുരൂപയുമാണ്. മെട്രോ നഗരങ്ങളിലെ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 5000 രൂപവേണം. ഇല്ലെങ്കിൽ 100 രൂപ വരെയാണ് പിഴ. ഇത് കേരളത്തിന് ബാധകമല്ല.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പടെയുള്ള നഗരങ്ങളിൽ 3000 രൂപ മിനിമം ബാലൻസില്ലെങ്കിൽ 40 മുതൽ 80 രൂപവരെ പിഴയീടാക്കും. കരുനാഗപ്പള്ളി, പാല പോലെയുള്ള അർധനഗരങ്ങളിലെ അക്കൗണ്ടിൽ 2000 രൂപ മിനിമം ബാലൻസ് വേണം. ഇല്ലെങ്കിൽ പിഴ 25 മുതൽ 50 രൂപവരെ. ഗ്രാമപ്രദേശങ്ങളിൽ 1000 രൂപ മിനിമം ബാലൻസ് ഇല്ലെങ്കിൽ 20 മുതൽ 50 രൂപ വരെ പിഴയീടാക്കും.
25,000 രൂപയിൽ താഴെ മിനിമം ബാലൻസുള്ള അക്കൗണ്ടുടമ ബാങ്ക് ശാഖയിൽനിന്നു രണ്ടുതവണയിൽ കൂടുതൽ പണം പിൻവലിച്ചാൽ 50 രൂപ സർവീസ് ചാർജ്. മുമ്പ് നാലുതവണ സൗജന്യമായി പിൻവലിക്കാമായിരുന്നു. മാസം മൂന്നു തവണയിൽ കൂടുതൽ പണം നിക്ഷേപിച്ചാൽ 50 രൂപ സർവീസ് ചാർജ് നിലവിൽ ഈടാക്കുന്നുണ്ട്.