ഒരു രാഷ്ട്രീയകക്ഷിയിലും അംഗമാകാനില്ലെന്ന് ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്നേഷ് മേവാനി. അൽപേഷ് ഠാക്കൂറിന് പിന്നാലെ, മേവാനിയെയും ഒപ്പം കൂട്ടാനുള്ള കോൺഗ്രസ് ശ്രമത്തിനു തിരിച്ചടിയാണ് അദ്ദേഹത്തിന്റെ തീരുമാനം. അതേസമയം, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ബിജെപി ഇന്നു യോഗംചേരും.
പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ, ദലിത് അവകാശമുന്നണി നേതാവ് ജിഗ്നേഷ് മെവാനി, പിന്നാക്ക - ദലിത് -ആദിവാസി ഐക്യവേദി നേതാവ് അൽപേഷ് ഠാക്കൂർ. ഈ മൂന്ന് യുവനേതാക്കളെ ലക്ഷ്യംവച്ചായിരുന്നു കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് നീക്കങ്ങൾ. അൽപേഷ് ഠാക്കൂർ ഗാന്ധിനഗറിൽ മഹാറാലി വിളിച്ചുചേർത്ത് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയുടെ സാന്നിധ്യത്തിൽ ഇന്നലെ കോൺഗ്രസിൽ ചേർന്നു. ഹർദിക് പട്ടേൽ രാഹുലുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെങ്കിലും, കോൺഗ്രസിനെ പിന്തുണക്കുമോ, പാർട്ടിയിൽ അംഗമാകുമോ എന്നതൊന്നും ഹർദിക് വ്യക്തമാക്കിയിട്ടില്ല.
ഇതിനിടെയാണ് കോൺഗ്രസ്സ് നീക്കങ്ങൾക്ക് തിരിച്ചടി നൽകികൊണ്ടുള്ള ജിഗ്നേഷ് മേവാനിയുടെ നിലപാട്. ബിജെപിക്കെതിരെ പ്രവർത്തിക്കാൻ ഒരു രാഷ്ട്രീയപാർട്ടിയുടെയും ഭാഗമാകണമെന്നില്ല. സാധാരണക്കാരന്റെ ആവശ്യങ്ങൾക്കായി പോരാടാൻ രാഷ്ട്രീയപിൻബലം ആവശ്യം ഇല്ല. ഒരാൾക്ക് വോട്ട് ചെയ്യണമെന്നോ, ചെയ്യരുതെന്നോ, താൻ ആരോടും ആഹ്വാനം ചെയ്യില്ലെന്നും മേവാനി പറഞ്ഞു. സംസ്‌ഥാനത്തു ബിജെപിയെ താഴേയിറക്കാൻ വിശാലസഖ്യത്തിനൊരുങ്ങുന്ന കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ത്തുന്നതാണ് ദലിത് അവകാശമുന്നണി നേതാവിന്റെ ഈ പ്രതികരണം.
അതേസമയം, ബിജെപിയും തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ദേശിയഅധ്യക്ഷൻ അമിത് ഷാ ഗുജറാത്തിൽ ക്യാംപ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.