കാൻസർ മരുന്നുകളിലെ ഇടനിലക്കാരുടെയും മരുന്ന് കമ്പനികളുടെയും കൊള്ള അവസാനിപ്പിക്കാൻ സംസ്ഥാന മരുന്ന് പരിശോധനാ വിഭാഗം നടപടി തുടങ്ങി. ഇരുപതിലേറെ മരുന്നുകളുടെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും. മനോരമ ന്യൂസ് വാർത്തയെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ ഇടനിലക്കാർ കൊള്ളലാഭമെടുക്കുന്നൂവെന്ന് ബോധ്യമായതിനെ തുടർന്നാണ് നടപടി.
അർബുദ രോഗികളെ പിഴിഞ്ഞ് ഇടനിലക്കാർ ജീവൻരക്ഷാ മരുന്നുകൾക്ക് പോലും കൊള്ളലാഭമെടുക്കുന്നതിന്റെ തെളിവുകളായിരുന്നു മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്നത്. ഇതിനെ തുടർന്ന് കാൻസർ മരുന്നുകളുടെ യഥാർത്ഥ വിലയും വിൽപ്പന വിലയും താരതമ്യം ചെയ്ത് മരുന്ന് പരിശോധന വിഭാഗം അന്വേഷണം നടത്തി. പ്രാഥമിക പരിശോധനയിൽത്തന്നെ കൊള്ളലാഭം എടുക്കുന്നതായി സ്ഥിരീകരിച്ചു.
ഇതോടെ പതിനായിരത്തിന് മുകളിൽ വിലയുള്ള ഇരുപതിലേറെ മരുന്നുകളുടെ വില കുറയ്ക്കണമെന്നും ഏകീകരിച്ച് ഉത്തരവിറക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ മരുന്ന വില നിർണയ അതോറിറ്റിക്ക് കത്തെഴുതും.
കാൻസർ മരുന്നുകളുടെ നികുതി കുറച്ച് വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടും.
ഇതേ രീതിയിൽ നടത്തിയ നീക്കത്തിലൂടെ ഹൃദയശസ്ത്രക്രീയക്കുപയോഗിക്കുന്ന സ്റ്റെന്റുകളുടെ വില ഒന്നര ലക്ഷത്തിൽ നിന്ന് മുപ്പതിനായിരമായി കുറയ്ക്കാനായിരുന്നു. കേന്ദ്രം അംഗീകരിച്ചാൽ പല മരുന്നിനും ഇരുപതിനായിരം വരെ കുറയുമെന്നാണ് വിലയിരുത്തൽ.