ഭാരത് സ്റ്റേജ് ചട്ടങ്ങൾ സംബന്ധിച്ച് സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ച വിധി രാജ്യത്തെ വാഹന വിപണിയിൽ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്. ബിഎസ്-4 (ഭാരത് സ്റ്റേജ്-4) ചട്ടങ്ങൾ പ്രകാരം നിർമിച്ച വാഹനങ്ങൾ മാത്രമേ ഇന്ത്യയിൽ ഏപ്രിൽ ഒന്നാം തിയതി മുതൽ വിൽക്കാനോ രജിസ്റ്റർ ചെയ്യാനോ പാടുള്ളൂ എന്നാണു സുപ്രീംകോടതി വിധി. മലനീകരണ നിയന്ത്രണത്തിന്റെ ഭാഗമായാണു സുപ്രീകോടതിയുടെ വിധി. എന്നാൽ, ബിഎസ്-3 ചട്ടങ്ങൾ അനുസരിച്ചു നിർമിച്ച എട്ടേ കാൽ ലക്ഷത്തോളം വാഹനങ്ങൾ രാജ്യത്ത് സ്റ്റോക്ക് ഇരിക്കുന്നുണ്ടെന്നും, അവ വിറ്റഴിക്കുന്നതിനു സമയം ആവശ്യമുണ്ടെന്നുമാണ് വാഹന ഉടമകൾ പറയുന്നത്. ഇവർ ഈ ആവശ്യം സുപ്രീംകോടതിയിൽ ഹർജിയായി നൽകിയിരുന്നെങ്കിലും അതു സ്വീകരിക്കാൻ കോടതി തയാറായില്ല.
എന്താണ് ബിഎസ്?
രാജ്യത്ത് വാഹനങ്ങൾ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചതാണു ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡേർഡ്സ് അഥവാ ബിഎസ് മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ. യൂറോപ്യൻ മാനദണ്ഡങ്ങളനുസരിച്ചാണ് ഇതു തയാറാക്കിയത്. 1991ലാണ് ആദ്യമായി ഇന്ത്യയിൽ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ നിലവിൽവന്നത്. ആദ്യം പെട്രോൾ വാഹനങ്ങൾക്കായിരുന്നു. തൊട്ടടുത്ത വർഷം ഡീസൽ എൻജിനുകൾക്കുള്ള ചട്ടങ്ങൾ നിലവിൽവന്നു. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് ഇത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത്.
ചട്ടങ്ങൾ പ്രകാരം ഓരോ സ്റ്റേജിലുമുള്ള വാഹനങ്ങളിൽനിന്നു ബഹിർഗമിക്കുന്ന വാതകങ്ങൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. കാർബൺ മോണോക്സൈഡ്, ഹൈഡ്രോ കാർബണുകൾ, സൂക്ഷ്മ ഘടകങ്ങൾ എന്നിവയുടെ അളവുകളാണ് ഓരോ വിഭാഗത്തിലും പറയുന്നത്.
ഇപ്പോഴത്തെ ചട്ടങ്ങൾ ഇങ്ങനെ
(CO - കാർബൺ മോണോക്സൈഡ് ബഹിർഗമനം, HC - ഹൈഡ്രോ കാർബണുകൾ, NOx - നൈട്രജൻ ഓക്സൈഡ് ബഹിർഗമനം, PM - പർട്ടിക്കുലേറ്റ് മാറ്റർ)
ബിഎസ് - 3 പ്രകാരമുള്ളവയുടെ പകുതിയിൽ താഴെ ബഹിർഗമനമേ ബിഎസ് - 4 ചട്ടങ്ങൾ അനുവദിക്കുന്നുള്ളൂ. മലിനീകരണം അത്രകണ്ടു കുറയുമെന്നർഥം. 2020ൽ നടപ്പാക്കാനുദ്ദേശിക്കുന്ന ബിഎസ്-6 ചട്ടങ്ങൾ ബിഎസ്-4 ചട്ടങ്ങളേക്കാൾ കർശനമാണ്.