പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന രക്താർബുദങ്ങളിൽ അപകടകാരിയായ മൾട്ടിപ്പിൾ മൈലോമ ചെറുപ്പക്കാര്‍ക്കിടയിലും വ്യാപകമാകുന്നു. അന്തരീക്ഷ മലിനീകരണവും കീടനാശിനിയുടെ ഉപയോഗവും കൂടുന്നതാണ് ഈ മാറ്റത്തിന് കാരണമെന്ന് വിലയിരുത്തുന്നുണ്ടെങ്കിലും ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല. ഈ മാറ്റത്തിന്‍റെ കാരണം കണ്ടെത്താനുള്ള പഠനങ്ങള്‍ തുടങ്ങണമെന്ന ആവശ്യം ക്യാന്‍സര്‍ ചികില്‍സകര്‍തന്നെ സര്‍ക്കാരിനെ അറിയിച്ചുകഴിഞ്ഞു.
മൂവാറ്റുപുഴയിൽ നിന്നുള്ള ഈ അറുപത്തിരണ്ടുകാരി കഴിഞ്ഞ 5 വർഷമായി മൾട്ടിപ്പിൾ മൈലോമയ്ക്ക് ചികിത്സയിലാണ്. പ്രാരംഭഘട്ടത്തിൽ തന്നെ ചികിൽസ തുടങ്ങിയതിനാൽ ജീവന് ഭീഷണിയില്ല.
അറുപതും അൻപതും പിന്നിട്ടവരിൽ മാത്രം കണ്ടെത്തിയിരുന്ന ഈ രോഗം ചെറുപ്പക്കാരേയും പിടികൂടാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ കാൻസർ റജിസ്ട്രിയിലെ കണക്കുകൾ വ്യക്തമാക്കുന്നത്. 2013 14 കാലയളവിൽ ഇവിടെ മാത്രം മൾട്ടിപ്പിൾ മൈലോമ കണ്ടെത്തിയത് 244 പേർക്ക്.ഇതിൽ 22 പേർ മുപ്പത്തിഅഞ്ചിനും അൻപതിനും ഇടയിൽ പ്രായമുള്ളവർ. ഇതിന്റെ ഇരട്ടിയോളം തന്നെ വരും കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകൾ. ജില്ലയുടെ കിഴക്കൻമേഖലകളിൽ നിന്നുള്ളവരാണ് മൾട്ടിപ്പിൾ മൈലോമയ്ക്ക് എറണാകുളം ജനറല്‍ ആശുപത്രി, കൊച്ചി കാൻസർ സെൻറർ എന്നിവിടങ്ങളിലേക്ക് കൂടുതലായി എത്തുന്നത്.
മൾട്ടിപ്പിൾ മൈലോമയുടെ വ്യാപനതോത് വർധിച്ചതോടെ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം സർക്കാർ ആശുപത്രികൾ ആരോഗ്യവകുപ്പിന് കൈമാറുന്നുമുണ്ട്.
ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പ്രത്യേക മേഖലകളിൽ മൾട്ടിപ്പിൾ മൈലോമയുടെ എണ്ണം കൂടുന്നതിന്റെ അടക്കം കാരണം കണ്ടെത്താനും ഒപ്പം പ്രതിരോധ ബോധവത്കരണ ശ്രമങ്ങൾക്കും സാധ്യമാവുകയുള്ളൂ. ജീവനെടുക്കുന്ന ഈ മഹാവിപത്തിനെ നിയന്ത്രിക്കനുള്ള പ്രവർത്തനങ്ങൾക്കാണ് ഇനി തുടക്കമിടേണ്ടതും.