മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി ബിഎസ്-4 ചട്ടങ്ങൾ പാലിക്കാത്ത വാഹനങ്ങൾ നാളെ മുതൽ രാജ്യത്ത് വിൽക്കാൻ പാടില്ലെന്ന സുപ്രീംകോടതി വിധി വന്നതോടെ ബിഎസ്-3 മാനദണ്ഡങ്ങൾ പ്രകാരം നിർമിച്ച വാഹനങ്ങൾ വിറ്റഴിക്കാനുള്ള ശ്രമത്തിലാണു വാഹന നിർമാതാക്കൾ. സ്റ്റോക്ക് ചെയ്തിരിക്കുന്ന ബിഎസ്-3 ബൈക്കുകൾ ഏപ്രിൽ ഒന്നിനു മുൻപ് വൻ വിലക്കിഴിവു നൽകി വിറ്റഴിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഹോണ്ടയുടേയും ഹീറോയുടേയുമൊക്കെ ബൈക്കുകൾക്കാണു വൻ വിലക്കിഴിവുള്ളത്.
ഹോണ്ടയുടേയും ഹീറോയുടേയുമൊക്കെ ബൈക്കുകൾക്കാണു വൻ വിലക്കിഴിവുള്ളത്. കൊച്ചിയിൽ ഹോണ്ട ഷോറൂമിനു മുന്നിൽ 25000 രൂപ വരെ വിലക്കിഴിവെന്ന ബാനർ വച്ചാണ് വിൽപന പൊടിപൊടിക്കുന്നത്.
തങ്ങളുടെ ചില മോഡലുകൾക്ക് മാർച്ച് 31 വരെ 10000 രൂപയോളം വിലക്കിഴിവു നൽകുമെന്നു ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച്എംഎസ്ഐ) പ്രഖ്യാപിച്ചു. സ്കൂട്ടറുകൾക്ക് 12500 രൂപ വരെയും പ്രീമിയം ബൈക്കുകൾക്ക് 7500 രൂപ വരെയും എൻട്രി ലെവൽ മോട്ടോർസൈക്കിളുകൾക്ക് 5000 രൂപ വരെയും കിഴിവ് നൽകുന്നു. ആക്ടീവ 3ജി, ഡ്രീം യുഗ, സിബി ഷൈൻ തുടങ്ങിയ മോഡലുകൾക്ക് 22000 രൂപ ക്യാഷ് ബാക്ക് ഓഫറും നൽകുന്നുണ്ട്.
ഹീറോ തങ്ങളുടെ വിവിധ മോഡലുകൾക്ക് 12500 രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചു. ഡ്യുവെറ്റ്, ഗ്ലാമർ, സ്പ്ലെൻഡർ 125 മോഡലുകൾക്ക് വിലക്കിഴുവു കിട്ടും.
സുസുക്കി ജിക്സറിന് 5000 രൂപ കിഴിവും ഒരു ഹെൽമെറ്റും കിട്ടും. സുസുക്കിയുടെ സ്കൂട്ടർ മോഡലുകൾക്ക് 4000 രൂപയാണു കഴിവു ലഭിക്കുക.
പ്ലാറ്റിന മുതൽ പൾസർ ആർഎസ്200 വരെ റേഞ്ചിൽ വരുന്ന മോഡലുകൾക്ക് ബജാജ് 3000 രൂപ മുതൽ 12000 രൂപ വരെ വിലക്കിഴിവു പ്രഖ്യാപിച്ചു.