നമ്പര്‍-18 ഹോട്ടലില്‍ നിശ്ചിതസമയം കഴിഞ്ഞും മദ്യം വിളമ്പിയെന്ന് എക്സൈസിന്‍റെ റിപ്പോര്‍ട്ട്. ഡി.ജെ പാര്‍ട്ടിയോട് അനുബന്ധിച്ചാണ് സമയപരിധി കഴിഞ്ഞ് മദ്യം വിളമ്പിയത്. ലഹരിവസ്തുക്കള്‍ ഉപയോഗിച്ചോ എന്നറിയാന്‍ തുടര്‍അന്വേഷണം നടത്തും. അതേസമയം, കൊച്ചിയിൽ കാറപകടത്തിൽ മരിച്ച മോഡലുകളെ കാറിൽ പിന്തുടർന്ന സൈജു തങ്കച്ചന് പൊലീസ് നോട്ടീസ്. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഹാജരാകാനാണ് നിർദേശം. സൈജുവിന്റെ സഹോദരന് നോട്ടീസ് കൈമാറി. സൈജുവിന്റെ ഓഫിസിലും നോട്ടീസ് പതിപ്പിച്ചു. മോഡലുകള്‍ അപകടത്തില്‍ കൊല്ലപ്പെട്ട കേസിലെ സിസിടിവി ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്ക്കിനായി കായലിലെ തിരച്ചില്‍ അവസാനിപ്പിച്ചു. മൂന്നുദിവസം തിരച്ചില്‍നടത്തിയിട്ടും ഹാര്‍ഡ് ഡിസ്ക് കണ്ടെത്താനായില്ല. ഫയര്‍ഫോഴ്സിന്‍റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെയായിരുന്നു തിരച്ചില്‍.