നോട്ട് റദ്ദാക്കൽ ജനം സ്വീകരിച്ചുവെന്നു ബോധ്യമായതോടെ ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഒട്ടേറെ പരിഷ്കാരങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. ഇന്ത്യയിലെ ആകെ പണമിടപാടുകളുടെ 25% ഡിജിറ്റലാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള നാഷനൽ ഡിജിറ്റൽ പെയ്മെന്റ് മിഷൻ (എൻഡിപിഎം) സംബന്ധിച്ച പ്രഖ്യാപനമാണ് ഇനി വരാൻ പോകുന്നത്.
കേന്ദ്ര ധനവകുപ്പിൽ നിന്ന് ഇതിന്റെ ചുമതല ഐടി വകുപ്പിനെ ഏൽപ്പിച്ചിട്ടുണ്ട്. ജൂലൈ മുതൽ ജിഎസ്ടി നടപ്പിലാകുന്നതിനാൽ അതിന്റെ വിജയത്തിന് നോട്ടുകളുടെ നേരിട്ടുള്ള കൈമാറ്റത്തിൽ നിന്നു മാറി കറൻസി രഹിത ഇടപാടു വ്യാപിപ്പിക്കൽ അനിവാര്യമാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് സ്വൈപ്പിങ് മാത്രമല്ല, നെറ്റ് ബാങ്കിങ്, പേയ്ടിഎം പോലുള്ള മൊബൈൽ വോലറ്റുകളും ആധാർ കാർഡിനെ അടിസ്ഥാനമാക്കിയുള്ള നൂതന സാങ്കേതിക വിദ്യകളും ഇതിന്റെ ഭാഗമാണ്.ജിഎസ്ടി നടപ്പാകുന്നതിനൊപ്പം അടുത്ത സാമ്പത്തിക വർഷം ഇന്ത്യയിൽ 2500 കോടി പണമിടപാടുകൾ ഡിജിറ്റലാക്കി മാറ്റുകയാണു ലക്ഷ്യം.
നിലവിൽ 800 കോടി രൂപയുടെ പണമിടപാട് മാത്രമാണു വർഷം ഡിജിറ്റലായി നടക്കുന്നതെന്ന വസ്തുത കണക്കാക്കുമ്പോൾ അതിന്റെ മൂന്നിരട്ടിയിലേറെയാണു ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങളും പോയിന്റ് ഓഫ് സെയിൽ യന്ത്രങ്ങളും സെർവറുകളും മറ്റും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം ഒരുക്കുകയെന്ന ചുമതലയാണ് ഐടി വകുപ്പിനുള്ളത്. ഉദാഹരണത്തിന് നിലവിൽ പോയിന്റ് ഓഫ് സെയിൽ യന്ത്രങ്ങളുടെ എണ്ണം 15 ലക്ഷം എന്നതിൽ നിന്ന് ഒരു വർഷത്തിനകം 45 ലക്ഷമാക്കി ഉയർത്തണം. സ്മാർട് ഫോണോ ഇന്റർനെറ്റോ ആവശ്യമില്ലാതെ തന്നെ ഡിജിറ്റൽ പണമിടപാട് നടത്താൻ ആധാർപേ എന്ന പുതിയ സാങ്കേതികവിദ്യ ഉടനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
ആധാർ നമ്പറാണ് അടിസ്ഥാനം. ഡിജിറ്റൽ പണമിടപാടു നടത്തുന്നവർക്ക് കാഷ് ബാക്ക് സ്കീമുകൾ, റഫറൻസിലൂടെ മറ്റുള്ളവരെ ഡിജിറ്റൽ ഇടപാടിലേക്കു മാറ്റുന്നവർക്ക് പ്രോൽസാഹന സമ്മാനങ്ങൾ എന്നിവയും ഏർപ്പെടുത്തും. ഇതിലേക്കെല്ലാമുള്ള സാങ്കേതിക നിലമൊരുക്കലിലാണ് ദേശീയ ഡിജിറ്റൽ പണമിടപാട് ദൗത്യത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു മുന്നോടിയായി കേന്ദ്ര ഐടി വകുപ്പ്.
ആഭ്യന്തര വരുമാനത്തിന്റെ 12% പണമായി വിപണിയിൽ ഉണ്ടെന്നാണു കണക്ക്. ലോകത്തു തന്നെ ഏറ്റവും വലിയ കാഷ്–ജിഡിപി അനുപാതമാണിതത്രെ. അത് 6% ആയി കുറയ്ക്കണം. അതായത് ആഭ്യന്തര വരുമാനത്തിന്റെ ആറ് ശതമാനം വരുന്ന തുകയിലേറെ വിപണിയിൽ ഉണ്ടാകാൻ പാടില്ല.
കേന്ദ്ര ബജറ്റിൽ കേളികൊട്ട്
ഡിജിറ്റൽ പണമിടപാടിലേക്കുള്ള മാറ്റത്തിന്റെ കേളികൊട്ട് കഴിഞ്ഞ കേന്ദ്ര ബജറ്റിൽ അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് നേരിട്ടുള്ള സംഭാവനയുടെ പരിധി 2000 രൂപ, മൂന്നു ലക്ഷം രൂപയിൽ കൂടുതലുള്ള ഏത് ഇടപാടും പണമായിട്ടല്ലാതെ ഡിജിറ്റലായി വേണമെന്ന നിബന്ധന, പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) യന്ത്രങ്ങളുടെ നികുതി കുറയ്ക്കൽ എല്ലാം ഇതിന്റെ ഭാഗമായിരുന്നു. അഞ്ചു ലക്ഷം രൂപയുടെ പണമിടപാട് നിയമപരമായി നടത്തണമെങ്കിൽ ഇനി മൂന്നു ലക്ഷം വരെ മാത്രമേ പണമായി കൈമാറാവൂ, ബാക്കി തുക ചെക്കായോ, ഡിഡി ആയോ, ഓൺലൈൻ, ഡിജിറ്റൽ രൂപത്തിലോ നൽകണം.