തകർച്ചയുടെ കുഴിയിൽനിന്നു രൂപയുടെ ശക്തമായ മുന്നേറ്റം കാണുകയാണു സാമ്പത്തിക ലോകം. രണ്ടു മൂന്നു മാസം മുൻപുവരെ താഴ്ചയിൽനിന്നു താഴ്ചയിലേക്കു കൂപ്പുകുത്തുകയായിരുന്ന രൂപ സമീപകാലത്തെങ്ങുമുണ്ടായിട്ടില്ലാത്ത ശക്തി സംഭരിച്ചു തിരിച്ചുവരവിന്റെ പാതയിലാണ്. ഒന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് രൂപയുടെ മൂല്യം ഇപ്പോൾ. ഒരു ഡോളറിനെതിരെ 64.9 എന്ന നിലവാരത്തിൽ വിനിമയം പുരോഗമിക്കുന്നു.
രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുന്നതാണു രൂപയുടെ മൂല്യത്തിൽ പ്രതിഫലിക്കുന്നത്. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി നേടിയ വലിയ വിജയവും ഫെബ്രുവരിയിലെ നയ അവലോകനത്തിൽ റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്കുകളിൽ വ്യത്യാസം വരുത്താതിരുന്നതും രൂപയ്ക്കു കൈത്താങ്ങായി. കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് വച്ചടി വച്ചടി കയറിയാണ് ഏറെ ആശ്വാസം നൽകുന്ന 64ന്റെ നിലവാരത്തിൽ എത്തി നിൽക്കുന്നത്.
ഫെബ്രുവരിയിലെ വായ്പാ നയ അവലോകന സമയത്ത് രൂപ താരതമ്യേന അശക്തമായ കറൻസികളിലൊന്നിന്റെ ഗണത്തിലായിരുന്നു. ഒരു മാസത്തിനിപ്പുറം ബെസ്റ്റ് പെർഫോമിങ് കറൻസികളിലൊന്നായി രൂപ മാറിയിരിക്കുന്നു. ഉത്തർപ്രദേശിലെ ബിജെപി വിജയത്തിനുശേഷം ഇന്ത്യൻ വിപണിയിലേക്ക് വിദേശ മൂലധന നിക്ഷേപങ്ങളുടെ ഒഴുക്കാണ്. ഈ മാസം മാത്രം ഏഴു ബില്യൺ അമേരിക്കൻ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യൻ വിപണിയിലേക്കുണ്ടായിരിക്കുന്നത്. ഇത് രൂപയ്ക്ക് വലിയ ശക്തിപകർന്നു. കയറ്റുമതിക്കാർ ഡോളർ വിറ്റഴിക്കുന്നതും രൂപയ്ക്കു ഗുണം ചെയ്യുന്നു.
ഈ നിലയ്ക്കു മുന്നോട്ടുപോയാൽ രൂപ വരുന്ന ആറു മാസത്തിനുള്ളിൽ ഡോളറിനെതിരെ 63ന്റെ നിലവാരത്തിലെത്തുമെന്നാണു വിദഗ്ധാഭിപ്രായം.