ഒരുകോടി രൂപയുടെ കാന്‍സര്‍ ചികില്‍സാ സഹായമെന്ന ദൗത്യം ഏറ്റെടുത്ത് മനോരമ ന്യൂസ് കേരള കാനിന്റെ വെബ്സൈറ്റ്. ചികില്‍സാ സഹായത്തിനായുള്ള അപേക്ഷ ഫോം അടക്കമുള്ള പൊതുവിവരങ്ങള്‍ അടങ്ങിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം കുഞ്ചാക്കോ ബോബന്‍ നിര്‍വഹിച്ചു. പുതിയ ചിത്രമായ ശിക്കാരി ശംഭുവിന്റെ ലൊക്കേഷനിലായിരുന്നു ചടങ്ങ്.
കേരള കാൻ ദൗത്യത്തെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ പങ്കുവെയ്ക്കുന്നതാണ് www.manoramanews.com/keralacan http:/www.manoramanews.com/keralacan വെബ്സൈറ്റ്. കോതമംഗലത്ത് വനത്തിനുള്ളിലെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു വെബ്സൈറ്റിന്റെ ഉദ്ഘാടനം.
ചടങ്ങിൽ പങ്കെടുത്ത സംവിധായകൻ സുഗീതും നടൻമാരായ ഹരീഷ് കണാരൻ, വിഷ്ണു ഉണ്ണികൃഷ്ണനും മനോരമ ന്യൂസ് ദൗത്യത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും നാട്ടുകാരും സാക്ഷികളായി. ഫേസ് ബുക്ക് കവർഫോട്ടോ മാറ്റി കേരള കാനിന്റെ ഔദ്യോഗിക മുഖമായ നടി മഞ്ജു വാര്യരും ദൗത്യത്തിൽ അണിചേര്‍ന്നു.
ഇറാം ഗ്രൂപ്പിന്റെ സഹകരണത്തോടെയും കോഴിക്കോട് എം.വി.ആർ. കാന്‍സര്‍ സെന്ററിന്റെ പിന്തുണയോടെയുള്ള മൂന്നാംഘട്ടത്തിലെ ചികില്‍സാ സഹായത്തിനുള്ള അപേക്ഷ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ 'കേരള കാൻ, മനോരമ ന്യൂസ്, അരൂർ, ആലപ്പുഴ, പിന്‍കോഡ് 688534' എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്.
ഒന്നും രണ്ടും ഘട്ടത്തില്‍ നടന്ന പ്രധാന പ്രവര്‍ത്തനങ്ങൾ, പ്രശസ്തരുടെ മാത്രമല്ല സാധാരണക്കാരുടെയും അനുഭവസാക്ഷ്യങ്ങൾ, എന്നിവ വെബ്സൈറ്റില്‍ കാണാം. ഒപ്പം ഒന്നും രണ്ടും ഘട്ടങ്ങളിലെ ലൈവത്തോണില്‍ നിന്നുള്ള രംഗങ്ങളും.
മഞ്ജു വാരിയർ, മംമ്ത മോഹന്‍ദാസ്, രതീഷ് വേഗ എന്നിവരുടെ കേരള കാന്‍ ഗാനങ്ങളും വെബ്സൈറ്റിലുണ്ട്.