ചൈനയിലെ ദക്ഷിണ പടിഞ്ഞാറൻ സിച്ച്‌വാൻ പ്രവിശ്യയിലെ നദിയുടെ അടിത്തട്ടിൽനിന്നു മുന്നൂറിലേറെ വർഷം പഴക്കമുള്ള വൻസ്വർണശേഖരം പുരാവസ്തു ഗവേഷകർ കണ്ടെടുത്തു.
സ്വർണത്തിന്റെയും വെള്ളിയുടെയും പതിനായിരത്തോളം ആഭരണങ്ങളാണു കണ്ടെത്തിയത്. ഇതിനൊപ്പം വാളുകൾ, കുന്തങ്ങൾ, കഠാരകൾ തുടങ്ങിയ ആയുധങ്ങളും ലഭിച്ചു. സ്വർണത്തിലും വെള്ളിപ്പാത്രങ്ങളിലും കൊത്തിയ രൂപങ്ങൾ ഇപ്പോഴും മാഞ്ഞുപോയിട്ടില്ല.
മിങ് രാജവംശക്കാലത്ത് 1646ൽ ഭരണവിരുദ്ധ കലാപത്തിൽ പരാജിതനായ കർഷകനേതാവ് ഷാങ് സിയൻഹോങ്ങിന്റെ സമ്പാദ്യങ്ങൾ സൈനികർ ആയിരത്തോളം ബോട്ടുകളിൽ കുത്തിനിറച്ചു കടത്തുന്നതിനിടെ നദിയിൽ മുങ്ങുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിൽ നദിയിൽ വെള്ളംതാഴ്ന്നപ്പോഴാണു പുരാവസ്തു ഖനനം ആരംഭിച്ചത്. രാവുംപകലും വാട്ടർപമ്പുകൾ ഉപയോഗിച്ചു ജലം വറ്റിച്ചശേഷമാണു നദീതടം അഞ്ചു മീറ്ററോളം കുഴിച്ചത്.