കായൽ കയ്യേറിയെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കലക്ടർ സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭ പരിഗണിച്ചില്ല . കൂടുതല്‍ പരിശോധന വേണമെന്ന് റവന്യൂ അഡീ. ചീഫ് സെക്രട്ടറി അറിയിച്ചു. ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിച്ചു പരിശോധനവേണം. 2006 മുതല്‍ 2011വരെയുള്ള ചിത്രങ്ങളാണ് പരിശോധിക്കേണ്ടത് . കോടതി പരിഗണിക്കുന്ന കാര്യമായതിനാല്‍ കൂടുതല്‍ നിയമോപദേശം തേടണം. അഡീ. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിച്ചേക്കും.
നിയമപരമായ തുടര്‍നടപടി ആവശ്യപ്പെട്ടു റവന്യുമന്ത്രി റിപ്പോര്‍ട്ട് ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. എന്നാൽ ഇക്കാര്യം മന്ത്രിസഭ പരിഗണിക്കാതെതന്നെ മുഖ്യമന്ത്രി പിണറായി വിജയനു തീരുമാനിക്കാവുന്നതുമാണ്. മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെ എന്ന അഭിപ്രായമാണു റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനുള്ളത്. തോമസ് ചാണ്ടിയുടെ ഭാഗത്തുനിന്നു ഗുരുതമായ വീഴ്ചയുണ്ടായി എന്ന അഭിപ്രായവും രേഖാമൂലം റവന്യുമന്ത്രി മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്.
അതേസമയം, തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിന്റെ രേഖകൾ ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ആലപ്പുഴ നഗരസഭ നോട്ടിസ് നൽകി. ഏഴു ദിവസത്തിനകം രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുമെന്ന മുന്നറിയിപ്പുമുണ്ട്. ലേക്ക് പാലസ് റിസോർട്ടിലെ കെട്ടിടങ്ങളുടെ നിർമാണ അനുമതി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ നേരത്തേ നിർദേശം നൽകിയിരുന്നു. അതിനിടെയാണു നഗരസഭയിൽ നിന്നു രേഖകൾ കാണാതായത്. തുടർന്നു നടത്തിയ പരിശോധനയിൽ 18 കെട്ടിടങ്ങളുടെ നിർമാണ രേഖകൾ കണ്ടെടുത്തു.
അതിനിടെ ലേക്ക് പാലസ്, മാർത്താണ്ഡം കായൽ ഭൂമി ഇടപാടുകൾ സംബന്ധിച്ച കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ടിനെതിരെ റിസോർട്ട് ഉടമകളായ വാട്ടർ വേൾഡ് ടൂറിസം കമ്പനി കോടതിയലക്ഷ്യത്തിനു ഹൈക്കോടതിയിൽ കേസ് കൊടുത്തു. ലേക്ക് പാലസിനു സമീപത്തെ ബണ്ട് നിർമാണം സംബന്ധിച്ചു കോടതിയിൽ കേസുള്ളപ്പോഴാണു കലക്ടർ റിപ്പോർട്ട് തയാറാക്കിയതെന്നാണു പരാതി.
നഗരസഭാ ചെയർമാന്റെ വിലക്കു മറികടന്നു സമരം ചെയ്ത ജീവനക്കാർക്കു ശമ്പളം വിതരണം ചെയ്ത സംഭവത്തിൽ സെക്രട്ടറിക്കു വീഴ്ച വന്നതായി നഗരകാര്യ ഡയറക്ടർ ഹരിത വി.കുമാർ സർക്കാരിനു റിപ്പോർട്ട് നൽകി. ജോയിന്റ് ഡയറക്ടർ എം.ബൽരാജിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു ശുപാർശ. തുടർ നടപടി തദ്ദേശ വകുപ്പാണ് എടുക്കേണ്ടത്. ലേക്ക് പാലസിന്റെ ഫയൽ കാണാതായ സംഭവത്തിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണു ജീവനക്കാർ 12 ദിവസം സമരം ചെയ്തത്. ഇവർക്കു സമര ദിനങ്ങളിൽ ശമ്പളം അനുവദിക്കരുതെന്നു ചെയർമാൻ തോമസ് ജോസഫ് നിർദേശം നൽകിയിരുന്നു.