ബൈക്കോ സ്കൂട്ടറോ വാങ്ങാനൊരുങ്ങുന്നവർക്ക് വലിയ സന്തോഷം നൽകുന്ന വാർത്ത. ഇന്നും നാളെയും ബൈക്കോ സ്കൂട്ടറോ വാങ്ങിയാൽ വിലയിൽ 20000 രൂപ വരെ കുറവ് കിട്ടാൻ സാധ്യത. ബിഎസ്-3 വാഹനങ്ങൾ ഏപ്രിൽ ഒന്നു മുതൽ വിൽക്കരുതെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്റ്റോക്ക് എത്രയും വേഗം വിറ്റഴിക്കാനുള്ള നീക്കങ്ങൾ വാഹന നിർമാതാക്കളും ഡീലർമാരും തുടങ്ങിക്കഴിഞ്ഞു.
മാർച്ച് മധ്യത്തോടെതന്നെ ഇരുചക്ര വാഹനങ്ങൾക്ക് വിവിധ കമ്പനികൾ 15 ശതമാനം വരെ വിലക്കുറവു പ്രഖ്യാപിച്ചിരുന്നു. ബിഎസ്3 വാഹനങ്ങൾ വിൽക്കുന്നതു സംബന്ധിച്ച നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നതിനാലാണിത്. എന്നാൽ ഇന്നലെ കോടതി വിധി വന്നതോടെ രണ്ടു ദിവസത്തിനു ശേഷം ഇത്തരം വാഹനങ്ങൾ വിൽക്കാൻ കഴിയില്ലെന്ന് ഉറപ്പായി. അതോടെയാണു വലിയ ഓഫറുകൾ നൽകി സ്റ്റോക്ക് വിറ്റഴിക്കാൻ ശ്രമം നടക്കുന്നത്.
ഒരു ലക്ഷം രൂപയ്ക്കു മേൽ വിലയുള്ള വാഹനങ്ങൾക്ക് 15,000 രൂപ മുതൽ 20000 രൂപ വരെ വിലക്കിഴിവു നൽകുന്നുണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹോണ്ട സിബിആർ മോഡലുകൾക്ക് 15000 രൂപ വരെ രാജ്യത്തെ ചില മേഖലകളിൽ ഡീലർമാർ വിലക്കിഴിവ് നൽകുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ.
കോടതി ഉത്തരവു പ്രകാരം വിൽക്കാനാകാത്ത ബിഎസ്-3 വാഹനങ്ങൾ ബിഎസ്-4 നിലവാരത്തിലേക്ക് ഉയർത്താൻ കഴിയില്ലെന്ന് കമ്പനികൾ വ്യക്തമാക്കുന്നുണ്ട്. നഷ്ടമൊഴിവാക്കാൻ ആകെ ചെയ്യാവുന്നത് ആഭ്യന്തര വിപണിയിൽ ഇന്നും നാളെയുമായി ഇവ വിൽക്കുകയും ബാക്കിയുള്ളവ കയറ്റിയയക്കാൻ ശ്രമിക്കുകയെന്നതുമാണ്. ബിഎസ്-3ക്ക് തുല്യമായ യൂറോ ചട്ടങ്ങൾ ബാധകമായ രാജ്യങ്ങളിലേക്കു മാത്രമേ ഇവ കയറ്റിയയക്കാൻ കഴിയൂ. ഇരുചക്ര വാഹനങ്ങളുടെ കാര്യത്തിൽ ഇത് എളുപ്പമാകാത്തതിനാലാണു വലിയ ഓഫറുകൾ നൽകി ഇവിടെത്തന്നെ വിൽക്കാനുള്ള ശ്രമം നടക്കുന്നത്.