നോട്ടിടപാടുകൾ ഇനി രണ്ടുലക്ഷം രൂപയായി പരിമിതപ്പെടുത്തും. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡ് നേടുന്നതിനും ആധാർ നിർബന്ധമാക്കും. ധനബില്ലിന്റെ ഭാഗമായി മന്ത്രി അരുൺ ജയ്റ്റ്ലി ലോക്സഭയിൽ അവതരിപ്പിച്ച ഭേദഗതി ബില്ലിലാണ് ഈ മാറ്റങ്ങൾ നിർദേശിക്കുന്നത്.
ട്രസ്റ്റുകൾക്കുള്ള സംഭാവനകൾ ചെക്കോ ഡ്രാഫ്റ്റോ അല്ലെങ്കിൽ ബാങ്ക് വഴിയുള്ള കൈമാറ്റമോ ആവണമെന്നും കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവരുന്ന ഭേഗഗതിയിൽ നിർദേശിക്കുന്നു. മാറ്റങ്ങൾ ഏപ്രിൽ ഒന്നിനു നിലവിൽ വരും.
നോട്ടിടപാടുകൾ മൂന്നുലക്ഷം വരെ ആകാമെന്ന ഫെബ്രുവരി ഒന്നിന്റെ ബജറ്റ് നിർദേശമാണു മന്ത്രി തിരുത്തുന്നത്. ജൂലൈ ഒന്നിനുശേഷം പാൻ കാർഡുള്ളവർ തങ്ങളുടെ ആധാർ നമ്പർ ബന്ധപ്പെട്ടവരെ അറിയിക്കണം. ഇതിന്റെ വിശദാംശങ്ങൾ സർക്കാർ അറിയിക്കും.
ആധാർ നമ്പർ അറിയിച്ചില്ലെങ്കിൽ പാൻ നമ്പർ റദ്ദാവും. പണമിടപാടുകളിൽ നിയമലംഘനം നടത്തുന്നവർക്കു കൈമാറ്റം ചെയ്ത തുകയ്ക്കു തുല്യമായ പിഴ ചുമത്താനാണു നീക്കമെന്നു റവന്യു സെക്രട്ടറി ഹസ്മുഖ് ആദിയയും വ്യക്തമാക്കി.