വീടിന് സൗകര്യം പോരാ എന്ന തോന്നൽ ഉണ്ടായിരുന്നെങ്കിലും, മക്കൾ പരാതി പറയാൻ തുടങ്ങിയെങ്കിലും വീടുപുതുക്കാനുള്ള ഭീമമായ ചെലവ് എന്നും സന്തോഷ് മാഷിനെ പുറകോട്ടു വലിക്കുമായിരുന്നു.
ബിഎഫ്എ പഠനം പൂർത്തിയാക്കിയ, ചിത്രകലാ അധ്യാപകനായ സന്തോഷിന്റെ സ്കെച്ചുകളിൽ പലപ്പോഴും സ്വന്തം വീടും കഥാപാത്രമാകാറുണ്ട്. ‘വീട്’ സ്ഥിരമായി വായിക്കുമ്പോഴെല്ലാം കൊളോണിയൽ ശൈലിയിലുള്ള വീടുകള്‍ സന്തോഷിനെ ആകർഷിച്ചിരുന്നു. നിലവിലുള്ള വീടിനു മുകളിൽ ഒരു വലിയ കുട പോലെ ട്രസ്സിന്റെ കൂട് പൊക്കി ചോർച്ച ഒഴിവാക്കുന്ന നാട്ടുനടപ്പിനോട് സന്തോഷിന് ആദ്യം മുതലേ പ്രതിപത്തി തോന്നിയില്ല.
സ്വന്തം സ്കെച്ചുകളിൽ തെളിഞ്ഞ കൂര യാഥാർഥ്യമാക്കാൻ സന്തോഷ് സഹായം തേടിയത് വെൽഡിങ് വർക്കുകൾ ചെയ്യുന്ന കൂട്ടുകാരൻ ശരത്തിനെ. ശരത്തിനും ഇതൊരു പരീക്ഷണമായിരുന്നു. ഒരു വെല്ലുവിളി പോലെ, പൈപ്പ് വച്ച് ചരിവ് നോക്കി സന്തോഷ് ആഗ്രഹിച്ച പോലൊരു ചട്ടക്കൂട് ശരത് ഉണ്ടാക്കിയെടുത്തു. ചതുരശ്രയടിക്ക് 39 രൂപയുള്ള റൂഫിങ് പ്രൊഫൈൽ ഷീറ്റ് ആണ് അതിനു മുകളിൽ വിരിച്ചത്.
ട്രസ്സിന് ഭംഗി കൂട്ടാൻ രണ്ടു കിളിവാതിലുകളും സന്തോഷിന്റെ ഭാവനയിൽ തെളിഞ്ഞു. അകത്തുനിന്നു തുറക്കാവുന്ന രീതിയിലാണ് ഈ കിളിവാതിലുകൾ. ചുരുക്കത്തിൽ പറഞ്ഞാല്‍, പഴയ വീടിനെ ഒരു തരിപോലും അലോസരപ്പെടുത്താതെ, പുതിയ കൂര മുകളിലേക്കുയർന്നു.
പഴയവീടിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് മച്ചിട്ട് ഓടിട്ടിരുന്നത്. അതിനെയും മൂടുന്ന രീതിയിൽ മുന്‍ഭാഗത്തേക്കും പിൻഭാഗത്തേക്കും ചരിഞ്ഞിരിക്കുന്ന രീതിയിലാണ് കൂര. ഇടതുവശത്തുമാത്രം, മഴവെള്ളം അടിച്ചു ടെറസിലേക്ക് കയറാതിരിക്കാൻ കുറച്ചുഭാഗത്ത് ഷീറ്റ് പിടിപ്പിച്ചിട്ടുമുണ്ട്. കൊളോണിയൽ ശൈലി പൂർണമായിക്കോട്ടെ എന്നു കരുതി പ്ലൈ കൊണ്ട് ഒരു ചിമ്മിനിയും തയാറാക്കി.