സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന് ഇന്ന് അവസാന പ്രവൃത്തിദിനം. നാളെ പുത്തൻ സാമ്പത്തിക വർഷത്തിനു തുടക്കം കുറിക്കുമ്പോൾ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ആയിരത്തിലേറെ ശാഖകൾ മുതൽ തലസ്‌ഥാനത്തെ ആസ്‌ഥാന മന്ദിരം വരെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന വിലാസത്തിലായിരിക്കും പ്രവർത്തിക്കുക.
ശാഖകളുടെയും ഓഫിസുകളുടെയും മുന്നിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന ബോർഡ് സ്‌ഥാപിച്ചുകൊണ്ടിരിക്കുന്ന ജോലി പുരോഗമിക്കുന്നു. 14,892 എസ്‌ബിടി ജീവനക്കാരും നാളെ എസ്‌ബിഐ ജീവനക്കാരായി മാറും; എസ്‌ബിടി അക്കൗണ്ട് ഉടമകൾ എസ്‌ബിഐയിലെ അക്കൗണ്ട് ഉടമകളും. എസ്‌ബിടി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ പട്ടികയിൽനിന്നു നീക്കം ചെയ്യപ്പെടും; ഓഹരി ഉടമകൾക്ക് എസ്‌ബിഐ റജിസ്‌റ്റലിലേക്കു സ്‌ഥാനമാറ്റം നൽകും. ഇതൊക്കെയാണെങ്കിലും സ്‌റ്റേഷനറി മാറ്റം ഉൾപ്പെടെ പല നടപടികളും പൂർത്തിയാക്കുന്നതിനു സാവകാശം വേണമെന്നതിനാൽ ലയനം പൂർണമാകാൻ ഏതാനും മാസങ്ങൾതന്നെ വേണ്ടിവരും. ഡേറ്റ സംയോജനം ഏപ്രിൽ 21, 22 തീയതികളിലായി നടക്കും.
എസ്‌ബിടിയുടെ തിരുവനന്തപുരത്തെ ഹെഡ് ഓഫിസ് എസ്‌ബിഐയുടെ പ്രാദേശിക ഹെഡ് ഓഫിസായി മാറും. മാനേജിങ് ഡയറക്‌ടർ, എട്ടു ജനറൽ മാനേജർമാർ, 36 ഡപ്യൂട്ടി ജനറൽ മാനേജർമാർ എന്നിവർ പുതിയ തസ്‌തികളിൽ നിയമിക്കപ്പെടും. കേരളത്തിൽ എസ്‌ബിഐയുടെ ഏറ്റവും ഉയർന്ന ഉദ്യോഗസ്‌ഥൻ ചീഫ് ജനറൽ മാനേജറായിരിക്കും. മൂന്നു ജനറൽ മാനേജർമാരും 12 ഡപ്യൂട്ടി ജനറൽ മാനേജർമാരും സഹായികളായിട്ടുണ്ടാകും. കോട്ടയത്തും കൊല്ലത്തും കൂടി സോണൽ ഓഫിസുകൾ തുറക്കും.
എസ്‌ബിടിക്ക് 1177 ശാഖകളാണുള്ളത്. ഇതിൽ 852 എണ്ണം കേരളത്തിലാണ്. കേരളത്തിലെ ശാഖകളിൽ 204 എണ്ണം ക്രമേണ നിർത്തലാക്കും. ജീവനക്കാരുടെ എണ്ണം അധികമാകുമെന്നതിനാൽ സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ അഞ്ചു വരെ പദ്ധതി പ്രാബല്യത്തിലുണ്ടാകും. വിരമിക്കാൻ സന്നദ്ധത അറിയിക്കുന്നവർക്കു തീരുമാനം പുനപ്പരിശോധിക്കാൻ 22 വരെ സമയം നൽകും.