കേന്ദ്ര സര്‍ക്കാർ അവതരിപ്പിച്ച യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫെയ്‌സ് (യുപിഐ) ആപ്പ് ഹാക്ക് ചെയ്ത് തട്ടിയെടുത്തത് കോടികൾ. രണ്ടു സംഭവങ്ങളിലായി ഏകദേശം 7.56 കോടി രൂപ ഹാക്കര്‍മാർ തട്ടിയെടുത്തുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുംബൈ കേന്ദ്രീകരിച്ചുള്ള ടെക് വിദഗ്ധൻമാരാണ് ഇത്രയും തുക മോഷ്ടിച്ചത്.
ഏറെ സുരക്ഷിതമെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്ന യുപിഐ ആപ്പ് വഴി ഇത്രയും വലിയ തുക മോഷ്ടിക്കപ്പെട്ടത് ഞെട്ടിക്കുന്ന സംഭവമാണ്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ യുപിഐ ആപ്പ് വഴിയാണ് മോഷണം നടന്നത്. ആപ്പിലെ ബഗ് ഉപയോഗപ്പെടുത്തിയാണ് ഇത്രയും വലിയ തുക വിവിധ അക്കൗണ്ടുകളിലേക്ക് ഹാക്കർമാർ മാറ്റിയത്.
ഹാക്കര്‍മാർക്കെതിരെ ബാങ്ക് ഓഫ് മഹാരാഷ്ട്ര കേസ് ഫയൽ ചെയ്തിട്ടുണ്ട്. നിലവിലേ കേസിൽ 22 പേർക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ആഴ്ചകൾക്ക് മുൻപ് സമാനമായ കേസിൽ 50 പേർക്കെതിരെയും ബാങ്ക് കേസ് ഫയൽ ചെയ്തിരുന്നു. ബാങ്കിന്റെ മുംബൈയിൽ പ്രധാന സെർവർ ഹാക്ക് ചെയ്തുവെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
കേസിൽ ഉൾപ്പെട്ട 22 പേർക്കും ഈ ബാങ്കിൽ അക്കൗണ്ട് ഉണ്ട്. ഈ അക്കൗണ്ടുകളെല്ലാം യുപിഐ ആപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട്. തുടർന്ന് ആപ്പിലെ ബഗ് പഴുതിലൂടെ 142 തവണ ഒരു ലക്ഷം രൂപ വീതം വിവിധ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫർ ചെയ്യുകയായിരുന്നു. 2016 ഡിസിംബർ 26 മുതൽ 2017 ജനുവരി 18 വരെയാണ് പണം ചോര്‍ത്തിയിരിക്കുന്നത്. ഒരു കോടി രൂപയോളം ബാങ്കിന് നഷ്ടപ്പെട്ടപ്പോഴാണ് ഹാക്കിങ് അറിയുന്നത്. തുടര്‍ന്ന് ഈ അക്കൗണ്ടുകളെല്ലാം മരവിപ്പിക്കുകയായിരുന്നു. ഇവർക്കെല്ലാം ബാങ്ക് നോട്ടീസ് അയച്ചെങ്കിലും ഹാജരായില്ല. ഇതോടെ 22 പേർക്കെതിരെയും കേസ് ഫയൽ ചെയ്യുകയായിരുന്നു.
യുപിഐ ആപ്പ് ഉപയോഗിച്ച് ഒരു തവണ 1 ലക്ഷം രൂപയാണ് ട്രാൻസ്ഫർ ചെയ്യാനാകുക. എല്ലാ പൊതുമേഖലാ ബാങ്കുകളും യുപിഐ ആപ്പ് ഉപയോഗിക്കുന്നുണ്ട്. എന്നാൽ അക്കൗണ്ടിൽ മതിയായ പണം ഇല്ലെങ്കിലും ഒരു ലക്ഷം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്ന ആപ്പിലെ പഴുതാണ് ഇവർ ഉപയോഗിച്ചത്. കോടിക്കണക്കിനു ഉപഭോക്താക്കൾ ദിവസവും ഉപയോഗിക്കുന്ന ആപ്പിലാണ് ഇത്രയും വലിയ സുരക്ഷാ വീഴ്ച കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ ഇത് ആദ്യ സംഭവമല്ലെന്നാണ് മറ്റൊരു റിപ്പോർട്ട് വ്യക്തമാക്കുന്നത്. മാർച്ച് 10 ന് മറ്റൊരു ദേശീയ മാധ്യമവും 6.14 കോടി രൂപ തട്ടിയെടുത്ത വാർത്ത പുറത്തുവിട്ടിരുന്നു. അമ്പത് പേർ ചേര്‍ന്ന് 48 ദിവസം കൊണ്ട് 6.14 കോടി രൂപയാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ നിന്ന് അന്ന് ചോർത്തിയത്. എന്നാൽ ഇതിൽ കൂടുതൽ തുക ബാങ്കിന് നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. വിദേശ ഹാക്കര്‍മാർ ബാങ്ക് കൊള്ളയടിച്ചുവെന്നും സൂചനയുണ്ട്.
എന്നാൽ ഇത് യുപിഐ ആപ്പിന്റെ പ്രശ്നമല്ലെന്നും ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കോർ ബാങ്കിങ് സിസ്റ്റത്തിലെ പ്രശ്നമാണെന്നാണ് എൻപിസിഐയും ഐസ്പിരിറ്റും പറഞ്ഞത്. ഭീം, യുപിഐ ആപ്പ് ഒരിക്കലും ഹാക്ക് ചെയ്യാൻ കഴിയില്ലെന്നാണ് ഇവരുടെ വാദം. ഈ പ്രശ്നം ബാങ്കിന്റെ സാങ്കേതിക വിദഗ്ധര്‍ തന്നെ തീർക്കേണ്ടതാണെന്നും എൻപിസിഐ വക്താവ് അറിയിച്ചു.